Thursday, January 19, 2012

ഷെഹ്സാദ് ഭായ്....അകാലത്തില്‍ പൊലിഞ്ഞ എന്‍റെ ഭായ്...

57

                                                                         ഷെഹ്സാദ് ഭായ്...ഞാന്‍ കണ്ടതില്‍ വെച്ച് ഏറ്റവും ഊര്‍ജ്ജസ്വലനായ യുവ വ്യവസായി...നൂറു വര്‍ഷത്തില്‍ ഏറെയായി മരവ്യയവസായത്തില്‍ ഏര്‍പ്പെട്ട ഒരു ഉന്നത കുടുംബത്തിലെ  സുപ്രധാന കണ്ണി..ഗുജറാത്തില്‍ വേരുകള്‍ ഉള്ള, ഇപ്പോള്‍ മുംബൈ ആസ്ഥാനമാക്കിയുള്ള പ്രവര്‍ത്തനം.. പതിനൊന്നു വര്‍ഷം മുന്‍പ് ഞാന്‍ ആദ്യം കാണുമ്പോള്‍ പ്രായം മുപ്പത്തഞ്ചു  വയസ്സ്..എന്നെക്കാള്‍ പത്തു വയസ്സ് കുറവ്..ഇപ്പോള്‍ വേദനിപ്പിക്കുന്ന ഓര്‍മ്മയായി..എന്റെ പ്രിയ ഷെഹ്സാദ് ഭായ്...
                                                                        രണ്ടായിരത്തിലെ ഒരു തണുത്ത ഡിസംബര്‍ രാത്രിയില്‍, നാഗ്പൂരിലെ ഒരു ഹോട്ടലില്‍ വെച്ചാണ് ആദ്യമായി  കാണുന്നത്... ഞാന്‍ നാഗ്പൂര്‍ വിടാനുള്ള എല്ലാ ഒരുക്കങ്ങളും പൂര്‍ത്തി  ആക്കിയിരുന്നു...മാര്‍ച്ച് മാസം കഴിയാന്‍ വേണ്ടി , കുട്ടികളുടെ പരീക്ഷ കഴിയാന്‍ വേണ്ടി, അക്ഷമയോടെയുള്ള കാത്തിരിപ്പ്‌...നാളികേരത്തിന്റെ നാട്ടിലുള്ള നാഴി ഇടങ്ങഴി മണ്ണിലേക്കുള്ള മടക്കം...നാട്ടില്‍ അതിനിടയില്‍ തന്നെ ഒരു ചെറുകിട വ്യവസായം തുടങ്ങാനുള്ള പ്രാരംഭ നടപടികള്‍ തുടങ്ങിയിരുന്നു...ഇനി കെട്ടാന്‍ ഉള്ളത് ഒരു തൊഴിലുടമയുടെ വേഷം... അപ്പോഴാണ്‌ ആകാശത്തില്‍ നിന്നും എന്ന പോലെ ഷെഹ്സാദ് ഭായ് പ്രത്യക്ഷപ്പെടുന്നത്...ആറടിയില്‍ അധികം  പൊക്കം..പ്രകാശം വഴിഞ്ഞൊഴുകുന്ന മുഖം...വെറും അഞ്ചേകാല്‍ അടിയുള്ള ഞാന്‍ ആകാശം നോക്കുനത് പോലെ നോക്കിയാലേ, ഭായിയുടെ മുഖം കാണാന്‍ പറ്റൂ... ഇന്ത്യയിലെ മറ്റു തുറമുഖങ്ങള്‍ എന്ന പോലെ മംഗലാപുരത്തും ഭായി മരം ഇറക്കുന്നുണ്ട്. അവിടെ നിന്നും ഒരു വിളിപ്പാട് അകലെ  കേരളത്തിന്റെ വടക്കേ തുഞ്ചത്ത് , കേരളാ അതിര്‍ത്തിക്ക് അകത്തായി ഭായിക്ക് ഒരു പ്ലയ് വുഡ്‌ ഫാക്ടറി ഉണ്ട്...അതിന്റെ വികസന പ്രവര്‍ത്തനങ്ങളില്‍ എന്നെയും കൂടി കൂട്ടുക എന്നതാണ് ഭായിയുടെ ഉദ്ദേശം..
