Thursday, July 28, 2011

അങ്ങനെ നാട്ടിലേക്ക് മടക്കം..

38

കുടുംബസമേതമുള്ള എന്റെ നീണ്ട പത്തു വര്‍ഷത്തെ പ്രവാസം അവസാനിപ്പിക്കാന്‍ തീരുമാനം ആയി. നാട്ടില്‍ സ്വന്തമായി ഒരു ചെറുകിട വ്യവസായ സ്ഥാപനം തുടങ്ങാനും. അതിനുള്ള പ്രാരംഭ പ്രവര്‍ത്തനങ്ങളും തുടങ്ങി വെച്ചിരുന്നു. മൂത്ത മകള്‍ ഇനി പത്താം ക്ലാസിലേക്കാണ്. മക്കളുടെ ജനനം കൊരട്ടിയില്‍ ആയിരുന്നു എങ്കിലും മൂത്ത മകളുടെ പ്രാരംഭ വിദ്യാഭ്യാസം ഒഴിച്ച് ബാക്കി എല്ലാം മധ്യ പ്രദേശിലും മഹാരാഷ്ട്രയിലെ , ഓറഞ്ച് സിറ്റി എന്നറിയപ്പെടുന്ന നാഗ്പൂരിലും ആയിരുന്നു...ഹിന്ദിയിലും മറാത്തിയിലും നിന്ന് കേരളത്തിലേക്കും അങ്ങനെ മലയാളത്തിലേക്കും ഒരു മടക്കം...

കാലം 2001 ജൂണ്‍ മാസം...നാഗ്പൂരിനു അടുത്തുള്ള കാംപ്ടി നഗരത്തിലെ കേന്ദ്രീയ വിദ്ധ്യാലയത്തില്‍ നിന്നും മക്കളുടെ ടീസീ വാങ്ങിച്ചു..അതിനു മുന്‍പ് നാട്ടിലെ ഞാന്‍ പഠിച്ച സ്കൂളിന്റെ സീ.ബി.എസ.ഇ . വിഭാഗത്തില്‍ പ്രവേശനം ഉറപ്പാക്കിയിരുന്നു...ആലപ്പുഴ എസ്.ഡി.വി.സ്കൂള്‍...എം.കെ.സാനു മാഷും കെ.പി.അപ്പന്‍ മാഷും തുടങ്ങി മലയാള സാഹിത്യ തറവാട്ടിലേക്ക് പല മഹാ പ്രതിഭകളെയും സംഭാവന ചെയ്ത , അധ്യാപനത്തില്‍ നൂറു മഹനീയ വര്‍ഷങ്ങള്‍ പിന്നിട്ട, എന്റെ സ്കൂള്‍...പിന്നെ എന്റെ സ്വന്തം ആലപ്പുഴ...ഇരുന്നൂറു വര്‍ഷങ്ങളോളം തിരുവതാംകൂറിന്റെ തിലകക്കുറി ആയി പരിലസിച്ചിരുന്ന നാട്...ജില്ലയുടെ കണ്ണായ ഭാഗങ്ങള്‍ ആയിരുന്ന തിരുവല്ലയും പന്തളവും ഒക്കെ പത്തനംതിട്ട ജില്ല കൊണ്ടുപോയി കഴിഞ്ഞപ്പോള്‍ , രാമായണത്തിന് അടയാളം വെയ്ക്കുന്ന നാട പോലെ അരൂര്‍ നിന്നും ഓച്ചിറ വരെ നീളുന്ന ഏറ്റവും ചെറിയ ജില്ല...വികസനം എത്തിനോക്കിയിട്ടില്ലാത്ത നഗരം...ഒരു കാലത്ത് വാണിജ്യ വ്യവസായ സ്ഥാപനങ്ങള്‍ കൊണ്ട് , സമ്പത്ത് കൊണ്ട് ,വീര്‍പ്പു മുട്ടിയിരുന്ന നഗരം...നന്കൂരമിടാന്‍ കാത്തു നിന്നിരുന്ന കപ്പലുകള്‍...ഇന്നെല്ലാം ഓര്‍മ്മകള്‍...ഗത കാല സ്മരണകളും ആയി നില്‍ക്കുന്ന കടല്‍ പാലത്തിന്റെ അവശിഷ്ടങ്ങള്‍...ഇപ്പോഴും മുനിഞ്ഞു കത്തുന്ന ലൈറ്റ്‌ ഹൗസ്‌...കഴിഞ്ഞ നാല്പതു വര്‍ഷങ്ങളായി പണിഞ്ഞിട്ടും പണിഞ്ഞിട്ടും പണി തീരാത്ത ആലപ്പുഴ ബൈപാസ്‌....ആകെ പണിയേണ്ടത് ആറു കിലോമീറ്റര്‍...അതിനിടയ്ക്ക് റെയില്‍ വന്നു... പണ്ടേ ദുര്‍ബല പിന്നേ ഗര്‍ഭിണി എന്ന പോലെ ഈ ആറു കിലോമീറ്ററിനു കുറുകെ രണ്ടു റെയില്‍ ക്രോസ്...ഇനി അതിനു മേല്‍പാലം വേണം.. പോരെ പൂരം...ഈ ജന്മത്ത് ഈ ബൈ പാസ്സിലൂടെ വണ്ടി ഓടുമെന്ന് തോന്നുന്നില്ല...

