Tuesday, December 27, 2011

ഓര്‍മ്മയിലെ ഉത്സവങ്ങള്‍...

43

      അര നൂറ്റാണ്ട്  മുൻപ്.                                                              ഡിസംബര്‍ മാസം പിറന്നു വീഴുന്നത് തന്നെ  ശരണം വിളികള്‍ക്ക് കാതോര്‍ത്തു കൊണ്ടാണ്...അപ്പോള്‍ നാടും നഗരവും ഒരു ഉത്സവത്തിന്റെ ആവേശത്തില്‍ ആയിക്കഴിഞ്ഞിരിക്കും..."ഗ്രാന്‍ഡ്‌ കേരള ഷോപ്പിംഗ്‌ ഫെസ്റ്റിവല്‍" എന്ന പേരിലുള്ള  മാമാങ്കവും കേരളത്തില്‍ അലയടിക്കുന്നത് ഏതാണ്ട് ഇതേ സമയത്ത് തന്നെ...ആണ്ട് മുഴുവന്‍ ചെലവാക്കിയിട്ടും തീരാതെ എന്തെങ്കിലും കയ്യില്‍ മിച്ചം ഉണ്ടെങ്കില്‍ അത് ഈ മാമാങ്കതോടെ തീര്‍ന്നു കിട്ടും..ഇത് ഇപ്പോഴത്തെ കഥ...
                                                                          ഓര്‍മ്മയായ കാലം മുതല്‍ കാത്തിരുന്നത് മറ്റൊരു ഉത്സവത്തിന്‌ വേണ്ടി ആയിരുന്നു...അതെ, മുല്ലയ്ക്കല്‍ ശ്രീ രാജ രാജേശ്വരി ക്ഷേത്രത്തിലെ "ചിറപ്പ്" മഹോല്‍സവം കാണാന്‍ വേണ്ടി...അനുഭവിക്കാന്‍ വേണ്ടി...അത് ഈ മാസമാണ്...നഗരം മുഴുവന്‍ ഒരു പുതു പെണ്ണിനെ പോലെ  അണിഞ്ഞ് ഒരുങ്ങി നില്‍ക്കുന്ന കാഴ്ച അതി മനോഹരം...മുല്ലക്കല്‍ തെരുവില്‍ ഈ സമയത്ത് വാങ്ങാന്‍ കിട്ടാത്തത് ഒന്നുമില്ല...വഴി വാണിഭക്കാരുടെ തിരക്കാണ് എങ്ങും...
                                                                            ഈ തിരക്കിന് ഇടയിലേക്കാണ് ക്രിസ്മസ് ഇരച്ചു കയറുന്നത്...അതിനു മുന്‍പേ ക്രിസ്മസ് പരീക്ഷയും... അപ്പോള്‍ പഠിക്കാന്‍ എവിടെ നേരം??? അതിനു രണ്ടാം സ്ഥാനം കൊടുത്തു മൂലയില്‍ ഇരുത്തും...കുറച്ചു ദിവസത്തേക്ക്...മുല്ലക്കല്‍ ചിറപ്പില്‍ മുങ്ങണം..അതാണ്‌ പ്രധാനം... വര്‍ഷത്തില്‍ ഒരിക്കല്‍ കിട്ടുന്ന പത്തു ദിവസമാണ് അര്‍മാദിക്കാന്‍... അത് വെറുതെ കളയാനോ??? അപ്പോഴേക്കും ജൈമ്സിന്റെ വീട്ടിലെ ക്രിസ്മസിനുള്ള ഒരുക്കങ്ങള്‍ തുടങ്ങും... ഇന്നത്തെപ്പോലെ അന്ന് നക്ഷത്രങ്ങള്‍ വാങ്ങാന്‍ കിട്ടിയിരുന്നില്ല...മുളയുടെ വാരി ചീകി വെടിപ്പാക്കി സ്വന്തമായി നക്ഷത്രം ഉണ്ടാക്കണം.. പോരാത്തതിന് അവന്റെ വീട്ടില്‍ വൈദ്യുതിയുടെ മായാജാലം എത്തിയിട്ടും ഇല്ല,അന്ന്.. വര്‍ണ്ണ ക്കടലാസ് കൊണ്ട് ഭംഗിയായി ഉണ്ടാക്കിയ നക്ഷത്രതിനുള്ളില്‍ ചെറിയ വിളക്ക് കൊളുത്തി അത് വലിച്ചു മുകളിലേക്ക് ഉയര്‍ത്തുമ്പോള്‍ ആയിരിക്കും വിളക്ക് മറിഞ്ഞു വീണ് നക്ഷത്രവും വിളക്കും കത്തി നശിക്കുന്നത്..ചില വര്‍ഷങ്ങളില്‍ അഞ്ചും ആറും നക്ഷത്രങ്ങള്‍ വരെ ഉണ്ടാക്കേണ്ടി വന്നിട്ടുണ്ട്...അത് ഒരു മടുപ്പും തോന്നാതെ എല്ലാവരും ചേര്‍ന്ന് ഉത്സാഹത്തോടെ ചെയ്യും...ഇന്നോ??സന്തോഷ്‌ പണ്ഡിറ്റിന്റെ പേരില്‍ പോലും അല്ലെ നക്ഷത്രങ്ങള്‍ സുലഭം???കൂടാതെ വൈദ്യുതിയുടെ മായജാലവും...പണ്ടത്തെ കാര്യങ്ങള്‍ ഒരു മുത്തശി കഥ പോലെ പ്രാചീനം ആയി തോന്നുന്നു...