                                                                        ഞാന്‍ കഴിയുന്നതും ഒഴിഞ്ഞു നോക്കി , സ്വന്തമായി നാട്ടില്‍ ഒരു ചെറു വ്യവസായം തുടങ്ങുന്നു...അത് കൊണ്ട്, എന്നെ ഒഴിവാക്കണം എന്നൊക്കെ...പക്ഷെ, കൂടുതല്‍ പഠിച്ചു കൊണ്ടായിരുന്നു ഭായിയുടെ വരവ്...ഭാര്യയും മറ്റൊരു ഫാക്ടറി നാഗ്പൂരില്‍ ഓടിക്കുന്ന കാര്യം ഭായ് എങ്ങനെയോ മനസ്സിലാക്കി...അതില്‍ പിടിച്ചായി പിന്നെ സംസാരം..എന്റെ ഫാക്ടറി  ഭാര്യ നോക്കിക്കൊള്ളും എന്ന് ഭായ്. .. വളരെ  വാദിച്ചു നോക്കി എങ്കിലും സ്നേഹ മസൃണമായ നിര്‍ബന്ധത്തിനു മുന്നില്‍ ഞാന്‍ പരാജയപ്പെട്ടു... വളരെ വിഷമത്തോടെ ആണെങ്കിലും ഞാനും കുടുംബവും വിഭജിക്കപ്പെട്ടു...കുടുംബം നാട്ടിലും ഞാന്‍ മംഗലാപുരത്തും...
                                                                           വറചട്ടിയില്‍ നിന്നും എരിതീയിലേക്ക് വീണത്‌ പോലെ ആയി എന്റെ കാര്യം...മുതലാളി ആകാന്‍ തുനിഞ്ഞ എന്നെ ഷെഹ്സാദ് ഭായ് വീണ്ടും കാര്യസ്ഥന്‍ ആക്കി... ഭാര്യയെ  സ്വന്തം  ഫാക്ടറിയുടെ താക്കോല്‍ ഏല്‍പ്പിച്ച് ഞാന്‍ മംഗലാപുരത്തേക്ക് വണ്ടി കയറി.....എങ്കിലും ഭായി ഒരു ഗുണം ചെയ്തു...നാട്ടില്‍ എപ്പോള്‍ വേണമെങ്കിലും പോയി വരാനുള്ള അനുമതി എനിക്ക് നല്‍കി...അതുകൊണ്ട്  തന്നെ , രണ്ടു വള്ളത്തിലും കാലു വെച്ചുള്ള യാത്ര എനിക്ക് അത്ര ബുദ്ധിമുട്ട് ഉണ്ടാക്കിയില്ല എന്ന് പറയാം...ഭായി മാസത്തില്‍ ഒരു വട്ടം ഫാക്ടറിയില്‍ വന്നിരുന്നു...ആദ്യ വരവില്‍ തന്നെ എനിക്ക് പണിയും ആയി ആണ് വന്നത്. ഫാക്ടറിക്ക് ആവശ്യമുള്ള മരങ്ങള്‍ നേരിട്ട് ബര്‍മ്മയില്‍ പോയി തെരഞ്ഞെടുത്തു വരിക... രണ്ടു മാസത്തില്‍ ഒരിക്കല്‍ ബര്‍മ്മയില്‍ പോവുക...അവിടെ ഓരോ പ്രാവശ്യവും ഒരാഴ്ച താമസിക്കുക... അത് വരെ, നീണ്ട വിശ്രമത്തില്‍ ആയിരുന്ന എന്റെ പാസ്പോര്‍ട്ടിന് നല്ല പണിയായി...
