Tuesday, November 22, 2011

റംജാന്‍ ഭായ്...

46

                         റംജാൻ ഭായ്              

        റംജാന്‍ ഭായ്...റംജാന്‍ അന്‍സാരി ഭായ് എന്ന് മുഴുവന്‍ പേര്...ഏതാണ്ട് പത്തു വര്‍ഷത്തോളം നീണ്ട എന്റെ മംഗലാപുരം വാസത്തില്‍ എന്റെ ഭക്ഷണം ഉള്‍പ്പെടെ ഉള്ള വ്യക്തിപരമായ കാര്യങ്ങള്‍ എല്ലാം നോക്കി നടത്തിയിരുന്ന ഒരു കാര്യസ്ഥന്‍ എന്ന് പറയാം...എന്റെ കൂടെ കൂടുമ്പോള്‍ മുപ്പത്തഞ്ചു വയസ്സുകാരന്‍ ....അരോഗ ദൃഡ്ഡ ഗാത്രന്‍.നന്നായി വെട്ടി ഒതുക്കിയ താടിയുള്ള , സദാ സുസ്മേരവദനന്‍. ...ഉത്തര്‍പ്രദേശിലെ , നേപ്പാളും ആയി അതിര് പങ്കിടുന്ന ഗോണ്ടാ ജില്ലക്കാരന്‍..നാലാം ക്ലാസ് വിദ്യാഭ്യാസം. ഹിന്ദി ഭാഷ മാത്രം അറിയാം..അതും വടക്കന്‍ ഉത്തര്‍ പ്രദേശിലെ പ്രത്യേക ചുവയുള്ള ഹിന്ദി..അസാരം ഉര്‍ദു ഭാഷയും വശമുണ്ട്...പാചകത്തില്‍  അഗ്രഗണ്യന്‍ ..വാചകത്തിലും...വാചകത്തില്‍ നാല്‍പ്പതാം ക്ലാസ്കാരനും തോറ്റു പോകും.   വടക്കേ ഇന്ത്യന്‍ വിഭവങ്ങള്‍  എല്ലാം വിരല്‍തുമ്പില്‍  തയ്യാര്‍..പക്ഷെ കേരള വിഭവങ്ങള്‍ അങ്ങോട്ട്‌ വഴങ്ങുന്നില്ല.....അതില്‍ ചില പരീക്ഷണങ്ങള്‍ ഒക്കെ നടത്തിയെങ്കിലും എന്റെ  ആരോഗ്യം ഓര്‍ത്തു ഞാന്‍ വിലക്കി...പക്ഷേ റംജാന്‍ വിടുന്ന മട്ടില്ല. അത്രപെട്ടെന്ന് പരാജയം സമ്മതിക്കുന്ന കൂട്ടത്തിലും  അല്ല....വടക്കേ ഇന്ത്യന്‍ റോട്ടിയും ദാലും അതീവ രുചികരമായി ഉണ്ടാക്കും... സന്ദര്‍ശകരും കൂടുതലും വടക്കന്മാര്‍ ആയത് കൊണ്ട്  റോട്ടിയും ദാലും കൊണ്ട് തൃപ്തി ആകും...അതിന്റെ കൂടെ കുറച്ചു ചാവല്‍,അതെ  പച്ചരി ചോറു തന്നെ ...പിന്നെ  സബ്ജിയും..ആഹാ..ഉഗ്രന്‍... പക്ഷെ, രംജാന്‍ ഭായിയുടെ ഡാൽ ..അതിപ്രശസ്തമാണ്...