ഉദ്യോഗ സംബന്ധമായി വീട് മാറ്റവും നാട് മാറ്റവും എന്റെ പതിവായിരുന്നത് കൊണ്ട് ഭാര്യ നേരത്തെ തന്നെ വീട്ടു സാധനങ്ങളുടെ പാക്കിംഗ് ഏതാണ്ട് തീര്‍ത്തിരുന്നു...മുന്‍കൂട്ടി നിശ്ചയിച്ച സമയത്ത് തന്നെ ലോറി എത്തി. എല്ലാ സാമാനങ്ങളും, ലൊട്ടു ലൊടുക്ക് ഉള്‍പ്പെടെ , ഭംഗിയായി ലോറിയില്‍ അടുക്കി...ചെടിച്ചട്ടികള്‍ പോലും നല്ല കരവിരുതോടെ അടുക്കി വെച്ചു..നൂറ്റി അമ്പതു രൂപയ്ക്ക് ഇത് കഴിഞ്ഞു...ഇനി ലോറി, യാത്ര തുടങ്ങുകയായി..ഏകദേശം രണ്ടായിരം കിലോ മീറ്റര്‍ അകലേയ്ക്കു..നാല് ദിവസം എങ്കിലും എടുക്കും എന്ന് ലോറിക്കാര്‍ പറഞ്ഞു...ഞാന്‍ കുടുംബവും ആയി അന്ന് തന്നെ തീവണ്ടിയില്‍ നാട്ടിലേക്കു തിരിച്ചു...കഴിഞ്ഞ പത്തു വര്‍ഷവും ഇടവേളകളില്‍ നാടുമായുള്ള സമ്പര്‍ക്കം നിലനിര്‍ത്തിയത്, ഒരിക്കലും കൂട്ടി മുട്ടാത്ത റെയിലുകള്‍ക്ക് മുകളിലൂടെ ഇഴയുന്ന ഈ തീവണ്ടികള്‍ ആയിരുന്നല്ലോ...രാജ്യത്തിന്റെ ഏതു ഭാഗത്ത്‌ ആയിരുന്നാലും പൊക്കിള്‍ കൊടി പോലെ നമ്മെ പിന്തുടരുന്ന റെയിലുകള്‍... 36 മണിക്കൂറിനു ശേഷം തീവണ്ടി ഞങ്ങളെ നാളികേരത്തിന്റെ നാട്ടിലുള്ള നാഴി ഇടങ്ങഴി മണ്ണിലേക്ക് എത്തിച്ചു... ഇനി ഇവിടെ തന്നെ ശിഷ്ട കാലം...നേരത്തേ തന്നെ വീട് ഒക്കെ റെഡി ആക്കി ഇട്ടിരുന്നത് കൊണ്ട് ഒരു പറിച്ചു നടല്‍ വലിയ വിഷമം ഉണ്ടാക്കിയില്ല...സസ്യ ശ്യാമള കോമളമായ ഒരു ചുറ്റുപാടില്‍ ഒരു ഇടത്തരം ഭവനം...റോഡരികില്‍ തന്നെ...കുടുംബ വീടിന്റെ അടുത്ത് തന്നെ...

ഞങ്ങള്‍ നാട്ടിലെത്തി മൂന്നാം നാള്‍ ഒരു ഫോണ്‍...വീട്ടുസാമാനങ്ങള്‍ കയറ്റിയ ലോറി ഡ്രൈവര്‍ ആണ്..വണ്ടി , വണ്ടിക്കാരുടെ പേടിസ്വപ്നമായ, വാളയാര്‍ ചെക്ക്‌ പോസ്റ്റില്‍ പിടിച്ചിട്ടു...കാരണം വണ്ടിയില്‍ രണ്ടു മൂന്ന് പ്ലയ് വുഡ്‌ കാണുന്നുണ്ട്... വീട്ടുസാമാനങ്ങളില്‍ പ്ലയ് വുഡ്‌ പെടില്ല , അത് കൊണ്ട് നികുതി അടയ്ക്കണമെന്ന് ...അതിലും വിലപിടിപ്പുള്ള ഫ്രിഡ്ജും ടീവീയും ഒക്കെ വണ്ടിയില്‍ ഉണ്ട്...അതൊന്നും അവര്‍ നോക്കുന്നു പോലുമില്ല....അത് പ്ലയ് വുഡ്‌ അല്ല, കട്ടിലിന്റെ ഭാഗം ആണ് എന്നൊക്കെ ഞാന്‍ വാദിച്ചു നോക്കി...അപ്പോള്‍ സാറന്മാര്‍ നിയമം ഫോണിലൂടെ വായിച്ചു കേള്‍പ്പിച്ചു...ഇനിയെന്താ വഴി..." കാണിക്ക " ഇട്ടു പോരാന്‍ ഡ്രൈവറോട് പറഞ്ഞു...അര മണിക്കൂറിനു ശേഷം അയാളുടെ ഫോണ്‍ വന്നു..."രണ്ടായിരം കാണിക്ക ഇട്ടു പോന്നു എന്ന്...ഏതായാലും സ്വാഗതം കലക്കി എന്ന് ഞാന്‍ ഓര്‍ത്തു...പുറം നാട്ടില്‍ നിന്ന് വരുന്നവരെ വിമാനത്താവളത്തില്‍ "പിഴിയും". മറ്റു സംസ്ഥാനങ്ങളില്‍ നിന്നും വരുന്നവരെ ചെക്ക്‌ പോസ്റ്റിലും ...എന്തായാലും എന്റെ വിഷമം അധികം നീണ്ടുനിന്നില്ല...ആയിടെ ആണ് ഡല്‍ഹിയില്‍ നിന്നും കേരള ചീഫ്‌ സെക്രട്ടറി ആയി വന്ന മുതിര്‍ന്ന ഐ.എ.എസ്. ഉദ്യോഗസ്ഥന്റെ വീട്ടു സാമാനങ്ങള്‍ ഇതേ ചെക്ക്‌ പോസ്റ്റില്‍ പിടിച്ച് ഇട്ടതു...ആ വണ്ടിയുടെ ഡ്രൈവറും പറഞ്ഞു നോക്കി...ഇത് സംസ്ഥാന ചീഫ്‌ സെക്രെട്ടറി യുടെ സാധനങ്ങള്‍ ആണെന്ന് ...ആര് കേള്‍ക്കാന്‍..."കാണിക്ക" ഇട്ടതിനു ശേഷമേ വണ്ടി അകത്തേക്ക് വിട്ടുള്ളൂ...അപ്പോള്‍ പിന്നെ എന്നെ പോലെയുള്ള സാധാരണക്കാരുടെ കാര്യം പറയാനുണ്ടോ...വ്യാവസായികമായും വാണിജ്യപരമായും കേരളത്തെ തളര്‍ത്തി ഇടുന്നതില്‍ ഇവിടത്തെ വാണിജ്യ നികുതി വകുപ്പ് വഹിക്കുന്ന പങ്ക് അപാരമാണ്...ഇതിന്റെ താഴെ തട്ടില്‍ ഉള്ള പല ആളുകള്‍ക്കും അരിയും പയറും തമ്മിലുള്ള വ്യത്യാസം എന്താണെന്ന് പോലും അറിവില്ലാത്തവരാണ് എന്നത് ഒരു ദുഃഖ സത്യമാണ്...

