Thursday, September 29, 2011

ബൊമ്മക്കൊലു...ചില നവരാത്രി സ്മരണകള്‍...

44

                                                         നവരാത്രി മഹോല്‍സവം തുടങ്ങിയല്ലോ.....അപ്പോള്‍ അതിന്റെ പച്ചപിടിച്ച ഓര്‍മ്മകളും അരിച്ചരിച്ച് മനസ്സിലേക്ക് കടന്നു വരുന്നു....നവരാത്രിക്കാലത്ത് ബ്രാഹ്മണ കുടുംബങ്ങളില്‍ ആചരിക്കുന്ന  ഒന്നാണ് "ബൊമ്മക്കൊലു" വെയ്ക്കല്‍...ദേവീദേവന്മാരുടെ ചെറിയ പ്രതിമകള്‍ തട്ടു തട്ടായി അടുക്കി വെച്ച് , ഒന്‍പതു ദിവസം പൂജയും ഭജനയും ഒക്കെ ആയി...ദുര്‍ഗ്ഗാപൂജ എന്നാണ് പറയുക എങ്കിലും ലക്ഷ്മി, സരസ്വതി തുടങ്ങിയ ദേവിമാരും ഈ ദിവസങ്ങളില്‍ പൂജിക്കപ്പെടുന്നു...  ശിവ പാര്‍വതീ വിഗ്രഹങ്ങളും നടുക്ക് തന്നെ ഉണ്ടാവും..ഈ ദിവസങ്ങളില്‍ ബ്രാഹ്മണര്‍ പരസ്പരം ഗ്രിഹ   സന്ദര്‍ശനവും" കൊലു" കാണലും വിലയിരുത്തലും ഒക്കെ നടത്തിയിരുന്നു... എല്ലാവരും ഏറ്റവും നന്നായി കൊലു വെയ്ക്കാനും അലങ്കാരപ്പണികള്‍ ചെയ്യാനും മത്സരിച്ചിരുന്നു...ഇപ്പോഴും ഇതൊക്കെ ഉണ്ടാവാം..
                                                        എന്റെ താമസവും ഒരു  ബ്രാഹ്മണ കോളനിയുടെ സമീപത്ത് തന്നെ ആയിരുന്നു. കൊങ്കണിമാരുടെ ഒരു വലിയ ക്ഷേത്രവും അതിനെ ചുറ്റിപ്പറ്റി ധാരാളം ബ്രാഹ്മണ കുടുംബങ്ങളും..  തന്നെയല്ല , കളിക്കൂട്ടുകാരായും ക്ലാസ്‌ കൂട്ടുകാര്‍ ആയും ബ്രാഹ്മണ കുട്ടികള്‍ വേണ്ടുവോളം...അതില്‍ വിദ്യനും   വേണുവും വളരെ പ്രിയപ്പെട്ടവര്‍...എപ്പോഴും ഒന്നിച്ചുള്ള നടത്തം...വിദ്യന്‍ തമിഴ്  ബ്രാഹ്മണന്‍....വേണു കൊങ്കണി ബ്രാഹ്മണന്‍...പിരിയാത്ത കൂട്ട് പരസ്പരം വീടുകളിലേക്കും നീണ്ടു...ആദ്യമൊക്കെ എനിക്ക് ഭയമായിരുന്നു ഈ വീടുകളില്‍ പോകാന്‍ ..എല്ലാ രീതികളും വ്യത്യസ്തം...ശുദ്ധ സസ്യഭുക്കുകള്‍... പക്ഷെ തീണ്ടലും തൊടീലും ഒന്നും ഇല്ലായിരുന്നു...എവിടെ വരെ കയറി ഇറങ്ങാനും സ്വാതന്ത്ര്യം...അവരുടെ മാതാപിതാക്കള്‍ സ്വന്തം പോലെ എന്നെയും കണ്ടു...അല്ലെങ്കിലും സ്നേഹത്തിന് എന്തു ജാതി? എന്തു മതം? ഒരു വ്യത്യാസവും ഇല്ലാതെ  അവര്‍ എന്നെ സ്നേഹിച്ചു.....സ്വന്തം അച്ഛനും അമ്മയും സ്നേഹിക്കുന്നത് പോലെയുള്ള സ്നേഹം...എഴുതുമ്പോള്‍ കണ്ണ് നിറയുന്നു...നാല്പതു  വര്‍ഷങ്ങള്‍  കൊഴിഞ്ഞു വീണെങ്കിലും ഇന്നലത്തെ പോലെ ഓര്‍ക്കുന്നു..ഒരു പക്ഷെ സ്നേഹം  കാലാതീതമായ  ഒരു വികാരം ആയതുകൊണ്ടായിരിക്കാം ഇങ്ങനെ ...ഇതില്‍ പലരും കാലയവനികയ്ക്കുള്ളില്‍ മറഞ്ഞിട്ട് വര്‍ഷങ്ങള്‍ ആയി..എങ്കിലും ഓര്‍മ്മകള്‍ക്ക് ജരാനരകള്‍ ബാധിക്കില്ലല്ലോ..അതിന് എന്നും പതിനാറു വയസ്സ് തന്നെ..