                              വെറും ഒരു കുശിനിക്കാരന് വേണ്ടതിലേറെ ബുദ്ധിയും ബോധവും ഉള്ളവനാണ് റംജാന്‍...നാട്ടില്‍ ആയിരുന്നപ്പോള്‍ സൈക്കിള്‍ ചവിട്ടി നേപ്പാളില്‍ പോയി തുണിത്തരങ്ങളും മറ്റും സൈക്കിളില്‍ വെച്ച് കെട്ടി നാട്ടില്‍  കൊണ്ട് വന്നു നല്ല വിലയ്ക്ക് വില്‍ക്കുമായിരുന്നു...പിന്നെ മാട് കച്ചവടത്തിലും നല്ല വിരുത്..കൃഷിയിലും മിടുക്കന്‍...പക്ഷേ ഗ്രാമത്തില്‍ നിന്നാല്‍ ഒരു വിലയില്ല...അതുകൊണ്ട് വളരെ ചെറുപ്പം മുതലേ ബോംബയില്‍ ആയിരുന്നു...ഇപ്പോള്‍ വര്‍ഷങ്ങള്‍ ആയി മംഗലാപുരത്ത്.  പതിനഞ്ചു ദിവസം ലീവില്‍ പോയാല്‍ മൂന്നു മാസം കഴിഞ്ഞേ ചിലപ്പോള്‍ പൊങ്ങുകയുള്ളൂ...അത്രയും ദിവസം മാട് കച്ചവടം ചെയ്തു ലാഭം ഉണ്ടാക്കി കുറച്ചു ഭൂമി ഒക്കെ   വാങ്ങിയിട്ടെ വരികയുള്ളൂ...അങ്ങനെ കുറച്ചു കുറച്ചു വാങ്ങി  നാല് ഏക്കറോളം ഭൂമി ആയി..അവിടെ കരിമ്പും ഗോതമ്പും കൃഷി ചെയ്യാന്‍ കൊടുത്തിരിക്കുക ആണ്...വീട്ടാവശ്യത്തിനുള്ള സാധനങ്ങള്‍ കൃഷിയില്‍ നിന്നും കിട്ടും.. എന്നോടും പറയാറുണ്ട്‌ , ഒരു പത്ത് ഏക്കര്‍ അവിടെ വാങ്ങി ഇട്ടാല്‍ നോക്കി നടത്തി കൊള്ളാമെന്ന്...
                                                                     ഇപ്പോള്‍ റംജാന് നാട്ടില്‍ ഉള്ളത് മൂന്നാമത്തെ ഭാര്യയാണ്...ആദ്യ രണ്ടു പേരും  മരിച്ചു പോയി എന്ന് പറയുന്നു...ആദ്യ ഭാര്യമാരില്‍ ഉള്ള മക്കള്‍ ചിലര്‍ ബോംബയില്‍ ജോലി ചെയ്യുന്നു...എന്റെ കൂടെ താമസവും ഭക്ഷണവും ഫ്രീ ആണ്....അപ്പോള്‍ ശമ്പളം മൊത്തം മിച്ചം...ഒരു പൈസ പോലും കളയാതെ ഭൂമി വാങ്ങാനുള്ള ത്വര കാണേണ്ടത് തന്നെയാണ്...
                                                                ഇപ്പോഴുള്ള ഭാര്യയെ ഒരിക്കല്‍ മംഗലാപുരത്ത്  കൊണ്ട് വന്നിരുന്നു...ചികിത്സയ്ക്കായിട്ട്...ഈ ഭാര്യയെ ബംഗാളില്‍ നിന്നും വാങ്ങിയതാണ്...നാലായിരം രൂപയ്ക്ക്...അവിടെ ഒക്കെ അങ്ങനെ ആണ്...മൂവായിരം മുതല്‍ വാങ്ങാന്‍ കിട്ടും..അതെ , പെണ്‍വീട്ടുകാര്‍ക്ക് കാശ് കൊടുത്താല്‍ ഭാര്യ റെഡി..അപ്പോള്‍ നമ്മെക്കാള്‍ വളരെ മുന്‍പേ നടക്കുന്നവര്‍... സ്ത്രീധനം..മണ്ണാങ്കട്ട ..ഒന്നുമില്ല.. 