അങ്ങനെ വാളയാറില്‍ നിന്നും രക്ഷപെട്ട വണ്ടി അടുത്ത ദിവസം രാവിലെ തന്നെ വീടിനടുത്തുള്ള ഹൈവെയില്‍ എത്തി...ഇനി വീടിനു മുന്‍പിലുള്ള ചെറിയ റോഡിലേക്ക് കൊണ്ട് വരണം...ഒരു ഭാഗീരഥ പ്രയത്നത്തിനു ശേഷം വണ്ടി വീടിനു മുന്നിലും എത്തിച്ചു...ഇനിയാണ് യഥാര്‍ത്ഥ അങ്കം തുടങ്ങുന്നത്...അപ്പോള്‍ സമയം രാവിലെ ഏഴു മണി...ഏകദേശം പത്തോളം ആളുകള്‍ വണ്ടിക്കു മുന്നില്‍ തയ്യാര്‍, സാമാനങ്ങള്‍ ഇറക്കാന്‍ വേണ്ടി...ഞാനോര്‍ത്തു...നൂറ്റി അമ്പതു രൂപയ്ക്ക് കയറ്റിയതല്ലേ..കൂടി വന്നാല്‍ ഒരു ഇരുന്നൂറു രൂപയ്ക്ക് തീരും...അവര്‍ പറഞ്ഞ കൂലി കേട്ട് ഞാന്‍ ഞെട്ടിപ്പോയി...വെറും എണ്ണായിരം രൂപ മതിയത്രേ...

ഇത് ഇറക്കു കൂലിയോ അതോ സാധനങ്ങളുടെ വിലയോ എന്ന് ഞാന്‍ സംശയിച്ചു...ചോദിക്കുകയും ചെയ്തു...അവര്‍ക്ക് തെറ്റിയിട്ടില്ല...കൂലി തന്നെ ആണ്..നാട്ടില്‍ നിന്നും പത്തു കൊല്ലം മാറി നിന്ന എനിക്ക് നാട് ഇത്രയും വളര്‍ന്നത്‌ കാണാന്‍ കഴിഞ്ഞില്ല...അത് കൊണ്ട് അടുത്ത് തന്നെ താമസം ഉണ്ടായിരുന്ന,വക്കീല്‍ കൂടിയായ ഭാര്യാ സഹോദരനെ ഞാന്‍ വിളിച്ചു വരുത്തി...അയാള്‍ വന്നു നോക്കിയപ്പോള്‍ സ്വന്തം പാര്‍ട്ടി സഖാക്കള്‍ തന്നെ ആണ്...എങ്ങനെ എങ്കിലും തീര്‍ക്കാന്‍ അയാള്‍ പറഞ്ഞു...ഞാന്‍ ചോദിച്ചു..പോലീസിനെ വിളിച്ചാലോ...ഓ...പോലീസിനെ വിളിച്ചാല്‍ ഒന്നും കാര്യമില്ല..അവര്‍ തൊഴില്‍ പ്രശ്നത്തില്‍ ഒന്നും ഇടപെടില്ല...പിന്നെ എന്ത് വഴി...ആലോചിച്ചു നില്‍ക്കാന്‍ നേരമില്ല...കാരണം കൂട് തുറന്നു വിട്ട കരിവണ്ടുകളെപ്പോലെ ആട്ടോ റിക്ഷകള്‍ മൂളി തുടങ്ങി..വീതി കുറഞ്ഞ റോഡാണ്..എത്രയും വേഗം വണ്ടി മാറ്റി കൊടുക്കണം...തൊഴിലാളികള്‍ ഒരു സൌജന്യം അനുവദിച്ചു. വേണമെങ്കില്‍ ഞാന്‍ തന്നെ ഇറക്കി കൊള്ളാന്‍...ഹാ...എന്തൊരു മഹാമനസ്കത...അവസാനം ഞാന്‍ അവരുമായി വിലപേശി...ഒടുവില്‍ അവര്‍ സമ്മതിച്ചു...നാലായിരം രൂപയ്ക്ക് ഇറക്കി തരാമെന്നു...എനിക്ക് സമ്മതിക്കേണ്ടി വന്നു...വെറും പതിനഞ്ചു മിനിട്ടിനുള്ളില്‍ സാധനങ്ങള്‍ ഇറക്കി വെച്ച്, നാലായിരം രൂപയും വാങ്ങി , പൊടിയും തട്ടി, പണിക്കാര്‍ മടങ്ങി...എന്റെ അമ്പരപ്പ് അപ്പോഴും മാറിയിരുന്നില്ല...നമ്മുടെ വക്കീല്‍ പറയുകയാണ്‌..."ഹോ..രക്ഷപെട്ടു...കഴിഞ്ഞ ദിവസം സ്ഥലം മാറി വന്ന ജില്ലാ ജഡ്ജിയുടെ സാധനങ്ങള്‍ ഇറക്കാന്‍ ഇവര്‍ വാങ്ങിയത് ആറായിരം രൂപയാ...നമുക്ക് ലാഭമാ.." എന്ന്....അതങ്ങനെ കഴിഞ്ഞു...


അന്ന് വൈകുന്നേരം ഒരാള്‍ വീട്ടില്‍ വന്നു...മുന്‍പരിചയം ഇല്ല...ആരാ എന്ത് വേണം?? എന്ന് ഞാന്‍ ചോദിച്ചു...