                                                         ഇവരുടെ ഒരു പ്രത്യേകത ഞാന്‍ കണ്ടത്, ഇവര്‍ ശാരീരിക അധ്വാനം ആവശ്യമുള്ള ഒരു ജോലിയും ഏറ്റെടുക്കില്ല എന്നതാണ്...എന്നാല്‍ ബാങ്ക്, ഇന്‍ഷുറന്‍സ്‌ തുടങ്ങിയ മേഖലകളില്‍ ഇവര്‍ അഗ്രഗണ്യര്‍ ആണ് താനും...തികച്ചും സാധുക്കള്‍ ...ഒരു വഴക്കോ വയ്യാവേലിയോ ഒന്നും തന്നെ ഇവരുമായി ബന്ധപ്പെട്ട് ഉണ്ടാവാറില്ല...തികച്ചും വിശ്വസ്തര്‍...ചതിവും വഞ്ചനയും ഒന്നും അറിയില്ല...അതുകൊണ്ട് തന്നെ ഒരു പക്ഷെ അവരുടെ കുറച്ചെങ്കിലും ഗുണങ്ങള്‍ സ്വായത്തമാക്കാന്‍ എനിക്കും കഴിഞ്ഞു...അത് മുന്നോട്ടുള്ള ജിവിതത്തില്‍ പല തരത്തിലും എനിക്കും  പ്രയോജനം ചെയ്തു...കൂടാതെ കൊങ്കണി ഭാഷയും  അത്യാവശ്യം തമിഴ് ഭാഷയും സംസാരിക്കാനും പഠിച്ചു...ആദ്യമാദ്യം  കേള്‍ക്കുമ്പോള്‍  തികച്ചും വിഷമം ഉണ്ടാക്കിയിരുന്ന പല വാക്കുകളും അതിന്റെ അര്‍ഥം മനസ്സിലായപ്പോള്‍ വായില്‍ ഐസ് ക്രീം പോലെ അലിഞ്ഞു...ഇപ്പോള്‍ ഞാന്‍  കൂടുതല്‍ കേള്‍ക്കുന്നത് തുളു, കന്നഡ പിന്നെ അത്യാവശ്യം ഹിന്ദിയും...കടലോളം ആഴമുള്ള ഭാഷകള്‍ പലതും..തീരത്ത് കല്ലെടുക്കാന്‍ ശ്രമിക്കുന്ന തുമ്പിയെപ്പോലെ ഞാനും..