                                             അവിടത്തെ ഡോക്ടര്‍ ശരിയല്ല എന്ന് പറഞ്ഞാണ് ഇവിടെ കൊണ്ടുവന്നത്..മംഗലാപുരം, ഡോക്ടര്‍മാരുടെ കൂട് ആണല്ലോ.ഇപ്പോള്‍ മുറുക്കാന്‍ കട കാണാനേ ഇല്ല..പക്ഷെ ഡോക്ടര്‍ കടകള്‍ ധാരാളം..ഡോക്ടര്‍മാരുടെ ബോര്‍ഡ്‌ കാരണം ചില കെട്ടിടങ്ങള്‍ തന്നെ മറഞ്ഞു നില്‍ക്കുന്നു..അത്ര മാത്രം ഡോക്ടര്‍മാര്‍..കേരളത്തിന്റെ അതിര്‍ത്തി ആയത് കാരണം കണ്ണൂര്‍ ജില്ല മുതല്‍ വടക്കോട്ടുള്ള കേരളീയര്‍ ആണ് ഇവരില്‍ നല്ല ശതമാനത്തിന്റെയും ഇരകള്‍..ഇന്ത്യയിലെ ശരാശരി മരുന്നുപയോഗത്തിന്റെ പത്തിരട്ടി മരുന്ന് വാരി വിഴുങ്ങുന്ന കേരളീയരെ, ഡോക്ടര്‍മാരേക്കാള്‍ ആരാണ് കൂടുതല്‍ ഇഷ്ടപ്പെടുക???  .....പാവം റംജാന്‍, ഭാര്യക്ക് വേണ്ടി  മൂന്നു ദിവസം കൊണ്ട് പതിനായിരം രൂപയുടെ ടെസ്റ്റുകള്‍ നടത്തി...ഒരു രോഗവും ഇല്ല എന്ന് ഡോക്ടര്‍മാര്‍ വിധി എഴുതി..ക്ഷീണം മാറാന്‍ കുറച്ചു മരുന്നും കൊടുത്തു.....പക്ഷേ പെണ്ണ് സമ്മതിക്കേണ്ടേ...ഒറ്റ വാശിയാണ്..ക്ഷയ രോഗം ആണെന്ന് പറഞ്ഞ്.. അതിന്റെ കൂടെ ഇവിടത്തെ ഡോക്ടര്‍മാര്‍ കൊടുത്ത ഒരു മരുന്നും കഴിക്കില്ല എന്നും അവര്‍ക്ക് വാശി...അവര്‍ക്ക് അവരുടെ ഗ്രാമത്തിലെ വൈദ്യന്റെ മരുന്ന് മതിയെന്ന്. റംജാന്‍ ഇക്കാര്യം എന്നോട് പറഞ്ഞപ്പോള്‍ ഞാന്‍ ന്യായമായും വിചാരിച്ചു...നല്ല പഠിപ്പുള്ള പെണ്ണ് ആയിരിക്കും എന്ന്..അല്ലെങ്കില്‍ പിന്നെ ഇവിടത്തെ ഡോക്ടര്‍മാര്‍ കൊള്ളില്ല എന്ന് പറയില്ലല്ലോ... ഞാന്‍ ചോദിച്ചു, ഭാര്യ എത്ര പഠിച്ചതാണെന്ന്...അപ്പോള്‍ റംജാന്‍ പാട്ടുപാടും പോലെ ഈണത്തില്‍ പറയുകയാണ്‌... ഭാര്യ  സ്കൂളില്‍ പോയിട്ടേ ഇല്ലെന്നു...ഇപ്പോള്‍ ഞെട്ടിയത് ഞാനാണ്...വേഗം നാട്ടില്‍ എത്തിക്കാന്‍ ഞാന്‍ പറഞ്ഞു, കാരണം ഇനിയും ഇവിടെ നിര്‍ത്തിയാല്‍  പാവത്തിന്റെ കീശ കാലിയാകും ടെസ്റ്റുകള്‍ നടത്തിയും മറ്റും....