അപ്പോള്‍ അയാള്‍ പറയുകയാണ്‌,"സാറെ, രാവിലെ വണ്ടി വന്നില്ലേ? ആ ഡ്രൈവര്‍ക്ക് ഞാനാണ് സാറേ വഴി പറഞ്ഞു കൊടുത്തത്.."

"നിങ്ങള്‍ ചെയ്തത് ഒരു നല്ല കാര്യം അല്ലെ? സന്തോഷം" ഞാന്‍ പറഞ്ഞു...

"അതല്ല സാറേ, എന്തെങ്കിലും... വെള്ളം കുടിക്കാന്‍....വെറുതെ അല്ലല്ലോ..വഴി പറഞ്ഞു കൊടുതിട്ടല്ലേ?"

"അതെ..പക്ഷെ ഡ്രൈവര്‍ സാധനങ്ങള്‍ ഇറക്കി അപ്പോള്‍ തന്നെ പോയല്ലോ"...ഞാന്‍ പൊട്ടന്‍ കളിച്ചു..

"അയാള്‍ പോട്ടെ സാറേ, സാറ് തന്നാല്‍ മതി"...ഇയാള്‍ വിടുന്ന മട്ടില്ല...

"ഞാന്‍ എന്തിനു തരണം? ഞാന്‍ വഴി ചോദിച്ചില്ലല്ലോ??" ഞാന്‍ മുരണ്ടു..

"എന്തായാലും ഞാന്‍ ഇവിടെ വരെ വന്നതല്ലേ...എന്തെങ്കിലും തന്നാട്ടെ..സാറേ..." അയാള്‍ മുറുകി..


ഇത്രയും ആയപ്പോള്‍ ഭാര്യ പുറത്തേക്കു വന്നു...ഇനി ഭാര്യയുടെ വക.."അയാള്‍ക്ക്‌ എന്തെങ്കിലും കൊടുത്തു വിടെന്നെ..പാവം.." ഭാര്യയ്ക്ക് അലിവ് തോന്നി...അലിവ് കൂടുന്നതിനു മുന്‍പേ അമ്പതു രൂപ കൊടുത്തു ഞാന്‍ അയാളെ പറഞ്ഞു വിട്ടു..

ഇനി ആ ഡ്രൈവര്‍ പാലക്കാട് മുതല്‍ ആലപ്പുഴ വരെ വേറെ ആരോടെങ്കിലും വഴി ചോദിച്ചു കാണുമോ ആവോ...എന്തായാലും ആദ്യ ദിവസം കലക്കി...ഉഗ്രന്‍ തുടക്കം തന്നെ...നാട് നിന്നിടത്തു നിന്ന് ഒരിഞ്ചു പോലും മുന്നോട്ടു പോയില്ലെങ്കിലും "നോക്കുകൂലി" എല്ലാ സീമകളും ലങ്ഘിച്ചു മുന്നോട്ടു പോയിട്ടുണ്ട്.. തിരികെ വന്നത് അബദ്ധം ആയി പോയോ എന്ന് പോലും തോന്നി....പക്ഷെ അബദ്ധം ആയില്ല എന്നതിന് കാലം സാക്ഷി....


വാല്‍ക്കഷ്ണം---ഞാന്‍ സ്വന്തം തുടങ്ങിയ കമ്പനിയിലെ തൊഴിലാളികള്‍ സ്വന്തം പോലെ അതില്‍ പ്രവര്‍ത്തിക്കുന്നു...എന്റെ സന്തോഷവും പ്രയാസവും അവരുടേതും...എല്ലാം പരസ്പരം പങ്കിട്ട്..


Wednesday, July 13, 2011

എല്ലൊന്ന് ഒടിഞ്ഞു..അനന്തരം...