                                                                            നക്ഷത്രം ഉയര്‍ത്തി ഉറപ്പിച്ചു കഴിഞ്ഞാല്‍ പിന്നെ ക്രിസ്മസ് കാരളിനു പോണം...ഈ പോകുന്ന കൂട്ടത്തില്‍ ജൈമ്സും ചാര്‍ളിയും മാത്രമേ ഉള്ളൂ ക്രിസ്ത്യന്‍...പത്തു പന്ത്രണ്ടു പേരുള്ള സംഘത്തില്‍ പട്ടരും കൊങ്ങിണിയും വരെ ഉണ്ടാവും...ക്രിസ്മസ് പപ്പാ ആയി വേഷം ഇടുന്നത് ഒന്നാം തരം പട്ടരും...പോരെ പൂരം..റാന്തല്‍ ആണ് വെളിച്ചത്തിനായി കൊണ്ട് പോകുന്നത്...കൊട്ടാന്‍ തകരപാട്ടയും ചെത്തിയവടിയും മറ്റും...അരണ്ട വെളിച്ചത്തില്‍ കാരള്‍ സംഘത്തെ ആര്‍ക്കും ശെരിക്കു മനസ്സിലാവില്ല... ഓരോ വീട്ടില്‍ നിന്നും കിട്ടുന്നതോ??? ഇന്ന് അന്യം നിന്ന് പോയ പത്തു പൈസയും നാലണയും... നാലണ അന്ന് വലിയ വിലയുള്ളതാ...അതും കാശുള്ള വീടുകളില്‍ നിന്നു മാത്രം കിട്ടുന്നത്... പാട്ടും കൂത്തുമായി രണ്ടു മണിക്കൂര്‍ അങ്ങനെ പോയിക്കിട്ടും...ക്രിസ്മസിന്റെ തലേന്ന് വരെ ഇത് തുടരും...
                                                                             ഇതിനിടയില്‍ നല്ല ഭംഗിയുള്ള ഒരു പുല്‍ക്കൂടും ഒരുക്കും...അതിനു വേണ്ടിയുള്ള പങ്കപ്പാടുകള്‍ എത്ര രസമായിട്ടാണ് തോന്നുന്നത്...ബലൂണുകളും ചെറിയ നക്ഷത്രങ്ങളും ഒക്കെ തൂക്കി നല്ല ഭംഗിയുള്ള പുല്‍ക്കൂട്...അതില്‍ അതീവ ശ്രദ്ധയോടെ  ഉണ്ണി യേശുവിന്റെയും ഔസെഫ് പിതാവിന്റെയും മാതാവിന്റെയും രൂപങ്ങള്‍...രാത്രി അരണ്ട വെളിച്ചത്തില്‍ തിളങ്ങുന്ന രൂപങ്ങള്‍....