                                                                  റംജാന്റെ നാട്ടില്‍ പോക്കും ഒരു വലിയ ചടങ്ങാണ്...നാല് ദിവസത്തോളം എടുക്കും നാട്ടില്‍ എത്താന്‍...അതിനിടയില്‍ മൂന്നു തീവണ്ടി മാറി കയറണം... ആദ്യം ഷൊര്‍ണ്ണൂര്‍ വരെ..അവിടെ നിന്നും മൂന്നു ദിവസത്തിന് ശേഷം ഗോണ്ട വരെ..പിന്നെ ഒരു രാത്രി മൂന്നാമത്തെ വണ്ടിയില്‍..  ഓരോ പോക്കിലും ലൊട്ടുലൊടുക്ക് സാധനങ്ങള്‍ ആയി ഒരു പത്ത് ചാക്ക് കെട്ട് എങ്കിലും കാണും..റംജാന്‍ കയറുന്ന ബോഗിയില്‍ പലരുടെയും സീറ്റിനു താഴെ റംജാന്റെ ലഗ്ഗേജ് ആയിരിക്കും...അതില്‍ തേങ്ങാ മുതല്‍ തെങ്ങിന്‍തൈ വരെ ഉണ്ടാവുകയും ചെയ്യും..  ഇത്രയും സാധനങ്ങളും ആയി മൂന്നു വണ്ടികള്‍ മാറിക്കയറിയുള്ള യാത്ര ഭയങ്കരം തന്നെയാണ്..പക്ഷേ റംജാന് ഇതൊന്നും ഒരു പ്രശ്നമേ അല്ല...നിത്യ തൊഴില്‍ അഭ്യാസം എന്ന പോലെ...ഒരിക്കല്‍ വളരെ വില കുറഞ്ഞു വാങ്ങിയ , ഏഴ് അടി നീളവും മൂന്നടി വീതിയും ഉള്ള വാതില്‍പ്പാളികള്‍,  അതും ആറെണ്ണം... അതും കൊണ്ടായിരുന്നു യാത്ര. ഷൊര്‍ണ്ണൂര്‍ വരെ കുഴപ്പം ഉണ്ടായില്ല.. അടുത്ത വണ്ടിയില്‍ ബുക്ക്‌ ചെയ്യാന്‍ നോക്കിയപ്പോള്‍ ഒരു സാങ്കേതിക പ്രശ്നം..ആറടിയില്‍ കൂടുതല്‍ നീളമുള്ള സാധനങ്ങള്‍ ബുക്ക്‌ ചെയ്യാന്‍, അതിനേക്കാള്‍   നീളമുള്ള നടപടിക്രമങ്ങള്‍...അവസാനം നടപടിക്രമങ്ങള്‍  കഴിഞ്ഞു വന്നപ്പോള്‍ അന്നത്തെ വണ്ടി പോയി..പിന്നെ അടുത്ത ദിവസം വരെ കാത്തിരുന്നു,വാതിലും വിരിച്ച് അതിന്റെ പുറത്ത്.....ക്ഷമ ..അതാണ്‌ റംസാന്റെ ഏറ്റവും വലിയ ഗുണം...ആന കുത്താന്‍ വന്നാലും ചോദിക്കും , ആദ്യം എവിടെയാ കുത്തേണ്ടതെന്ന്...അതാണ്‌ പ്രകൃതം...ആരെങ്കിലും ഒരടി കൊടിക്കാം എന്നു വെച്ചാല്‍ കുറഞ്ഞത് ആറെണ്ണം എങ്കിലും വാങ്ങി വെയ്ക്കും...അപ്പോഴും റംസാന് സംശയം ബാക്കി ആയിരിക്കും..