                                                      ബൊമ്മക്കൊലു ആദ്യം വിദ്യന്റെ  വീട്ടില്‍ ഒരുക്കും... ദിവസ്സങ്ങള്‍ നീളുന്ന തയ്യാറെടുപ്പിന്റെ പരിസമാപ്തി...അപ്പോള്‍ വേണുവിന് അതിലും നന്നായി കൊലു ഒരുക്കണം...ആരോഗ്യകരമായ ഒരു മല്‍സരം...വര്‍ണ്ണക്കടലാസ്‌ കൊണ്ടുള്ള തോരണങ്ങള്‍..പിന്നെ വര്‍ണവൈവിദ്യം വിതറുന്ന വൈദ്യുത ദീപാലങ്കാരം..എല്ലാ ഒരുക്കങ്ങൾക്കും ഞാനും കൂടും....തട്ടുകള്‍ ഒരുക്കി ബൊമ്മകള്‍ നിരത്തുന്നത് മുതല്‍ അലങ്കാരങ്ങള്‍ വരെ..   എന്റെ ചങ്ങാതിമാര്‍ എല്ലാ സഹായവും ആയി കൂടെത്തന്നെ ഉണ്ടാവും....അന്നത്തെ എന്റെ പരിമിതമായ അറിവ് വെച്ച് കൊണ്ടാണ് എന്റെ ഹീറോ കളി...വയറിംഗ് എല്ലാം എന്റെ വക...എന്നാലും അവസാനം നവരാത്രി തുടങ്ങിക്കഴിയുംപോള്‍ ദീപ പ്രഭയില്‍ കുളിച്ചു നില്‍ക്കുന്ന കൊലു  ഒരു കാഴ്ച തന്നെ ആണ്...അപ്പോഴേക്കും മറ്റു വീടുകളിലെ വിശേഷങ്ങള്‍ വന്നു തുടങ്ങും..ഓരോ വര്‍ഷവും ഓരോ തരത്തില്‍ ആയിരിക്കുംവിതാനങ്ങള്‍...പോപ്പിക്കുടയും ജോണ്സ് കുടയും മോഡല്‍ മാറ്റുന്നത് പോലെ..  മറ്റു വീടുകളിലെ മുന്തിയ വിതാനങ്ങള്‍ കണ്ടിട്ട്  ഞങ്ങളും മോടി കൂട്ടിക്കൊണ്ടിരിക്കും..ഈ മോടി കൂട്ടല്‍ അവസാന ദിവസം വരെ തുടരും...കൂടാതെ സംഗീത സാന്ദ്രമായ സായാഹ്നങ്ങള്‍...അതും തമിഴ് , കൊങ്കണി ഗാനങ്ങള്‍...കീര്‍ത്തനങ്ങള്‍..  സ്ത്രീകളാണ് എല്ലാറ്റിനും മുന്നില്‍...പൂജയ്ക്കായാലും സംഗീതത്തിന് ആയാലും അവര്‍ തന്നെ...പിന്നെ, വരുന്നവര്‍ മധുര പലഹാരങ്ങള്‍ കൊണ്ട് വരും...ഞങ്ങള്‍ കുട്ടികള്‍ക്ക് ആമോദം തന്നെ...ഈ ദിനങ്ങളില്‍...
               അങ്ങനെ മഹാനവമി നാളില്‍ എല്ലാവരും പഠിക്കുന്ന പുസ്തകങ്ങള്‍ എല്ലാം അടുക്കി പൂജയ്ക്ക് വെയ്ക്കും...ഞാനും പിന്നോട്ട് മാറില്ല... ഒരു ദിവസം പഠിക്കേണ്ടല്ലോ..കാരണം പുസ്തകം  പൂജ വെച്ചിരിക്കുക അല്ലെ?? വിജയ ദശമി നാളില്‍ പൂജയ്ക്ക് ശേഷം മാത്രമേ പുസ്തകം എടുത്തു തുറക്കുകയുള്ളൂ..