                   ക്രിസ്മസ് പരീക്ഷ എഴുതി എന്ന് വരുത്തി , അവധിയിലേക്ക് പ്രവേശം..പിന്നെയുള്ള സമയം മുഴുവന്‍ നമുക്ക് സ്വന്തം... വീട്ടില്‍ ശല്യം ഇല്ലാത്തത് കൊണ്ട് അവിടെയും സ്വസ്ഥം..ഉച്ച കഴിഞ്ഞുള്ള നേരങ്ങളില്‍ നേരെ മുല്ലക്കല്‍ ക്ഷേത്രത്തിലേക്ക്...അവിടെ നല്ല മോരുംവെള്ളം വിതരണം ഉണ്ട്...ഫ്രീ ആയി..അത് ആവോളം വാങ്ങി കുടിക്കും..മിക്കവാറും ദിവസങ്ങളില്‍ ഹരിപ്പാട്‌ അച്യുത ദാസിന്റെ  "പാഠകം " ഉണ്ടായിരിക്കും..അവിടെ... പുരാണ കഥകള്‍ പൊടിപ്പും തൊങ്ങലും വെച്ച് , ഭാവഹാവാദികളോടെ അവതരിപ്പിക്കുന്ന ഈ കല എനിക്ക് വളരെ ഇഷ്ടമായിരുന്നു.. അത് കൊണ്ട് തന്നെ ഏറ്റവും മുന്നില്‍ തന്നെ ഇടം പിടിക്കുമായിരുന്നു... ഇതിനിടയില്‍ പാഠകക്കാരന്‍ , സദസ്യരില്‍ ചിലരെ സാന്ദര്‍ഭികമായി കളിയാക്കുകയും പതിവായിരുന്നു...അതിന്റെ രസം ഒന്ന് വേറെ...കളിയാക്കപ്പെടുന്നയാളും അത് വൈക്ലബ്യത്തോടെ  ആണെങ്കിലും ആസ്വദിച്ചിരുന്നു... മറ്റുള്ളവര്‍ കളിയാക്കപ്പെടുമ്പോള്‍ ആസ്വദിക്കാന്‍ നമുക്ക് എന്ത് രസമാണ്??? പക്ഷെ , ഒരു ദിവസം എന്നെയും പിടിച്ചു...അന്ന് ഞാന്‍ വിയര്‍ത്തു പോയി... അതിനു ശേഷം പിന്നെ ഒരിക്കലും പാഠകം കേള്‍ക്കാന്‍ മുന്‍പില്‍ പോയി ഇരുന്നിട്ടില്ല...എന്നാല്‍ പിന്നിലിരുന്നു ആസ്വദിച്ചിട്ടുണ്ട് താനും..
                                       അതിനു ശേഷം പ്രശസ്ത കലാകാരന്‍മാരുടെ നാദസ്വര കച്ചേരി തുടങ്ങും...അതും ആസ്വദിക്കാന്‍ വലിയ ജനക്കൂട്ടം ഉണ്ടാവും... രണ്ടു നാദസ്വര വിദ്വാന്‍മാരും രണ്ടു തകില്‍ വാദകരും ആണ് പ്രധാനം... അന്നത്തെ കേഴ്‌വി കേട്ട തകില്‍ വാദകര്‍ ആയിരുന്ന വളയപ്പെട്ടി എ .ആര്‍. സുബ്രമണ്യം, യാല്‍പ്പണം സുബ്രമണ്യം..എന്നിവരുടെ തനിയാവര്‍ത്തനം ഒരിക്കലും മറക്കാന്‍ കഴിയില്ല... രാത്രി ആയാല്‍ അതിലും വിശേഷം ..കരിമരുന്നു പ്രയോഗം ആണ് പിന്നെ...ഓരോ ദിവസവും ഒന്നിനൊന്നു മെച്ചം..കൂരിരുട്ടില്‍ ആകാശത്ത് പൊട്ടി വിടരുന്ന നക്ഷത്രങ്ങളെ പോലെ വര്‍ണ്ണം വാരി വിതറുന്ന അമിട്ടുകള്‍..അത് കഴിഞ്ഞു മാലപ്പടക്കത്തിന് തിരി കൊടുത്താല്‍ പിന്നെ ചെവിയില്‍ തിരുകിയ വിരലുകള്‍ ആണ് രക്ഷ...അത് കഴിഞ്ഞാല്‍   മുല്ലക്കല്‍, യേശുദാസിന്റെ ഗാനമേള ആണെങ്കില്‍ കിടങ്ങാംപറമ്പ് ക്ഷേത്രത്തില്‍ ജയചന്ദ്രന്റെ ഗാനമേള...