                                                              ഉത്തരം മുട്ടിക്കുന്ന തരം സംശയങ്ങള്‍ ആണ് കൂടുതലും...പക്ഷേ പലേ കാര്യങ്ങളിലും ഉള്ള റംസാന്റെ അറിവ് അത്ഭുതപ്പെടുത്തുന്നതാണ്...ടീ. വീ. യില്‍ ഹിന്ദി ഭാഷാ  വാര്‍ത്തകളാണ് പഥ്യം...ഒരുപക്ഷെ അറിവിന്റെ കാരണം അതും ആയിരിക്കാം...ആരോടും സംശയം ചോദിക്കാന്‍ നാണമോ മടിയോ ഒന്നും ഇല്ല..ആരോടും കയറി ചോദിച്ചു കളയും...കഴിഞ്ഞ പത്ത് വര്‍ഷത്തെ ഒറ്റയ്ക്കുള്ള മംഗലാപുരം വാസത്തിനിടയില്‍ എനിക്ക് രസമില്ലാതെ  തോന്നുന്നത് റംജാന്‍ ഇല്ലാത്ത ദിനങ്ങള്‍ ആണ്..ഒന്നുമില്ലെന്കില്‍ ഒരു സംശയം എങ്കിലും ഉണ്ടാവും റംജാന്...
                                                        ഒരിക്കല്‍ രാത്രി ഭക്ഷണത്തിന് ശേഷം ഞാന്‍ പതിവ് പോലെ ഗസ്റ്റ്‌ ഹൌസിനു പുറത്ത് ഉലാത്തുകയാണ്...നല്ല പാല് പോലെ നിലാവുള്ള രാത്രി..പൂര്‍ണ്ണ ചന്ദ്രന്‍ അതിന്റെ എല്ലാ വശ്യതയോടെയും നനുനനുത്ത പ്രകാശം വാരി വിതറുകയാണ്... റംജാനും  അടുത്ത് വന്നു എന്നോടൊപ്പം നടന്നു കൊണ്ട് നിലാവ് ആസ്വദിക്കുകയാണ്...അപ്പോള്‍ റംജാന്  ഒരു പുതിയ സംശയം...നിലാവെളിച്ചം എത്ര  നനുത്തത് ആണ്..ചൂടും ഇല്ല ..പക്ഷേ സൂര്യപ്രകാശം തീവ്രവും രൂക്ഷവും ആണല്ലോ...അതെന്താണ് അങ്ങനെ?? അപ്പോള്‍ ഞാന്‍ ഒന്ന് പറഞ്ഞുപോയി , ചന്ദ്രന് സ്വന്തം പ്രകാശം ഇല്ല..സൂര്യന്റെ പ്രകാശം ചന്ദ്രനില്‍ തട്ടി പ്രതിഫലിക്കുന്നത് ആണെന്ന്...ഞാന്‍ വിചാരിച്ചു ഇത് കൊണ്ട് സംശയം തീരുമെന്ന്..ഇല്ല ..അടുത്ത ചോദ്യം...അങ്ങനെ എങ്കില്‍ അങ്ങോട്ട്‌ പോകുന്ന പ്രകാശധാര നമുക്ക് എന്ത് കൊണ്ട് കാണാന്‍ കഴിയുന്നില്ല??ഞാന്‍ ഒരുനിമിഷം പകച്ചു...ഇതെന്തു ചോദ്യം...പക്ഷേ റംജാന്‍ വിടില്ല...കാരണം , നമ്മള്‍  രാത്രിയില്‍ ടോര്‍ച് അടിക്കുമ്പോള്‍ അതിന്റെ പ്രകാശധാര നമുക്ക് കാണാം...പക്ഷേ ഇത്രയും വലിയ സൂര്യന്റെ പ്രകാശ ധാര എന്തുകൊണ്ട് കാണുന്നില്ല???റംജാന്‍ കാര്യമായിട്ടു തന്നെയാണ് ...ഉത്തരം കൊടുത്തെ വിടുകയുള്ളൂ...ഈ വിധത്തിലുള്ളതാണ് സംശയങ്ങള്‍...റംജാനെ പേടിച്ചു പലരും എന്റെ താമസ സ്ഥലത്ത് വരാറില്ല..കാരണം ഈ സംശയരോഗം  തന്നെ..ഭക്ഷണം രുചി ഉള്ളതാണെങ്കിലും മാനം പോകാതെ നോക്കണമല്ലോ.  റംജാന്റെ മിക്ക ചോദ്യങ്ങള്‍ക്കും അത്ര പെട്ടെന്ന് മറുപടി നല്‍കാന്‍ കഴിയില്ല..അത്രയ്ക്ക് കുഴപ്പം പിടിച്ച സംശയങ്ങള്‍ ആണ്. ...