                                                                                ആദ്യമായി ഉള്ള പോക്ക് ഇന്നും ഓര്‍മ്മയില്‍ നില്‍ക്കുന്നു..എന്റെ കൂടെ ഫാക്ടറിയിലെ തന്നെ ഒരു ഷേണായിയും ഉണ്ട്..ബര്‍മ്മയിലെ ഓഫീസും മറ്റും പരിചയപ്പെടുത്താന്‍ ആയി...വിസ അടിക്കാന്‍ കൊടുത്ത എന്റെ പാസ്പോര്‍ട്ട് മുംബൈ ഓഫീസില്‍ നിന്നും വാങ്ങാന്‍ പറഞ്ഞത് അനുസരിച്ച് , മുംബയില്‍ എത്തി ഓഫീസില്‍ വിളിച്ചപ്പോള്‍  പാസ്പോര്‍ട്ട് ഡല്‍ഹിയില്‍ നിന്നും എത്തിയിട്ടില്ല എന്നറിഞ്ഞു...കടിഞ്ഞൂല്‍ യാത്ര തന്നെ കുളമാകും എന്ന ആശങ്കയില്‍ ഞാന്‍ ഭായിയെ വിളിച്ചു...അപ്പോള്‍ ഭായ്  എയര്‍പോര്‍ട്ടില്‍ തന്നെ ഉണ്ട്... സമയം രണ്ടു മണി..നാലുമണിക്കുള്ള  കൊല്‍കാത്ത ഫ്ലൈറ്റിന് പോകേണ്ടതാണ്...പക്ഷെ , അത് കഴിഞ്ഞു മുന്നോട്ടു പോകാന്‍ പാസ്പോര്‍ട്ട് വേണ്ടേ??പിറ്റേന്ന് രാവിലെ ആണ് യാന്ഗോണ് (നമ്മുടെ പഴയ റണ്ഗൂന്‍ തന്നെ. ) ഫ്ലൈറ്റ്‌..   ഞാന്‍  ഭായിയെ കണ്ടു...ഭായിക്ക്  ഒരു അങ്കലാപ്പും കണ്ടില്ല...പെട്ടെന്ന് ഒരാള്‍ എയര്‍പോര്‍ട്ടിന്റെ ഉള്ളില്‍ നിന്നും വന്നു ..ഭായിയുടെ കയ്യില്‍ ഒരു  കവര്‍ കൊടുത്തു...ഭായ്‌ അത് എനിക്ക് തന്നു... അത് തുറന്നു നോക്കിയപ്പോള്‍ ഞാന്‍ അന്തം വിട്ടു പോയി...വിസ അടിച്ച എന്റെ പാസ്പോര്‍ട്ട് ആയിരുന്നു അത്..അന്ന് രാവിലെ മാത്രം വിസ അടിച്ചു കിട്ടിയ പാസ്പോര്‍ട്ട്, ഡല്‍ഹിയില്‍ നിന്നും മുംബയ്ക്ക് വന്ന ഏതോ പൈലറ്റാണ് കൊണ്ടുവന്നത്... അതാണ്‌ ഷെഹ്സാദ് ഭായ്... എന്റെ മുന്നോട്ടുള്ള യാത്ര സുഗമം ആക്കാന്‍ വേണ്ടി, സ്വയം എയര്‍പോര്‍ട്ടില്‍ കാത്തു നിന്ന ഭായി...
                          കുഞ്ഞുങ്ങളെ പോലെയുള്ള ശുണ്ടിയും പിടിവാശിയും ആയിരുന്നു ഭായിയുടെ മുഖമുദ്ര...പറയുന്നത് അബദ്ധം ആണെങ്കിലും കൂടെ മൂളി അന്ഗീകരിക്കണം..അത് പറ്റില്ല എന്ന് പറഞ്ഞാല്‍ ശുണ്ടിയായി...പിന്നെ തര്‍ക്കം ആയി...അവസാനം പറഞ്ഞത് അബദ്ധം ആണെന്ന് വരുമ്പോള്‍ , അങ്ങനെ മുന്നോട്ടു പോയാല്‍ വരുന്നത് ഭീമമായ നഷ്ടം ആണെന്ന്  തുടര്‍ ചര്‍ച്ചയിലൂടെ തെളിയുമ്പോള്‍ അഭിനന്ദിക്കാനും മടിയില്ല..പിന്നെ പറയും, "ഞാന്‍ പറയുന്നതിന് റാന്‍ മൂളാന്‍ എളുപ്പം ആണെന്ന്"..പക്ഷെ , അത് അന്തിമമായി എളുപ്പത്തിലുള്ള നഷ്ടമായും പരിണമിക്കും എന്ന്...പിന്നെപ്പിന്നെ എന്ത് പറയുമ്പോഴും , പുട്ടിനു പീര ഇടുന്നത് പോലെ പറഞ്ഞു കൊണ്ടിരിക്കും, "ഞാന്‍ പറയുന്നത് ശരി അല്ലെങ്കില്‍ എന്നെ തിരുത്തുക" എന്ന്... ലാഭ നഷ്ടങ്ങള്‍ നോക്കാതെ എന്തിലും എടുത്തു ചാടുക എന്നതാണ് ഭായിയുടെ രീതി...ചെയ്തു നോക്കിയാല്‍ അല്ലേ, ലാഭമോ നഷ്ടമോ എന്നത് അറിയാന്‍ പറ്റൂ എന്ന ചിന്തയാണ് ഭായിക്ക്...