ചിലപ്പോള്‍ തിരുവാമ്പാടി ക്ഷേത്രത്തില്‍ മാര്‍ക്കോസിന്റെ ഗാനമേള....ചില ദിവസങ്ങളില്‍ സാംബശിവന്റെ  കഥാപ്രസംഗം... ലോക ക്ലാസിക്കുകളെ പച്ച വെള്ളം കുടിക്കുന്ന ലാഘവത്തോടെ ശ്രോതാക്കളുടെ മനസ്സിലേക്ക് കടത്തി വിടുന്ന അനുപമം ആയ കല.....ആയിരങ്ങളെ ഒറ്റയാള്‍ പട്ടാളം കീഴ്പ്പെടുത്തുന്ന കല...  ടീവീയും മറ്റും നമ്മുടെ സമയം കീഴ്പ്പെടുത്തു ന്നതിന് മുന്‍പുള്ള കാലം... രാത്രി പന്തണ്ട് മണി വരെ ഈ പറയുന്ന ഇടങ്ങളിലെല്ലാം ഓട്ട പ്രദക്ഷിണം വെച്ച് കഴിയുമ്പോള്‍ കണ്ണുകള്‍ കനം വെച്ച് തൂങ്ങും..അതിനു ശേഷം നേരം വെളുക്കുന്നത് വരെ മേജര്‍ സെറ്റ്‌ കഥകളി...അതിന്റെ ആസ്വാദകര്‍ കുടുംബ സമേതം പായും ചുരുട്ടി വെച്ചാണ് വരവ്...കഥകളി തുടങ്ങുമ്പോള്‍ ഞങ്ങള്‍ വലിയും...കഥകളിയുടെ നിറപ്പകിട്ട് അല്ലാതെ അതിന്റെ മുദ്രകള്‍ ഒന്നും ഇന്നത്തെ പോലെ അന്നും ഒരു പിടിയും ഇല്ല...അതുകൊണ്ട് തന്നെ സമയം മിനക്കെടുത്താതെ വീട്ടില്‍ പോയി ഉറങ്ങും...
                                                                  ചില പകലുകളില്‍ പാമ്പാട്ടികള്‍ തെരുവ് കീഴടക്കും...അന്ന് പാമ്പ് വന്യ ജീവി അല്ലായിരുന്നത് കൊണ്ട്  പാമ്പാട്ടിയുടെ താളത്തിനൊത്ത് തുള്ളുന്ന പാമ്പുകള്‍ അത്ഭുതമായിരുന്നു..  അതിന്റെ കൂടെ അത്യാവശ്യം മാജിക്കുകളും അവര്‍ കാണിക്കുമായിരുന്നു... ഒരേ സമയം നാലും അഞ്ചും മൂര്‍ഖന്‍ പാമ്പുകള്‍ പത്തി വിടര്‍ത്തി നിന്ന് ആടുന്നത് ഇന്നും ഓര്‍ക്കുന്നു...ഇന്നിപ്പോള്‍ പാവം തവള പോലും വന്യ ജീവി ആയ സ്ഥിതിക്ക് ഇനി കാണാനുള്ള യോഗവും ഉണ്ടാവില്ല...അങ്ങനെ ഡിസംബര്‍ അവസാനത്തോടെ ചിറപ്പും ആഘോഷങ്ങളും കൊടിയിറങ്ങും... പിന്നെ നീണ്ട കാത്തിരിപ്പാണ് അടുത്ത ഉത്സവ കാലത്തിനു വേണ്ടി..
                                                                    അത് പോയിട്ട് ഇന്നത്തെ അവസ്ഥ ഭീതിപ്പെടുത്തുന്നു...ഇന്ന് അശാന്തിയുടെയും അവിശ്വാസത്തിന്റെയും നടുവില്‍ ജീവിക്കുന്ന നാം എന്ത് തരം നക്ഷത്രങ്ങളാണ് ഉയര്‍ത്തുന്നത്...തീവ്ര വെളിച്ചം വിതറുന്ന വൈദ്യുത ദീപങ്ങള്‍ക്ക് നടുവിലും കൂരിരുട്ട് അനുഭവിക്കുന്ന നാം എന്ത് വെളിച്ചമാണ് പ്രതീക്ഷിക്കുന്നത്???നമുക്ക് മുന്‍പ് കടന്നു പോയ മഹാപുരുഷന്മാര്‍ വിതറിയ വെളിച്ചം കാണാന്‍ നമ്മുടെ ഉള്‍കണ്ണ് എന്നാണു തുറക്കുക???