47

                                                                  തിരക്ക് കാരണം  കുറേ ദിവസങ്ങള്‍ക്കു ശേഷം ആണ് വീട്ടില്‍ എത്തിയത്..സാധാരണ ഗതിയില്‍ പതിനഞ്ചു ദിവസത്തില്‍ ഒരിക്കല്‍ വീട് പിടിക്കുക എന്നതാണ് പതിവ്. പതിവ് തെറ്റിയത് കൊണ്ട് സ്വാഭാവികമായും ഭാര്യയുടെയും മക്കളുടെയും വക പരിഭവങ്ങളും പരാതികളും മഴ പെയ്യുന്നത് പോലെ പെയ്തിറങ്ങി..എല്ലാത്തിനും സമാധാനം ആക്കി , സന്തോഷത്തോടെ പതിനൊന്നു മണിയോടെ ഉറങ്ങാന്‍ പോയി... ഉറക്കത്തിനിടയില്‍ പെട്ടെന്ന് ഞെട്ടി ഉണര്‍ന്നു. സമയം നോക്കി. മൂന്ന് മണി. എന്തായാലും ഉണര്‍ന്നതല്ലേ, അല്‍പ്പം വെള്ളം കുടിക്കാം എന്ന് വിചാരിച്ചു എഴുന്നേല്‍ക്കുന്നതിനു ഇടയില്‍ കാല്‍ തെന്നി .. ചെറുതായി ഒന്ന് വീണു...അപ്പോള്‍ വലതു കൈപ്പത്തി നിലത്തു കുത്തി എന്നുള്ളത് ശരിയാണ്. എന്തോ, വലതു കയ്യിലെ മോതിര വിരലില്‍ കുറച്ചു കൂടുതല്‍ ബലം കൊടുത്തോ എന്ന് ഒരു സംശയം..."ക്ടിക്" എന്നൊരു ശബ്ദം കേട്ടു...സാധാരണ ഞൊട്ട വീഴുന്നത് പോലെയേ വിചാരിച്ചുള്ളൂ..അപ്പോള്‍ ചെറിയ ഒരു വേദന തോന്നിയെങ്കിലും വെറുതെ തടവിയിട്ടു വീണ്ടും ഉറങ്ങാന്‍ കിടന്നു..പക്ഷെ ഉറക്കം വന്നില്ല...വിരലില്‍ വേദന കൂടിക്കൂടി വരുന്നു..ചെറിയ നീരും വെച്ചുതുടങ്ങി..ഭാര്യ ഉടനെ ബാം എടുത്തു തടവി. പക്ഷെ  വേദനയും നീരും കൂടികൊണ്ടിരുന്നു. ഇനി വെച്ച് കൊണ്ടിരുന്നാല്‍ കൂടുതല്‍ പ്രശ്നമാകും എന്ന് തോന്നിയത് കൊണ്ട്  വെളുപ്പിന് അഞ്ചു മണിക്ക് തന്നെ അടുത്ത് തന്നെയുള്ള സര്‍ക്കാര്‍  മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് വിട്ടു. അന്ന് ആലപ്പുഴയില്‍ ആയിരുന്നു ഈ ആശുപത്രി ഉണ്ടായിരുന്നത്. അതുകൊണ്ട് എളുപ്പത്തില്‍ എത്താമായിരുന്നു.."ഇട്ടായോളം "വട്ടത്തില്‍ തിങ്ങി ഞെരുങ്ങി ഒരു ആശുപത്രി.. ഇത്രയും  ചെറിയ ഒരു കാര്യത്തിന് ആരെയെങ്കിലും കൂട്ടിനു വിളിച്ചാല്‍ ആളുകള്‍ എന്ത് വിചാരിക്കും എന്ന് കരുതി , ഞാന്‍ ഒറ്റയ്ക്കാണ് പോയത്..                                                                                                                                                                                                                                                                                                                                                   ഞാന്‍   ചെല്ലുമ്പോള്‍   "അത്യാഹിതത്തില്‍" രണ്ടു ഡോക്ടര്‍മാര്‍ ഉറക്കം തൂങ്ങി ഇരിക്കുന്നുണ്ടായിരുന്നു. അതില്‍ ഒരാളെ ഞാന്‍ എന്റെ  വിരല്‍ കാണിച്ചു..അയാള്‍ പിടിച്ചു നോക്കിയിട്ട് എക്സ്-റേ എടുത്തു വരാന്‍ പറഞ്ഞു. ദോഷം പറയരുതല്ലോ, എക്സ്- റേ രണ്ടു മൂന്ന് തരത്തില്‍ നിമിഷങ്ങള്‍ കൊണ്ട് എടുത്തു . വീണ്ടും ഡോക്ടറെ കണ്ടപ്പോള്‍ അറിഞ്ഞു  ഒരു എല്ല് പൊട്ടി രണ്ടു കഷണം ആയി കഴിഞ്ഞു എന്ന്. മോതിരവിരല്‍ കൈപ്പത്തിയോടു ചേരുന്ന ഭാഗത്തെ എല്ല് നെടുകെ പിളര്‍ന്നു രണ്ടായിരിക്കുന്നു.  അപ്പോഴേക്കും കൈപ്പത്തി നല്ലത് പോലെ നീര് വെച്ച് വീര്‍ത്തു കഴിഞ്ഞു.  ജീവിതത്തില്‍ ആദ്യം ആയി പ്ലാസ്റ്റെര്‍ ഇടുകയാണ്...വലതു കൈമുട്ട് മുതല്‍ പ്ലാസ്റ്റെര്‍ വെച്ച് കെട്ടിതുടങ്ങി..അപ്പോള്‍ ഞാന്‍ നഴ്സിനോട്  പറയുന്നുണ്ട്, എന്റെ വിരല്‍ മാത്രമേ ഓടിഞ്ഞിട്ടുള്ളൂ എന്ന്. അപ്പോള്‍ അവര്‍ പറഞ്ഞത്, ഡോക്ടര്‍ ഇങ്ങനെ ചെയ്യാന്‍ ആണ് എഴുതിയിരിക്കുന്നതെന്ന്..നമ്മുടെ ഡോക്ടര്‍മാരുടെ എഴുത്ത് വായിക്കണം എങ്കില്‍ ഒടേ തമ്പുരാനെ കൂട്ട് പിടിക്കേണ്ടി വരും. നിത്യ തൊഴില്‍ അഭ്യാസം എന്ന പോലെ, നര്‍സ് അത് വായിച്ചു മനസ്സില്‍ ആക്കി കാണുമായിരിക്കും..അല്ലെങ്കില്‍ മനസ്സില്‍ ആയില്ലെങ്കിലും പ്രശ്നം ഇല്ലല്ലോ...ചികിത്സ ഫ്രീ അല്ലെ...ദാനം കിട്ടുന്ന പശുവിന്റെ വായില്‍ പല്ലുണ്ടോ എന്ന് നോക്കാനുണ്ടോ? 
                            എന്റെ പ്ലാസ്റ്റര്‍  വെച്ചുകെട്ടി തീരാറ് ആവുമ്പോഴേക്കും എവിടെ നിന്നെന്നു അറിയാത്ത പോലെ കുറച്ചു ചെറുപ്പക്കാരെ സ്ട്രെച്ചറില്‍ കൊണ്ട് വന്നു എന്റെ ചുറ്റും നിരത്തിത്തുടങ്ങി..അത് വരെ ശാന്തി കളിയാടിയിരുന്ന അവിടം ഒരു യുദ്ധക്കളം പോലയായി. ശബ്ദവും ചോരയും എല്ലാം കൂടി അന്തരീക്ഷം ഭീതിജനകം ആയി മാറി.ഞാന്‍ ഇടയ്ക്ക് പെട്ട് പോയി..അവര്‍ അഞ്ചു പേര്‍ ഉണ്ടായിരുന്നു..കുട്ടനാട്ടില്‍ എവിടെയോ "വെട്ടു" നടന്നതാണെന്ന് പറയുന്നു..പരിക്കേറ്റവര്‍ ആണ് ചുറ്റും..എന്റെ തൊട്ടു മുന്‍പില്‍ തന്നെ കിടന്നു അതീവ ഗുരുതരമായി പിടഞ്ഞു കൊണ്ടിരുന്ന ഒരു ചെറുപ്പക്കാരന്റെ ജീവന്‍ നിമിഷങ്ങള്‍ക്കകം പൊലിഞ്ഞു. സ്വപ്നമാണോ യാഥാര്‍ത്ഥ്യം ആണോ എന്ന് മനസ്സിലാകാന്‍ കുറച്ചു സമയം എടുത്തു..കണ്മുന്‍പില്‍ ഒരു മരണം കാണേണ്ട അവസ്ഥ എന്നെ വല്ലാത്ത ഒരു മാനസിക അവസ്ഥയില്‍ എത്തിച്ചു...ഒരു പക്ഷെ ഉള്ളി തൊലിച്ചപോലെ  എന്തെങ്കിലും കാരണം ആയിരിക്കാം, കൊച്ചു വെളുപ്പാന്‍ കാലത്തെ ഈ സംഭവത്തിന്‌ കാരണം..
ഇത്രയും ബഹളത്തില്‍ നിന്നും ഞാന്‍ മട്ടത്തില്‍ ഇഴുകി മാറി പുറത്തു വന്നു. പ്ലാസ്റ്റെര്‍ ഇട്ട വലതു കൈ മടക്കി സ്ലിംഗ് ഇട്ടു നെഞ്ചോട്‌ ചേര്‍ത്ത് വെച്ചിരിക്കുകയാണ്. ഒടിഞ്ഞ വിരല്‍ ഒരു ആലംബവും ഇല്ലാതെ തൂങ്ങി കിടക്കുന്നു..അതിനു ഇനി വേറെ പ്ലാസ്റ്റെര്‍ ഇടെണ്ടിവരുമോ ആവോ..സര്‍ക്കാര്‍ ആശുപത്രിയില്‍ നിന്നും ഫ്രീ ആയി  കിട്ടിയ കനപ്പെട്ട പ്ലാസ്റ്ററും ആയി ഏകദേശം ഏഴു മണിയോടെ ഞാന്‍ വീട്ടില്‍ എത്തി..