                                                             വിജയ ദശമി നാളില്‍ ആണ് കുഞ്ഞുങ്ങളെ എഴുത്തിന് ഇരുത്തുന്നത്. അതും വീട്ടിലെ മുതിര്‍ന്നവര്‍ കുഞ്ഞുങ്ങളെ മടിയില്‍ പിടിച്ചിരുത്തി സ്വര്‍ണ്ണം കൊണ്ട് നാവില്‍ ...ഹരി..ശ്രീ..ഗണപതയെ..നമ: അവിഘ്ന  മസ്തു:...ഇപ്പോഴും ഓര്‍ക്കുന്നു...പക്ഷെ ഇന്ന് ഈ ചടങ്ങും കമ്പോള വല്ക്കരിക്കപ്പെട്ടു കഴിഞ്ഞു...ഇപ്പോള്‍ വീട്ടില്‍ "എഴുതിക്കല്‍" കുറവായി... ക്ഷേത്രങ്ങളിലേക്കും പള്ളികളിലെക്കും പിന്നെ പത്രം ആപ്പീസുകളിലെക്കും മാറി ഈ "എഴുത്ത്" ചടങ്ങ്...ആനയും അമ്പാരിയും ഒക്കെ ആയി...പ്രശസ്തരെ കൊണ്ട് മക്കളെ ആദ്യാക്ഷരം കുറിപ്പിക്കാന്‍ ഇന്ന് മാതാപിതാക്കള്‍ നെട്ടോട്ടം ആണ്...നിരന്നിരിക്കുന്ന "എഴുത്തുകാരുടെ" മുന്‍പില്‍ കുഞ്ഞുങ്ങളും ആയി ക്യു നില്‍ക്കുക...എഴുതി എഴുതി കുഴഞ്ഞ എഴുത്തുകാര്‍ കരഞ്ഞു കീറുന്ന കുഞ്ഞുങ്ങളുടെ നാക്കില്‍ എന്തെങ്കിലും ഒക്കെ  എഴുതി എന്ന് വരുത്തും...ഒരു ചടങ്ങ് പോലെ...ഒരു ആത്മാവില്ലാത്ത ചടങ്ങായി മാറി ഇതും...മറ്റു പലതിലും സംഭവിച്ചത് പോലെ ആത്മാവില്ലാത്ത കാട്ടിക്കൂട്ടലുകള്‍....
                                                                    എല്ലാം പൊയ്പ്പോയ നല്ലകാലത്തിന്റെ സ്വര്‍ണ്ണ സ്മരണകള്‍...ഇങ്ങിനി വരാത്ത വണ്ണം അകന്നു പോയ ആ കാലത്തിന്റെ ഓര്‍മ്മകള്‍ തന്നെ മനസ്സില്‍ ഒരു ഉത്സവം ഒരുക്കാന്‍ ധാരാളം...
                                                       

Wednesday, September 14, 2011

മാവേലിയുടെ ഓണഡയറിക്കുറിപ്പ്...

43

                                                                           എല്ലാ വര്‍ഷത്തെയും പോലെ നാം  സമയത്ത് തന്നെ എഴുന്നെള്ളി....പ്രജാ ക്ഷേമ തല്‍പ്പരനായ നമ്മുടെ   സേവനം ഇടയ്ക്ക് വെച്ച് അവസാനിപ്പിക്കേണ്ടി വന്ന പ്രയാസം തീര്‍ക്കാന്‍...പാതാളത്തില്‍ നിന്നും  എത്താന്‍  വൈകിയില്ല..കാരണം എഴുന്നെള്ളത്ത്  ലിഫ്റ്റില്‍ ആയിരുന്നു...അല്ലാതെ തീവണ്ടിയിലോ  വിമാനത്തിലോ ആയിരുന്നില്ല...ആയിരുന്നെങ്കില്‍ ചിലപ്പോള്‍ ചതയത്തിനു പോലും എത്താന്‍ കഴിയില്ലായിരുന്നു...റോഡു വഴി ആയിരുന്നെങ്കില്‍ അടുത്ത ഓണത്തിന് ഒരു പക്ഷെ എത്തുമായിരിക്കും..അപ്പോള്‍ ഈ ഓണം...എന്തായാലും എത്തിയല്ലോ...സന്തോഷം ആയി..  നമ്മുടെ  ഭരണ കാലത്ത് ഉണ്ടാവട്ടെ എന്ന് കല്പ്പിച്ചാല്‍ ഉണ്ടാവുമായിരുന്നു...ഇപ്പോള്‍ ഉണ്ടാവട്ടെ എന്ന്  ആരെങ്കിലും കല്പ്പിച്ചാല്‍ ഉണ്ടാവില്ല എന്ന് മാത്രം അല്ല, പിന്നെ സുപ്രീം കോടതി വരെ കയറി ഇറങ്ങി, കൊച്ചി മെട്രോ പോലെ, ഡല്‍ഹി മെട്രോയുടെ പടവും കണ്ട് ഇരിക്കേണ്ടി വരും..ആജീവനാന്തം...അതെ,കൊല്ലം ബൈപാസ്‌ പോലെ...ആലപ്പുഴ ബൈപാസ് പോലെ...മലബാറിലെ എണ്ണിയാല്‍ ഒടുങ്ങാത്ത റെയില്‍വേ  മേല്‍പ്പാലങ്ങള്‍ പോലെ...