ഷാനവാസ്‌.
                                                             

Saturday, December 10, 2011

ഒരു കാളരാത്രി...മറവിക്കു വഴങ്ങാതെ...

48

                                                                     അഞ്ചു വര്‍ഷം മുന്‍പുള്ള  ഒരു ഡിസംബര്‍  രാത്രി...മറക്കാന്‍ ആശിക്കുംതോറും  കൂടുതല്‍ തെളിമയോടെ മുന്നില്‍ വന്നു നില്‍ക്കുന്ന വല്ലാത്ത ഒരു രാത്രി..കാലക്രമത്തില്‍ , പഴയ വീടിനു മോടി കുറഞ്ഞു എന്ന് തോന്നിയപ്പോള്‍ , സൗകര്യം കുറവായി എന്ന് തോന്നിയപ്പോള്‍, ഒരു പുതിയ വീട് വാങ്ങാന്‍ ഉള്ള ശ്രമമായി...പുതുതായി തീര്‍ത്ത പല വീടുകളും കണ്ടു നോക്കി എങ്കിലും എവിടെയൊക്കെയോ എന്തൊക്കെയോ കുറവുകള്‍...അങ്ങനെ വര്‍ഷം രണ്ടു കടന്നു പോയി...കേരളത്തില്‍ വീട് വെയ്ക്കാന്‍ ഇറങ്ങുന്നവന്‍ "പേപ്പട്ടി കടിച്ചവന്‍" ആയിരിക്കും എന്നാണല്ലോ ചൊല്ല്...നോക്ക് കൂലിയായും നോക്കാത്ത കൂലിയായും കയറ്റു കൂലിയായും ഇറക്കുകൂലിയായും....അങ്ങനെ പല പല കൂലികള്‍...അങ്ങനെ കൂലികള്‍ ഒക്കെ തീര്‍ത്തു വരുമ്പോള്‍ തുടങ്ങും , സര്‍ക്കാര്‍ വക ഉഴിച്ചിലും പിഴിച്ചിലും...ഇതെല്ലാം കഴിഞ്ഞിട്ടും ആയുസ്സ്‌ ബാക്കിയുണ്ടെങ്കില്‍ പുതിയ വീട്ടില്‍ കയറി താമസിക്കാം..അങ്ങനെ ഞാനും തീരുമാനിച്ചു ഒരു വീട് പണിയാന്‍...ആയുസ്സ്‌ ശേഷിച്ചതുകൊണ്ടാണ് ഇത് കുറിക്കാന്‍ തന്നെ പറ്റുന്നത്..
                                                                  വീടിന്‍റെ പണി തീരുന്നത് വരെ ഒരു നല്ല വാടക വീടും കണ്ടുപിടിച്ചു..നല്ല ഭംഗിയുള്ള , ഉറപ്പുള്ള ,ഒരു ഇരുനില വീട്. സ്കൂളും ഒക്കെ അടുത്ത് തന്നെ..എല്ലാം കൊണ്ടും നല്ലത്..നഗരത്തിന്റെ ഹൃദയ ഭാഗത്ത്‌ ആണെങ്കിലും വലിയ ഒരു പുരയിടത്തിന്റെ നടുക്കായി ആണ് വീട്...അതേ കോമ്പൗണ്ടില്‍ റോഡിനോട് ചേര്‍ന്ന് വേറെയും ഒരു വീട്..അതിലും പുതിയ താമസക്കാര്‍ വരാന്‍ പോകുന്നു... റോഡിന്‍റെ നേരെ എതിര്‍ വശത്ത് ഈ വീടുകളുടെ ഉടമ താമസം..ഒരു പഴയ കാല സിനിമാ സംവിധായകന്‍...സംസാരപ്രിയന്‍...ആരെക്കണ്ടാലും ഒരു മണിക്കൂര്‍ എങ്കിലും സംസാരിക്കണം...ഒന്നുരണ്ടു പ്രാവശ്യം ഞാന്‍ അറിയാതെ പെട്ടു പോയിട്ടുണ്ട്..പിന്നെപ്പിന്നെ ദൂരെ കാണുമ്പോഴേ ഓടി രക്ഷപ്പെടും...  