                          റംജാൻ നാട്ടില്‍ പോയി വരുമ്പോള്‍ , അമേരിക്കയില്‍ പോയവര്‍ക്ക് പോലും പറയാനുള്ളതിനേക്കാള്‍ കൂടുതല്‍ വിശേഷങ്ങള്‍ റംജാന് പറയാന്‍ ഉണ്ടാവും..ഒരു തവണ പോയിട്ട് കുറെ താമസിച്ചു, തിരിച്ചു വരാൻ ..മിക്കവാറും കാളക്കച്ചവടം ആയിരിക്കും അവിടെ.. പക്ഷേ, താമസിച്ചു വന്നതിനു നല്ല വഴക്ക് പറയണം എന്ന് വിചാരിച്ച് ഇരുന്ന എന്റെ മുന്‍പില്‍ ഒരു സങ്കോചവും ഇല്ലാതെ സുസ്മേര വദനന്‍ ആയി പ്രത്യക്ഷപ്പെടുന്ന റംജാനെ നോക്കി ഒന്നും പറയാന്‍ എനിക്ക് കഴിഞ്ഞില്ല ... അതാണ്‌ റംജാന്‍.. എന്റെ പ്രിയപ്പെട്ട റംജാന്‍ ഭായ്....   
റംജാൻ ഇപ്പോൾ ഡൽഹിയിൽ ഉണ്ട്... ഏതോ ഒരു കമ്പനിയിൽ....
                                                               
                                                                            

Thursday, November 10, 2011

വാളകം പാര..ആള്‍ട്ടോ കാര്‍ വഴി...സി.ബി.ഐ.

16

                                                                    നല്ല ഒരു തുടക്കം ആയിരുന്നു...ആദ്യം അധ്യാപകന്റെ ആസനത്തില്‍ പാര...അധ്യാപകനോ...വാളകം സ്കൂളിലെത്...സ്കൂളോ..നമ്മുടെ പിള്ളേച്ചന്റെ വകയും...എരിവും പുളിയും പുകയും ഉയരാന്‍ ഇതില്‍ കൂടുതല്‍ എന്ത് വേണം...അച്ചുമ്മാന്‍ പതിവുപോലെ ആദ്യം തന്നെ ചാടി വീണു..കാരണം , താമസിച്ചാല്‍ പാര്‍ട്ടിയിലെ വേറെ ആരെങ്കിലും ചാടി വീണു രസം കളയും...അച്ചുമ്മാന്റെ കിറിക്ക് കീഴെ , ചാനല്‍ ആഘോഷക്കാരുടെ കോളാമ്പി...കോളാമ്പി കണ്ടാല്‍ അച്ചുമ്മാന്‍ നന്നായി തന്നെ അതില്‍ തുപ്പും..ഇവിടെയും തുപ്പി..."ചത്തത് കീചകന്‍ എങ്കില്‍ കൊന്നത് ഭീമന്‍ തന്നെ"..അപ്പോള്‍ പിള്ളേച്ചന്‍ അറിയാതെ ഈ പാര കയറുമോ...ഇല്ലാ..എന്ന കാര്യത്തില്‍ അച്ചുമ്മാന് തംസയം ഇല്ലാ...പാര വെറുതെ കയറ്റിയത് മാത്രമല്ല...തിരിക്കുകയും കൂടി ചെയ്തു...