                                                                             ഏറ്റവും സങ്കടം ഉള്ള കാര്യം ഇതൊന്നും അല്ല..നമ്മുടെ  നാട്ടുകാര്‍ നമ്മെപ്പറ്റി  എന്താണ്  ധരിച്ചു വെച്ചിരിക്കുന്നത്..നാം  വെറും പഴഞ്ചന്‍ വിഡ്ഢി വേഷം കെട്ടി നടക്കുന്ന പമ്പരവിഡ്ഢി ആണെന്നോ?? ആ വേഷം ഒക്കെ നാം  എന്നേ ഉപേക്ഷിച്ചു..നമുക്ക്  നാട്ടുകാരെ കാണാന്‍ അല്ലാതെ , സംസാരിക്കാന്‍ അവകാശവും ഇല്ലല്ലോ..അല്ലെങ്കില്‍ പറയാമായിരുന്നു..എനിക്കിപ്പോള്‍ കുടവയര്‍ ഇല്ലെന്നും ഓലക്കുട എന്നേ ഉപേക്ഷിച്ചു എന്നും..പിന്നെ വിരല്‍ വണ്ണം ഉള്ള പൂണ് നൂലും ..നൂറു തോല തൂക്കമുള്ള മാലയും ...വളയും..തളയും...നമുക്ക് ചിരി വരുന്നു..
                                                                                                                       ഈ വേഷത്തില്‍ നാം  എഴുന്നെള്ളിയിരുന്നു.....പതിറ്റാണ്ടുകള്‍ക്കു  മുന്‍പ്...അന്ന് നമ്മുടെ  പ്രജകള്‍ ഉടുതുണിക്ക് മറുതുണി ഇല്ലാതെ കഷ്ട്ടപ്പെടുന്ന കാലം...അന്ന് ഈ പറഞ്ഞ വേഷഭൂഷാതികളോടെ വരുന്ന നമ്മെ   പ്രജകള്‍ വണങ്ങിയിരുന്നു. ഇന്നിപ്പോള്‍ നമ്മെക്കാള്‍  കൂടുതല്‍ സ്വര്‍ണം നമ്മുടെ  പ്രജകള്‍ അണിയുന്നു...പട്ടിനെക്കാള്‍ വിലപിടിപ്പുള്ള ഉടുപ്പുകെട്ടുകളും...പിന്നെ നാം  മാത്രം എന്തിനു പഴയ രൂപത്തില്‍ ..തന്നെ അല്ലാ..ഒരിക്കല്‍ ഓണത്ത്തലേന്നു  രാത്രി തന്നെ എഴുന്നെള്ളിയ നമ്മെ തട്ടിപ്പ് കേസ്‌ ആണെന്ന് പറഞ്ഞു പോലീസുകാര്‍ വിരട്ടിയതും ആണ്... അന്ന് അകത്താകാഞ്ഞത് ഭാഗ്യം..എന്തിനു വെറുതെ വയ്യാവേലി വലിച്ചു തലയില്‍ വെയ്ക്കണം...നമ്മുടെ  പഴയ വേഷം നാം ആണ്ടില്‍ ഒരിക്കല്‍ ഓണനാളില്‍ ഇവിടെ എത്തുമ്പോള്‍  മാത്രം ആണ്  കാണുന്നത്...ഗൃഹാതുരത്വം ഉണര്‍ത്തുന്ന കാഴ്ച... നമ്മുടെ  പ്രജകള്‍ക്കു പാതാളത്തില്‍ പ്രവേശനം ഇല്ലാത്തത് ഭാഗ്യം..