പുതിയ വീട് പണി തീരുന്നത് വരെ ഇനി ഇവിടെ തന്നെ താമസിക്കാം...ഒരു നവംബര്‍  ആദ്യ വാരം താമസവും തുടങ്ങി...കുറച്ചു നാളത്തേക്ക് മതിയല്ലോ...ആദ്യ ദിവസം  ഗേറ്റ് താഴിട്ടു പൂട്ടാന്‍ പോയ എന്നോട്, വീട്ടുടമ  പറഞ്ഞു , "ഓ...പൂട്ടുകയോന്നും വേണ്ടന്നേ...വീടിന്റെ വാതില്‍ പോലും പൂട്ടേണ്ട ആവശ്യം ഇല്ല ..അത്രയ്ക്ക് സുരക്ഷിതമായ സ്ഥലമാ"...എങ്കിലും ഞാന്‍ ,"സാറേ ഇത് സിനിമാ അല്ല ജീവിതമാ".. എന്ന് പറഞ്ഞു ഗേറ്റ് പൂട്ടി...ഞാന്‍ ഭാര്യയോടും പറഞ്ഞു, മിക്കവാറും നാട് ചുറ്റുന്ന ഞാന്‍ ഇല്ലെങ്കിലും പേടിക്കേണ്ട...കുഴപ്പം ഇല്ലാത്ത സ്ഥലം ആണെന്ന്...മക്കളുമായി സുരക്ഷിതമായി കഴിയാം എന്ന്...
                                               ഏതാണ്ട് ഒരു മാസം അങ്ങനെ വലിയ അല്ലല്‍ ഒന്നും ഇല്ലാതെ കടന്നു പോയി...ഞാന്‍ പല കാര്യങ്ങള്‍ക്കായി കേരളത്തിന്‌ പുറത്തും...അന്നാണ് അത് സംഭവിച്ചത്...രാജ്യത്തിന്റെ പല ഭാഗത്തും കുടുംബം ആയി താമസിച്ചിട്ടുള്ള എനിക്കും കുടുംബത്തിനും ഇങ്ങനെ ഒരു ആഘാതം  ഒരിക്കലും ഉണ്ടായിട്ടില്ല...വീട്ടില്‍ ഭാര്യയും പെണ്മക്കളും ജോലിക്കാരിയും മാത്രം...മൂത്ത രണ്ടു മക്കള്‍ ഒരു മുറിയിലും ഇളയ മകളും ഭാര്യയും ജോലിക്കാരിയും അടുത്ത മുറിയിലും ആയി ഉറക്കം..


രാത്രി ഉദ്ദേശം രണ്ടു മണി...


പെട്ടെന്ന് ഭാര്യയും  മറ്റും ഉറങ്ങുന്ന മുറിയിലേക്ക് നാല് ചെറുപ്പക്കാര്‍ ആയുധങ്ങളുമായി... അട്ടഹസിച്ചുകൊണ്ട് ഓടിക്കയറി വന്നു.. ഭാര്യയും ഇളയകുട്ടിയും ജോലിക്കാരിയും പെട്ടെന്ന് ചാടി എഴുനേറ്റു...ചോര ഉറഞ്ഞു പോകുന്ന നിമിഷങ്ങള്‍...നേരിയ  ബള്‍ബ്‌  വെളിച്ചത്തില്‍ കണ്ടു..  അവന്മാര്‍ ആയുധങ്ങളും വീശി നില്‍ക്കുകയാണ്..അടുത്ത മുറയില്‍ ഉറങ്ങുന്ന മക്കള്‍ അപ്പോഴും ഉറക്കത്തില്‍ തന്നെ...ഭാര്യയും മറ്റും ഒച്ചവെച്ച് കരഞ്ഞു തുടങ്ങിയപ്പോള്‍ അവന്മാര്‍ ആയുധം വീശി മിണ്ടാതിരിക്കാന്‍ ആന്ഗ്യം കാണിച്ചു...ഭാര്യ തൊഴു കൈയോടെ അപേക്ഷിക്കുകയാണ്...ജീവന് വേണ്ടി..എന്ത് വേണമെങ്കിലും എടുത്തോളൂ...പക്ഷെ ഞങ്ങളെ ഉപദ്രവിക്കരുതെന്ന്...സിംഹങ്ങളുടെ മുന്‍പില്‍ പെട്ട മാന്‍പേടകളെപ്പോലെ എന്റെ ഭാര്യയും മക്കളും...ഇന്നും ഓര്‍ക്കുമ്പോള്‍ ഞെട്ടല്‍ മാറുന്നില്ല..  പെട്ടെന്ന് ഒരുത്തന്‍ താലി മാലയില്‍ പിടുത്തമിട്ടു വലിച്ചു പൊട്ടിച്ചു...