അതിക്രൂരം തന്നെ...കുടലും പണ്ടവും ഒക്കെ തിരിഞ്ഞു പോയി...അപ്പോള്‍ കുറഞ്ഞത് വധശ്രമം തന്നെ...ഒരു ചാനല്‍ മിടുക്കന്‍, വയ്യാതെ, ജയില്‍ പോലത്തെ ആശുപത്രി  സ്യൂട്ടില്‍ കിടന്ന പഞ്ചപാവം പിള്ളേച്ചനെയും വലിച്ചു ഇടയിലെക്കിട്ടു...ചാനലുകാരനോട് പറഞ്ഞ സ്വകാര്യം അയാള്‍ അങ്ങാടി പാട്ടാക്കി...അതുവരെ അധ്യാപകന്റെ പാരയില്‍ തൂങ്ങിക്കിടന്ന ശബ്ദഘോഷക്കാര്‍ ഒന്നടങ്കം പിള്ളേച്ചന്റെ പിറകെ ആയി..അദ്ദേഹത്തിനും കിട്ടി ഒരു നാല് ദിവസത്തെ കൊട്ട്. പക്ഷെ, ഒരു വര്‍ഷത്തെ , ഒരു മാസത്തില്‍ ഒതുക്കിയ പിള്ളേച്ചനു ഇതും ഒരു തമാശ തന്നെ...എന്നാലും അച്ചുമ്മാന്‍ വിട്ടിട്ടില്ല..പിറകെ തന്നെയുണ്ട്...പിന്നെ കഷ്ട്ടിച്ചു ജയിലില്‍ കിടന്ന ഏതാനും ദിവസങ്ങള്‍ കൊണ്ട് പിള്ളേച്ചന്‍ ജയിലിലെ പ്രയാസപ്പെട്ട കാര്യങ്ങള്‍ ഒക്കെ വെളിയില്‍ കൊണ്ട് വന്നു... അവിടെ കിടന്നു കൊണ്ട് എഴുതിയ ജീവചരിത്രം വായിച്ച പലരും ഒന്നും വായിക്കാതെയും ആയി...ഒന്‍പതു മാസമായി തിഹാരില്‍ കിടക്കുന്ന നമ്മുടെ രാജാസാര്‍ പോലും ചെയ്യാത്ത ഒരു മഹാകാര്യം ആണ് ഇത്.
                                               നമ്മുടെ ചാനല്‍ മാന്ന്യന്മാര്‍ അതിനിടയ്ക്ക് ഒരു സ്ത്രീബന്ധം ഒക്കെ കൊണ്ടുവന്നു രംഗം കൊഴുപ്പിക്കാന്‍ നോക്കി എങ്കിലും അത്രയ്ക്കങ്ങോട്ട് ഏറ്റില്ല..അത് ചീറ്റിപ്പോയി..പിന്നെയുള്ളത് തീവ്രവാദമാണ്. അതിലും പിടിച്ചു കയറാന്‍ നോക്കിയെങ്കിലും കുറച്ചു കയറി ക്കഴിഞ്ഞപ്പോള്‍ പിടിവള്ളി തീര്‍ന്നുപോയി...ഇതിനിടയ്ക്ക്  ദിവസങ്ങള്‍ കൊഴിഞ്ഞുകൊണ്ടിരുന്നു...  ആരെയും വലയിലാക്കാന്‍ കഴിയാതെ പോലീസും വലഞ്ഞു...പിള്ളേച്ചനെ വലിച്ചിഴക്കാന്‍ നോക്കിയിട്ട് വള്ളിക്കു നീളവും പോരാ..ഇതിനിടയില്‍ അദ്ധ്യാപകന്‍ "ങ്ങ ഞ ണ ന മ " എന്ന് ലീഡര്‍ സ്റ്റൈലില്‍ എന്തൊക്കെയോ പറയുന്നും ഉണ്ട്...എങ്ങനെ വേണമെങ്കിലും മനസ്സിലാക്കാന്‍ പാകത്തില്‍... 