                                                                               അപ്പോള്‍ ഭാര്യയുടെ വക ഉപദേശം...ഇത് ശരി ആയിട്ടില്ല.. നമുക്ക് ഇപ്പോള്‍ തന്നെ പ്രൊഫസ്സര്‍ സാറിനെ വീട്ടില്‍ പോയി കാണാം...ഇനി അയാള്‍ എന്ത് പറയും എന്ന് അറിയാന്‍ എനിക്കും ആകാംക്ഷ തോന്നി. കയ്യൊടിഞ്ഞാല്‍ കാലില്‍ പ്ലാസ്റ്റെര്‍ ഇട്ടാല്‍ മതിയോ എന്നും അറിയാമല്ലോ..അങ്ങനെ പോയി പ്രൊഫസ്സറെ  കണ്ടു. അദ്ദേഹം കൈ പിടിച്ചു തിരിച്ചും മറിച്ചും നോക്കി. കൂടെ എക്സ്-റെ യും . "എല്ല് പിളര്‍ന്നു മാറിയിട്ടുണ്ട്, അത് കൊണ്ട് "പിന്ന്" അടിക്കേണ്ടി വരും . അത് കൊണ്ട് നാളെ എന്നെ ആശുപത്രിയില്‍ വന്നു കാണൂ"  എന്നായി  അദ്ദേഹം..അപ്പോള്‍ ഞാന്‍ പറഞ്ഞു,"സര്‍, ഒടിഞ്ഞ വിരല്‍ തൂങ്ങി തന്നെ കിടക്കുകയാണ്, പിന്നെ ഈ പ്ലാസ്റ്റെര്‍ എന്തിനാ?" എന്ന്. "അത് പ്രശ്നം ആക്കണ്ട..നാളെ എന്തായാലും വരൂ" പ്രൊഫസ്സര്‍   മൊഴിഞ്ഞു. ശരി നാളെ വരാം എന്ന് പറഞ്ഞു ഞങ്ങള്‍ പിരിഞ്ഞു..ഞാന്‍ ഭാര്യയോടു പറഞ്ഞു, സര്‍ക്കാര്‍ കാര്യം ആണ്, നാളെ ചിലപ്പോള്‍ ഇവന്മാര്‍ എന്റെ കാലിലും പ്ലാസ്റ്റെര്‍ ഇടാന്‍ സാധ്യത ഉണ്ട്....പക്ഷെ, ഭാര്യക്ക് വലിയ ഡോക്ടറെ വലിയ വിശ്വാസമാ.. അയാള്‍ ചുട്ട കോഴിയെ പറപ്പിച്ച കഥ എല്ലാം എന്നെ പറഞ്ഞു കേള്‍പ്പിച്ചു..ആദ്യം ആയി ഒരു ഒടിവ് ഉണ്ടായതല്ലേ, അതൊന്നു ആഘോഷിക്കുക തന്നെ എന്ന് ഞാനും കരുതി.."പിന്നടിക്കല്‍" എങ്ങനെ ആയിരിക്കും എന്നോര്‍ത്തപ്പോള്‍ ഒരു ചെറിയ പേടിയും ഉണ്ടായിരുന്നു..
                         പിറ്റേന്ന് രാവിലെ തന്നെ ഭാര്യയേയും കൂട്ടി ആശുപത്രിയിലേക്ക് പോയി. ചുക്കില്ലാത്ത കഷായം ഇല്ല എന്ന് പറഞ്ഞത് പോലെ ഇങ്ങനെയുള്ള കാര്യങ്ങള്‍ക്കു കൂടെ വരാന്‍ ഭാര്യക്കും വലിയ ഇഷ്ടം  ആണ്..അവിടെ കണ്ട കാഴ്ച അമ്പരപ്പിക്കുന്നത്‌ ആയിരുന്നു...മണ്ണ് തുള്ളിയിട്ടാല്‍ താഴാത്തത്‌ പോലെ ജനം..ഒരു കയ്യില്‍ പ്ലാസ്റ്റെര്‍ ഇട്ടവര്‍, ഒരു കാലില്‍ പ്ലാസ്റ്റെര്‍ ഇട്ടവര്‍ , പ്ലാസ്റ്റെര്‍ കാരണം ആളെ തന്നെ കാണാന്‍ പറ്റാത്തവര്‍...ഇവര്‍ക്കിടയില്‍ നിസ്സഹായനായി ഡോക്റ്ററും..ആരെ നോക്കും , ആരെ ആദ്യം വിളിക്കും..എന്ന സംശയത്തില്‍ നര്‍സ്...ആകെ ബഹളമയം. ഇത്രയും ബഹളത്തിന് ഇടയില്‍ കാലില്‍ പ്ലാസ്റ്റെര്‍ വീണാലും അത്ഭുതപ്പെടാന്‍ ഇല്ല...ദുരിതത്തിന്റെ നേര്‍ക്കാഴ്ച മനസ്സിനെ കുത്തി  നോവിച്ചു. കേരളത്തെ കുറിച്ചുള്ള തിളങ്ങുന്ന ചിത്രങ്ങള്‍ എന്റെ മനസ്സില്‍ മരിച്ചു വീണു.  ഇതിനിടയില്‍ ഒരു കുഞ്ഞു വിരലും കൊണ്ട് നില്‍ക്കാന്‍ സത്യത്തില്‍ എനിക്ക്  നാണം തോന്നി..സാധുക്കളായ മനുഷ്യരുടെ ദുരിതം കണ്ടു മനസ്സ് തേങ്ങി...പക്ഷേ,എന്റെ വിരല്‍ ഒടിഞ്ഞു തൂങ്ങി തന്നെ കിടക്കുകയല്ലേ...ഇവിടെ നിന്നാല്‍ പെട്ടുപോവും എന്നുതോന്നി, ഒരു സുഹൃത്തിനെ വിളിച്ചു, അടുത്ത് വേറെ എവിടെ ചെന്നാല്‍ രക്ഷ കിട്ടും  എന്നറിയാന്‍..അയാള്‍ ഉപദേശിച്ചു, തിരുവല്ലാക്ക് ചെല്ലാന്‍..അവിടെ ഒരു സ്വാശ്രയ സ്ഥാപനത്തില്‍ എത്തി, ഒരു മണിക്കൂറിനകം.. ഇന്ന് വാര്‍ത്തയില്‍ നിറഞ്ഞു നില്‍ക്കുന്ന ഒരു സ്വാശ്രയ സ്ഥാപനം.                                                                                                                                                                       പണ്ട് തിരുവല്ലയില്‍ പോകുന്ന കഷ്ടപ്പാട്  ഞാന്‍ ഓര്‍ത്തു നോക്കി..നാല്‍പ്പതു കിലോമീറ്റര്‍ താണ്ടാന്‍ കുറഞ്ഞത്‌ നാല് മണിക്കൂര്‍ വേണ്ടിയിരുന്നു..അത് മാത്രമോ..ആലപ്പുഴയില്‍ നിന്നും പള്ളാത്തുരുത്തി വരെ ബസ്. പിന്നെ നദി കടക്കണം വഞ്ചിയില്‍.  നെടുമുടി വരെ അടുത്ത ബസ്..വീണ്ടും  വഞ്ചി. അവിടെ നിന്നും കിടങ്ങറ വരെ ബസ്. വീണ്ടും വഞ്ചി തന്നെ. അവിടെ നിന്നും ചങ്ങനാശ്ശേരി വരെ അടുത്ത ബസ്. തിരുവല്ല വരെ വീണ്ടും ബസ്..അങ്ങനെ അഞ്ചു ബസ്സും മൂന്നു വഞ്ചിയും ഇടക്കുള്ള ദൂരവും താണ്ടി വേണമായിരുന്നൂ, തിരുവല്ലയ്ക്കു പോകാന്‍..                                                                                                ഇപ്പോള്‍ ദൂരം മാത്രം താണ്ടിയാല്‍ മതി..ദുരിതം താന്ടെണ്ടതില്ല..
                                                           സ്വാശ്രയം ആയതു കൊണ്ട് വലിയ കത്തി ആയിരിക്കും എന്നായിരുന്നു  പ്രതീക്ഷിച്ചത്..പക്ഷെ അനുഭവം മറിച്ചായിരുന്നു..വലിയ കത്തി ആയിരിക്കും എന്ന് പേടിച്ചിട്ട് ആയിരിക്കാം, അധികം തിരക്കില്ല..നല്ല ഒരു ഡോക്ടര്‍. പ്ലാസ്റ്റെര്‍ കണ്ടപ്പോള്‍ അദ്ദേഹവും വിചാരിച്ചു..മുട്ടിനു താഴെ മൊത്തം ഒടിഞ്ഞു കാണും എന്ന്..ഞാന്‍ മുന്‍പെടുത്ത എക്സ് -റെ കാണിച്ചു. ഡോക്ടര്‍ക്ക് വിശ്വാസം വന്നില്ല..പിന്നെ,സ്വാശ്രയവും ആണല്ലോ..ഒരു എക്സ്-രെ എങ്കിലും എടുക്കാതെ വിടില്ല എന്ന് ഞാനും വിചാരിച്ചു. അത് തന്നെ സംഭവിച്ചു...  വിരല്‍ ഒടിഞ്ഞാല്‍ ഇത്രയും പ്ലാസ്റ്റെര്‍ ഇടുമോ..സംശയം തീര്‍ക്കാന്‍ വീണ്ടും എക്സ് റെ ...അവസാനം ഡോക്ടര്‍ സമ്മതിച്ചു..ഒടിഞ്ഞത് വിരല്‍ തന്നെ, ഈ പ്ലാസ്റ്റെര്‍ ആവശ്യം ഇല്ല എന്ന്. അങ്ങനെ രണ്ടു ദിവസം എന്റെ കൂടെ ഉണ്ടായിരുന്ന അതിനെ നിഷ്ക്കരുണം  വെട്ടി കളഞ്ഞു..പകരം ഒടിഞ്ഞ വിരല്‍ നടുവിരലിനോട് ചേര്‍ത്ത് വെച്ച് ബലമായി കെട്ടി..എന്റെ ജീവന്‍ എടുത്തു പോയി ,എന്നാലും ഒടിഞ്ഞ വിരലിനു ചികിത്സ കിട്ടിയതില്‍ ഞാനും സന്തോഷിച്ചു..                                                                                           