മാല കയ്യില്‍ കിട്ടിയതും അവന്മാര്‍  കുരിശു കണ്ട ചെകുത്താന്‍മാരെ പോലെ..പുറത്തേക്കു പാഞ്ഞു...ഈ പാച്ചിലിന്റെ കാരണം ഇന്നും അജ്ഞാതമാണ്...ഒരുപക്ഷെ , ഇതിനായിരിക്കും ദൈവാധീനം എന്ന് പറയുന്നത്...കാരണം , ആ നേരത്ത് നമ്മള്‍ ഉണ്ടാക്കിയ സ്വത്തുക്കള്‍ക്ക് ഒന്നും ഒരു വിലയും ഉണ്ടാവില്ല...രക്ഷയ്ക്ക് എത്തുന്നത്‌   ദൈവാധീനം മാത്രം...
                                                                      അപ്പോഴേക്കും മൂത്ത മക്കളും എഴുന്നേറ്റു വന്നു...അടുത്ത പടി വീടിനു പുറത്തു ചാടലാണ്...ഇടാവുന്ന ലയ്റ്റ്‌ ഒക്കെ ഇട്ടിട്ടു പുറത്തു ചാടി, എല്ലാവരും..ജോലിക്കാരിയുടെ അലര്‍ച്ചയും ബാക്കിയുള്ളവരുടെ കരച്ചിലും അങ്ങ് ദൂരെയുള്ള ഒരു വീട്ടുകാരന്‍ കേട്ടു..അയാള്‍ ഒന്നും വക വെയ്ക്കാതെ ഓടി വന്നു..ഉടനെ പോലീസിനു ഫോണ്‍ ചെയ്തു..എന്തായാലും പത്തു മിനിട്ടിനുള്ളില്‍ പോലീസ്‌ എത്തി..വീടിനുള്ളില്‍ കയറി പരിശോധിച്ചപ്പോള്‍ മൂന്നു മൊബൈല്‍ ഫോണും കാണാനില്ല..അലമാരി ഒന്നും തുറന്നിട്ടില്ല..പക്ഷെ താക്കോല്‍ കൂട്ടം കാണാനില്ല...
                                                                          പിറകില്‍ അടുക്കളയുടെ വാതില്‍ പൊളിച്ചാണ് അവന്മാര്‍ വന്നത്...പോയതും ആ വഴിക്ക് തന്നെ...പോലീസുകാര്‍ , നഷ്ടപ്പെട്ട മൊബൈല്‍ ഫോണ്‍ നമ്പരിലേക്ക് വിളിച്ചു..അടുത്ത പറമ്പില്‍ നിന്ന് കിളിനാദം..അടുത്ത നമ്പരും നോക്കി...അതും അവിടെ തന്നെ ..അങ്ങനെ മൂന്നു ഫോണും അപ്പോള്‍ തന്നെ കിട്ടി...അപ്പോള്‍  ഒരു കാര്യം ഉറപ്പായി..അവന്മ്മാര്‍ പതുങ്ങി ഇരിപ്പില്ല  എന്ന്...അവന്മ്മാര്‍ പാഞ്ഞു പോകുന്നതിന് ഇടയില്‍ മൊബൈലുകള്‍ വലിച്ച് എറിഞ്ഞിരുന്നു...  നേരം വെളുക്കുന്നത് വരെ ഭാര്യയും മക്കളും ഉറങ്ങാതെ ഇരുന്നു..രാവിലെ ഏഴു മണിക്കാണ് എന്നെ അറിയിക്കുന്നത്... അപ്പോള്‍  എനിക്കുണ്ടായ  മന:പ്രയാസം വിവരിക്കാന്‍ കഴിയില്ല...നമ്മള്‍ വീട്ടില്‍ ഇല്ലാത്തപ്പോള്‍ ഉണ്ടാവുന്ന ദുരന്തം താങ്ങാന്‍ തന്നെ പ്രയാസം..പിന്നെ കിട്ടിയ വണ്ടിയും വള്ളവും ഒക്കെപ്പിടിച്ചു ഞാന്‍ വൈകുന്നേരത്തോടെ വീട്ടില്‍ എത്തി..എങ്ങനെ എത്തി എന്ന് ചോദിച്ചാല്‍ എത്തി എന്നേ പറയാന്‍ കഴിയൂ...