അല്ലെങ്കില്‍ പാതാള വേഷം ഇവിടെയും ആയേനെ...ഇപ്പോള്‍ ചായക്കടകള്‍ വരെ നമ്മെ  എടുത്തിട്ട് അലക്കുക അല്ലെ??നല്ല രസത്തോടെ നാം  നോക്കി നില്‍ക്കും...നമ്മുടെ  വരവിന്റെ ആഘോഷം...പൂക്കളങ്ങള്‍ കണ്ടു..ചെത്തി , മന്ദാരം , മുക്കുറ്റി...തുമ്പ ..ഇതൊക്കെ പഴയ കഥ...നമുക്ക് അറിവില്ലാത്ത പൂക്കള്‍ കൊണ്ട് പൂക്കളങ്ങള്‍... ആഘോഷം അങ്ങാടിയില്‍ പൊടിപൊടിക്കുന്നു..      സ്വര്‍ണ്ണക്കടകളില്‍...തുണിക്കടകളില്‍...വണ്ടിക്കടകളില്‍...ടീവീക്കടകളില്‍...ഹോ...അന്യ സംസ്ഥാനക്കാര്‍ വര്‍ഷം മുഴുവന്‍ ഉണ്ടാക്കി കൂട്ടിവെയ്ക്കുന്ന എല്ലാ സാധന സാമഗ്രികളും നമ്മുടെ  പ്രജകള്‍ നിമിഷം കൊണ്ടല്ലേ  വാങ്ങി കൂട്ടുന്നത്‌...ഉപ്പ് തൊട്ടു കര്‍പ്പൂരം വരെ എല്ലാം അന്യ സംസ്ഥാനങ്ങളില്‍ നിന്ന്...അഹോ..ഭയങ്കരം...നല്ല പള പളാന്നു മിന്നുന്ന കടകള്‍..രാത്രി പകലായത് പോലെ...കറന്റ് ധാരാളം..വ്യവസായങ്ങള്‍  ഒന്നും ഇല്ലാത്തത് കൊണ്ട്  കറന്റിന് ഒരു പഞ്ഞവും ഇല്ല...ഹായ്...നല്ല രസം..
                                                                               പകല്‍ പെണ്‍പ്രജകളുടെ  ക്യു...ന്യായവിലക്കടകളില്‍... പകലും രാത്രിയും ആണ്‍ പ്രജകളുടെ  ക്യു...സര്‍ക്കാരിന്റെ മദ്യം വാങ്ങാന്‍...അച്ചടക്കം കാണാന്‍ കിട്ടുന്ന അപൂര്‍വ രംഗങ്ങള്‍...എന്തൊരു ക്ഷമ...സമ്മതിക്കണം...ഒത്തൊരുമ ഇവിടെ  എങ്കിലും കാണാന്‍ കഴിയുന്നുണ്ട്..  നമ്മുടെ  പേരില്‍ ആണ് ഏറ്റവും കൂടുതല്‍ മദ്യം അകത്താക്കുന്നത് മിടുക്കന്മാര്‍...മിടുക്കികളും?   നാടിനെ താങ്ങി നിര്‍ത്തുന്നത് ഇവരാണ്...നമ്മോട്    ആണ്ടില്‍ രണ്ടു പ്രാവശ്യം എങ്കിലും എഴുന്നെള്ളു എന്ന്  സര്‍ക്കാര്‍ അഭ്യര്‍ഥിക്കും എന്ന് തോന്നുന്നു..ഈ പോക്ക് പോയാല്‍...ഇനി ഇത് കഴിഞ്ഞാല്‍ ഷോപ്പിംഗ്‌ മാമാങ്കം തുടങ്ങുക ആയി...