ഇത് കണ്ടപ്പോള്‍ ഭാര്യയ്ക്ക് ഒരു കൊതി..ഒരു അണപ്പല്ല് കുറച്ചു ദിവസം ആയി ബുദ്ധിമുട്ടിക്കുന്നു..അതങ്ങ് എടുത്തു കളഞ്ഞാലോ എന്ന്...ഞാനും പറഞ്ഞു, ഏതായാലും ഇവിടെ വരെ വന്നതല്ലേ...അതും കൂടി അങ്ങ് സാധിക്കാം എന്ന്..ഒരു വെടിക്ക് രണ്ടു പക്ഷി...നേരെ എല്ലില്‍ നിന്നും പല്ലിലേക്ക്...ഇപ്പോള്‍ പഴയത് പോലെ അല്ലല്ലോ , നമ്മുടെ അവയവങ്ങള്‍ എല്ലാം ഡോക്ടര്‍മാര്‍ വീതിച്ചു എടുത്തിരിക്കുക അല്ലെ...പല്ലില്‍ , പല്ലിന്റെ പരസ്യം പോലെ പല്ല് കാണിച്ചിരുന്നത് ഒരു ലേഡി ഡോക്ടര്‍ ആയിരുന്നു...അവരോടു ഭാര്യയുടെ പ്രശ്നം പറഞ്ഞു...അപ്പോള്‍ തന്നെ പ്രശ്നമുള്ള പല്ലിന്റെ എക്സ്-രേ എടുത്തു...അപ്പോള്‍ ഒരു പ്രശ്നം...പല്ലിന്റെ വേര് വളഞ്ഞു മോണയ്ക്ക് അകത്തേക്ക് ഇറങ്ങിയിരിക്കുകയാണ്..അതുകൊണ്ട്  ശസ്ത്രക്രിയ ചെയ്യണം...രണ്ടു ദിവസം അഡ്മിറ്റ്‌ ആവേണ്ടി വരും...എടുക്കേണ്ടത്  ഒരു പല്ല്..കിടക്കേണ്ടത് രണ്ടു ദിവസം...ഞാന്‍ ഭാര്യയെ കണ്ണ് കാണിച്ചു... പോകാം എന്ന് ...ശരി , നാളെ വരാം എന്ന് പറഞ്ഞു പല്ലില്‍ നിന്നും രക്ഷപെട്ടു...കാരണം എനിക്ക് തോന്നി,ഏറ്റവും പുറകിലുള്ള കേടുള്ള പല്ല് വരെ എത്താന്‍ വേണ്ടി അതിനു മുന്‍പിലുള്ള പല്ലെല്ലാം അവര്‍ എടുത്തേക്കും എന്ന്...ഒരുപക്ഷേ പല്ലിന്റെ പരസ്യത്തിന് ഇരുത്തിയത് ആണെങ്കിലോ അവരെ ...    ഡോക്ടര്‍ അടുത്ത ദിവസം പഠിച്ച്   ഇറങ്ങിയതെ ഉണ്ടാവുകയുള്ളൂ...ഭാര്യ അവരുടെ ആദ്യത്തെ ഇരയാകേണ്ട  എന്നും  തോന്നി  ...                                                                                                                                                        എന്റെ തോന്നല്‍ ശരി തന്നെ  ആയിരുന്നു...അന്ന് തന്നെ വൈകുന്നേരം ആലപ്പുഴയിലെ ഒരു ഡോക്ടര്‍ ഒറ്റ വലിക്ക് ഒരു  പല്ലും നാലായിരം രൂപയും വലിച്ചെടുത്തു...ആകെ പത്തു മിനിറ്റ്‌. അതോടെ അത് കഴിഞ്ഞു...ഇനി എല്ല് മാത്രം  ബാക്കി....                                                    