                               അതിനിടയില്‍ ഒരു ചടങ്ങ് പോലെ  പോലീസ്‌ നായയും വന്നു..അത് പതിവ് പോലെ റോഡു വരെ ഓടി നിന്നു...പിന്നെ വിരലടയാള വിദഗ്ധര്‍ വന്നു...അവര്‍ക്ക്  അത് വരെ അവിടെ വന്നു പോയ എല്ലാവരുടെയും വിരലടയാളങ്ങള്‍ കിട്ടി...കള്ളന്മ്മാരുടെത് ഒഴിച്ച്..എന്തായാലും ഉച്ചയോടെ ഒരാള്‍ കാണാതായ താക്കോല്‍ കൂട്ടവും കൊണ്ടുവന്നു  തന്നു...അയാള്‍ക്ക്‌ അത് റോഡില്‍ കിടന്നു കിട്ടിയതാണ്...ദുഷ്ടന്‍മ്മാര്‍ എല്ലാം വലിച്ചെറിഞ്ഞിട്ട് ഓടി..പക്ഷെ , മാല..അത് മാത്രം വലിച്ചെറിഞ്ഞില്ല...അത് കൊണ്ട് അത് കിട്ടിയുമില്ല...
അലമാരകള്‍ ഒന്നൊന്നായി തുറന്നു നോക്കി..എല്ലാം ഭദ്രം...ഈ സംഭവം മനസ്സില്‍ ഏല്‍പ്പിച്ച മുറിവ്..അതിന്നും ഉണങ്ങിയിട്ടില്ല...
                         പിന്നെയാണ് അറിഞ്ഞത്..പാവം കള്ളന്‍മാര്‍..എന്റെ വീട്ടില്‍ കയറുന്നതിനു മുന്‍പ് അതേ കോമ്പൗണ്ടിലെ, റോഡിനോട് ചേര്‍ന്നുള്ള വീടിന്റെ മുന്‍വാതില്‍ പൊളിച്ച് അടുക്കിയിരുന്നു...താമസക്കാര്‍ ഇല്ലാതിരുന്നത് കൊണ്ട് പാവങ്ങള്‍ക്ക് അവിടെ നിന്ന്  ഒന്നും കിട്ടിയില്ല...ഇരട്ട കഷ്ട്ടപ്പാട് കഴിഞ്ഞാണ് എന്റെ വീട്ടില്‍ നിന്നും ഒരു മാല എങ്കിലും കിട്ടിയത്...അപ്പോള്‍ കൂലി മുതലായി...ഇവിടെ നിന്നും ഒന്നും കിട്ടിയില്ലെങ്കില്‍ അടുത്ത വീടും  പൊളിച്ചെനേ..അത് വേണ്ടി വന്നില്ല...പോലീസുകാര്‍ ഒരാഴ്ചയോളം കയറി ഇറങ്ങി അന്വേഷിച്ചു...അത് കഴിഞ്ഞപ്പോള്‍ അവര്‍ മടുത്തു...ഞാനും...പിന്നെ ഇന്ന് വരെ ഒന്നും കേട്ടില്ല...അതോടെ അത് കഴിഞ്ഞു...കുടുംബത്തിന് കിട്ടിയ മാനസിക ആഘാതം മാത്രം  മിച്ചം....
                                                     എങ്കിലും , ഒരു തുള്ളി ചോര പോലും  പൊടിയാതെ എന്റെ കുടുംബത്തെ കാത്തു രക്ഷിച്ച സര്‍വ്വേശ്വരന്റെ കാരുണ്യത്തിന് മുന്നില്‍ നമ്രശിരസ്ക്കനായി ഞാന്‍ ഇന്നും നില്‍ക്കുന്നു...