                                                 അങ്ങനെ വാളകം പാര കണ്ടെടുക്കാന്‍ വേണ്ടി , പണ്ട്  "എസ്സ്" കത്തി തപ്പിയത് പോലെ പോലീസുകാര്‍ നാടെങ്ങും അരിച്ചു പെറുക്കി നടക്കുമ്പോള്‍ അതാ വരുന്നു ഒരു ഡോക്ടറുടെ വക പാര,"ഏതു പാര എന്ത് പാര??ഇവിടെ ഒരു പാരയും ഇല്ല..പാര എവിടെയും കയറ്റിയിട്ടും ഇല്ല...ഇത് ഏതോ വണ്ടി ഇടിച്ചതാണ്...ഇത് കേട്ട പാടേ ആരൊക്കെയോ അന്നുരാത്രി അതുവഴി പാഞ്ഞുപോയ ഒരു വെള്ളക്കാറിന്റെ ചരിത്രം വിളമ്പി...ഒരു മിടുക്കന്‍ അത് ഒരു വെള്ള ആള്‍ട്ടോ ആണെന്നും കണ്ടുപിടിച്ചു...പോലീസ്‌ പാര വിട്ടു..അടുത്ത പാരയായ വെള്ള ആള്‍ട്ടോ കാറിന്റെ പിറകെ ഓട്ടം ആരംഭിച്ചു..നാല് തെക്കന്‍ ജില്ലകളിലെ വെള്ള ആള്‍ട്ടോ കാറുകാരുടെ ഉറക്കം നഷ്ടപ്പെടാന്‍ ഇനി വേറെ കാരണം വേണ്ടല്ലോ...പലരും ആള്‍ട്ടോ വീട്ടില്‍ മൂടി ഇട്ടു...കഷ്ടകാലത്തിനു എങ്ങാനും പോലീസിനു തംസയം തോന്നിയാലോ...അങ്ങനെ പലരുടെയും ഉറക്കം നഷ്ട്ടപ്പെടുതിക്കൊണ്ട്  കാര്‍ പരിശോധന മുന്നോട്ടു നീങ്ങി...ഇതിനിടയില്‍ ദിവസങ്ങള്‍ മാറി ആഴ്ചകളായി... ഒന്നും നടന്നില്ല..നടക്കുമെന്നും തോന്നുന്നില്ല...മാധ്യമങ്ങളും മടുത്തു തുടങ്ങി...പത്രങ്ങള്‍ ആറു കോളത്തില്‍ നിന്നും നാലിലേക്കും പിന്നെ രണ്ടിലേക്കും ഉള്ളിലേക്കും വലിഞ്ഞു...ആരൊക്കെ വലിഞ്ഞിട്ടും അച്ചുമ്മാന്‍ വിട്ടില്ല...ചാണ്ടിചായനും കുഴഞ്ഞു...അങ്ങനെ കേരള പോലീസിലെ മിടുക്കന്മാരെ സന്തോഷിപ്പിച്ചു കൊണ്ട് , നേരറിയാന്‍ സീ.ബീ.ഐ. ക്ക് കേസ്‌ വിട്ടു..
                                                               എല്ലാവരും ആശ്വാസ നിശ്വാസങ്ങള്‍ ഉതിര്‍ത്തു...പാരയില്‍ തൂങ്ങിയവരും പാരയ്ക്ക് വേണ്ടി പാഞ്ഞവരും വെള്ള ആള്‍ട്ടോ കാര്‍  ഉള്ളവരും എല്ലാം...എല്ലാവര്‍ക്കും കുടിലില്‍ കോടി അടിച്ച സന്തോഷം...ഇത് വരെ സീ.ബീ.ഐ. കേരളത്തില്‍ ഏറ്റെടുത്ത കേസുകളുടെ ഗതി അറിയാവുന്നവര്‍ കൂടുതല്‍ സന്തോഷിച്ചു...അങ്ങനെ, അധ്യാപകന് കിട്ടിയ "തട്ട്" ഒഴിച്ച് നിര്‍ത്തിയാല്‍ എല്ലാവരും വിജയിച്ച ഒരു കേസായി മാറി "വാളകം പാര".


വാല്‍ക്കഷ്ണം...പിള്ളേച്ചന്‍ ഇറങ്ങിയ മുറിയില്‍ ജയരാജന്‍ സഖാവ് താമസവും തുടങ്ങി..


.