പതിനഞ്ചു ദിവസങ്ങള്‍ക്കു  ശേഷം വീണ്ടും എക്സ്-റെ എടുത്തപ്പോള്‍ കണ്ടു, പൊട്ടിയ എല്ലുകള്‍ മുറി കൂടി ഒന്നായിരിക്കുന്നു. അങ്ങനെ എന്റെ എല്ലിന്റെ എണ്ണം പഴയത് തന്നെ ആയി..
                            അതോടെ വിരലിലെ കെട്ടും അഴിച്ചു കളഞ്ഞു..വിരല്‍ പഴയത് പോലെ ആവാന്‍ കുറച്ചു ദിവസം കൂടി എടുത്തു എങ്കിലും ഒരു മാസത്തിനുള്ളില്‍ എല്ലാം ശരി ആയി..അപ്പോഴും, സര്‍ക്കാര്‍ ആശുപത്രിയില്‍  തിക്കി തിരക്കുന്ന രോഗികളും അവരുടെ ഇടയില്‍ നിസ്സഹായനായി നില്‍ക്കുന്ന ഡോക്ടറും എന്റെ ഉറക്കം കെടുത്തി കൊണ്ടിരുന്നു..ഒരു കാര്യം ഞാന്‍ മനസ്സില്‍ ആക്കി... എന്നെങ്കിലും അഹങ്കാരം  തോന്നിയാല്‍ നേരെ സര്‍ക്കാര്‍ ആശുപത്രിയില്‍ പോയി ഒരു മണിക്കൂര്‍ ചിലവഴിക്കുക...നമ്മള്‍ വിനീതരാവും....അത്രത്തോളം ദൈന്യത അവിടെ കാണാന്‍ ആവും...