                                                                     അരിമുറുക്ക് വലിയ ഇഷ്ടമായിരുന്നു,ഭായിക്ക്....അത് കൊണ്ട് തന്നെ ഫാക്ടറിയില്‍ വരുമ്പോള്‍ ഞാന്‍ പ്രത്യേകം അത് കരുതുമായിരുന്നു...ചര്‍ച്ചയ്ക്ക് അരി മുറുക്കും കഴിച്ചു കൊണ്ടാണ് ഭായി പങ്കെടുക്കുന്നത്...മുറുക്ക് തീര്‍ന്നാല്‍ പിന്നെ  അധികം ചര്‍ച്ച ഉണ്ടാവില്ല..ചായയും കുടിച്ചു പെട്ടെന്ന് പോകും... നഗരത്തിലെ ഗസ്റ്റ്‌ ഹൌസിലേക്ക്...
                                                                                 രണ്ടായിരത്തി ഏഴിലെ ഒരു ഏപ്രില്‍ സന്ധ്യ... ചര്‍ച്ച ആരംഭിക്കുകയാണ്... പതിവ് പോലെ അരിമുറുക്കും സ്ഥാനം പിടിച്ചു..പക്ഷെ, അന്നാദ്യമായി ഭായി പറഞ്ഞു, മുറുക്ക് വേണ്ട, പല്ല് വേദന ആണെന്ന്..അടുത്ത ദിവസവും പല്ല് വേദന കുറയാതെ വന്നപ്പോള്‍ ഡോക്ടര്‍ പറഞ്ഞതിന്പ്രകാരം  രക്തം പരിശോധിച്ചു...  വെളുത്ത രക്താണുക്കളുടെ സംഖ്യ വളരെ കൂടിയതായി കണ്ടു..അടുത്ത ദിവസവും നോക്കി..അപ്പോള്‍ വീണ്ടും കൂടി.. ഡോക്ടര്‍ക്ക് സംശയം ആയി..അയാള്‍ പറഞ്ഞു  , ഇനി ഇവിടെ നില്‍ക്കണ്ട, വേഗം മുംബയിലെ ടാറ്റാ  ആശുപത്രില്‍ പരിശോധിക്കാന്‍...ഉടന്‍ തന്നെ  അവിടെ എത്തി, പരിശോധിച്ചു... പരിശോധനാഫലം ഞെട്ടിക്കുന്നതായിരുന്നു...ഭായിക്ക്  അര്‍ബുദമാണ്...രക്ത അര്‍ബുദം... ഈ ഭീകര രോഗം എന്റെ ഭായിക്ക് തന്നെ...ഇത്ര ചിട്ടയോടെ ജീവിക്കുന്ന, ഒരു ദു:സ്വഭാവവും ഇല്ലാത്ത , ഭായി...
                                                                                 അടുത്തത് കീമോ തെറാപ്പി ചെയ്യണം...എത്രയും വേഗം...അവസ്ഥ മോശമായി കൊണ്ടിരിക്കുകയാണ്...നാല് സഹോദരന്മ്മാരില്‍ ഏറ്റവും ഇളയതാണ് ഭായി.. കീമോ തെറാപ്പി ചെയ്യാന്‍ വേണ്ടി, ഭായിയെ അമേരിക്കയിലേക്ക് കൊണ്ട് പോയി...കൂടെ ഭാര്യയും ഒരു ജ്യേഷ്ട്ടനും പോയി...  അവിടെ കീമോ തെറാപ്പി  ചികില്‍സയ്ക്കു ശേഷം ആഗസ്റ്റ്‌ മാസം പകുതിയോടെ ഭായി മുംബയില്‍ തിരിച്ചെത്തി...പ്രകാശം ചൊരിഞ്ഞിരുന്ന കണ്ണുകള്‍ മങ്ങി, നിറം കുറഞ്ഞ്...ഒറ്റ രോമം പോലും ഇല്ലാതെ...ഭായിയെ ഈ രൂപത്തില്‍ കണ്ട എന്റെ കണ്ണുകള്‍ അറിയാതെ നിറഞ്ഞു...ഇനി എനിക്ക് ഭായിയെ പഴയ രൂപത്തില്‍ എന്ന് കാണാന്‍ പറ്റും??? എന്തൊരു മാറ്റം...വിശ്വസിക്കാന്‍ തന്നെ കഴിയുന്നില്ല... പക്ഷെ, ഭായി അപ്പോഴും പറക്കാന്‍ തയ്യാറായി നില്‍ക്കുന്ന  വിമാനം പോലെയാണ്...ഇതില്‍ നിന്നും രക്ഷപെട്ടാല്‍ കൂടുതല്‍ ഉയരങ്ങള്‍ കീഴടക്കണം എന്നതാണ്  ഭായിയുടെ ചിന്ത... ഇനി മജ്ജ മാറ്റി വെയ്ക്കല്‍ കൂടി കഴിഞ്ഞാല്‍  പഴയത് പോലെ ആകും എന്ന് ഭായി തറപ്പിച്ചു പറഞ്ഞു... സ്വന്തം സഹോദരിയുടെ മജ്ജ ചേരും എന്നും പരിശോധനയില്‍ നിന്നും മനസ്സിലായി...