രാജസ്ഥാന്കാര്‍ അശുഭം ആയി കാണുന്ന മാര്‍ബിള്‍ നമ്മുടെ പ്രജകള്‍ക്കു  പ്രിയംകരം...  നമ്മുടെ  പ്രജകളുടെ കയ്യില്‍ അവശേഷിക്കുന്ന അവസാനത്തെ ചില്ലിപ്പൈസയും അതിര്‍ത്തി  കടക്കുന്നത് വരെ ഇത് തുടരും...കാണം വിറ്റും ഓണം ഉണ്ണണം എന്ന് പണ്ടാരോ പറഞ്ഞത് അന്വര്‍ത്ഥമാക്കുന്ന ഇപ്പോഴത്തെ തലമുറ.. ഇപ്പോള്‍ വന്നു വന്ന് നമ്മുടെ  പ്രജകളില്‍ നല്ലൊരു ഭാഗം  അന്യ നാട്ടിലും അന്യ നാട്ടുകാര്‍ ഇവിടെയും  എന്ന അവസ്ഥ ആയി...  നമ്മെ  അറിയുന്നവര്‍ കുറഞ്ഞു വരുന്നു എന്ന് തോന്നുന്നു...നാട്ടുകാര്‍ മറന്നാലും അന്യനാട്ടിലെ കച്ചവടക്കാര്‍ നമ്മെ മറക്കില്ല.....അതൊരു നല്ല കാര്യം...
                                                 നാം   സമൃദ്ധമായി   ഓണം ഉണ്ടു  ...ഹോട്ടലില്‍...പലേടത്തും നോക്കി എങ്കിലും സ്വന്തം  വീട്ടില്‍ ഇപ്പോള്‍ സദ്യ ഒരുക്കുന്നവര്‍  കുറവ്.....സമൃദ്ധമായ സദ്യ കഴിഞ്ഞു വെളിയില്‍ വന്നപ്പോള്‍ ആംബുലന്‍സുകള്‍ തലങ്ങും വിലങ്ങും ചീറിപ്പായുന്നു...മദ്യം വാങ്ങി കുടിച്ചവര്‍ ആഘോഷമായിട്ടു ആശുപത്രികളിലേക്ക്...വീണും ഒടിഞ്ഞും ചതഞ്ഞും...ആശുപത്രികള്‍ക്കും ആഘോഷം...   തൃശൂരിലെ പുലികളി കണ്പാര്‍ത്തു.....കൊള്ളാം...നല്ല രസം..ഇന്നലെ സര്‍ക്കാരിന്റെ വക ഘോഷയാത്ര..അങ്ങ് തിരുവന്തോരത്ത്...നമ്മുടെ  പഴയ വേഷം കെട്ടിയ പ്രജ എല്ലാവര്‍ക്കും മംഗളം നേരുന്നു...നാം  ആള്‍ക്കൂട്ടത്തിന് ഇടയില്‍..ആരാലും തിരിച്ചറിയപ്പെടാതെ ....ഇത് തന്നെ നല്ലത്...അല്ലെങ്കിലും ആയിരക്കണക്കിനു മാവെലിമാര്‍ കിടന്നു പുളയ്ക്കുന്ന ഇടത്ത് നമുക്കെന്തു കാര്യം...നാമാണ്  സാക്ഷാല്‍ മാവേലി എന്നെങ്ങാനും  പറഞ്ഞാല്‍ പിന്നെ അത് മതി കേസിനും കൂട്ടത്തിനും...  അങ്ങനെ ഇക്കൊല്ലത്തെ ഓണം കഴിഞ്ഞു...നാം  യാത്ര ആവുന്നു... എല്ലാ പ്രജകള്‍ക്കും നന്‍മകള്‍ നേര്‍ന്നു കൊണ്ട്...