                                                                                അതിനു ശേഷം പിന്നെ ഞാന്‍ ഭായിയെ കാണുന്നത് മുംബൈ ലീലാവതി ആശുപത്രിക്കിടക്കയില്‍ ആണ്. അന്നും ഭായി തറപ്പിച്ചു പറഞ്ഞു, കൂടുതല്‍ ശക്തിയുടെ തിരിച്ചു വരും എന്ന്... നവംബര്‍ ആദ്യം...ശസ്ത്രക്രിയയ്ക്കുള്ള തയ്യാറെടുപ്പുകള്‍ നടക്കുന്നു... അങ്ങനെ ശസ്ത്രക്രിയ വിജയകരം ആയി  കഴിഞ്ഞു...... ഡോക്ടറും പറഞ്ഞു, എല്ലാം ശരി ആകും എന്ന്...ഏതാനും ദിവസങ്ങള്‍ അങ്ങനെ പോയി..പക്ഷെ ഭായിക്ക് ഇന്‍ഫെക്ഷന്‍ ആയി..നില വീണ്ടും   മോശമായി... പിന്നെയുള്ള ദിവസങ്ങള്‍ വെന്റിലേറ്ററില്‍....ഇന്ന് ശരിയാകും , നാളെ ശരിയാകും എന്ന പ്രതീക്ഷയില്‍...എല്ലാവരും പ്രാര്‍ഥനയില്‍...
                                                                ഡിസംബര്‍ മാസം പിറന്നു...ആറാം തീയതി ഭായിയുടെ പിറന്നാളാണ്... പക്ഷെ , എല്ലാ കണക്ക് കൂട്ടലും തെറ്റിച്ചു കൊണ്ട്, ഡിസംബര്‍ മൂന്നാം തീയതി വെളുപ്പിന് മൂന്നു മണിക്ക് , എന്റെ ഷെഹ്സാദ് ഭായി  നിത്യ നിദ്ര പ്രാപിച്ചു...അന്ന് രാവിലെ പത്തു മണിക്ക് തന്നെ, മയ്യത്ത് കബറടക്കി... അങ്ങനെ ഡിസംബര്‍ മൂന്ന് , എനിക്ക് വേദനയുടെ ദിനമായി...മുംബയില്‍ എത്തുമ്പോള്‍ ഒക്കെയും ആദ്യം ഓടി എത്തുന്നത്‌...മുംബൈ മറീന്‍ലൈന്‍  റയില്‍ സ്റേഷന്റെ എതിര്‍വശത്തുള്ള  കച്ചി  മേമന്‍ കബര്‍സ്ഥാനില്‍ അന്ത്യ വിശ്രമം കൊള്ളുന്ന ഭായിയുടെ കബറിനു അരികില്‍...നമ്മ്രശിരസ്ക്കനായി കുറച്ചു നേരം... ഭായി മരിച്ചു എന്ന് വിശ്വസിക്കാന്‍ ഇന്നും എനിക്ക് പറ്റുന്നില്ല...അത്രയ്ക്ക് ആര്‍ജ്ജവം ഉള്ള ഒരു ആത്മബന്ധം ആണ്  പെട്ടെന്ന് മുറിഞ്ഞു പോയത്... നാല് സംവത്സരങ്ങള്‍ പിന്നിട്ടു എങ്കിലും ഒരിക്കലും പുതുമ നഷ്ട്ടപ്പെടാത്ത ഓര്‍മ്മകള്‍...


ഭായിയുടെ ഓര്‍മ്മയ്ക്ക് മുന്നില്‍ ഒരുപിടി കണ്ണീര്‍ പുഷ്പങ്ങള്‍ അര്‍പ്പിച്ചു കൊണ്ട്....