Friday, April 22, 2011

റെയിഡ് ,റെയിഡ്.

48

ഓറഞ്ച് നഗരം എന്നറിയപ്പെടുന്ന നാഗ്പൂരിന്റെ പ്രാന്ത പ്രദേശത്ത് ഗോതമ്പ് പാടങ്ങള്‍ക്കു നടുവില്‍ ഒരു ഫാക്ടറി.ഫാക്ടറിയില്‍ നിന്നും അധികം ദൂരെയല്ലാതെ കുടുംബ സമേതം താമസം.അവിടെ ബുധനാഴ്ചയാണ് അവധി.അന്ന് തന്നെ ഭാര്യയുടെ ജന്മദിനവും.പോരെ പൂരം.അവധിയും ജന്മദിനവും ഒന്നിച്ച്.ആഘോഷം ആക്കാമെന്ന് തീരുമാനിച്ചു.അന്ന് പ്രത്യേക വിഭവങ്ങള്‍ എല്ലാം തയ്യാറാക്കി ഉച്ചയൂണ് കഴിച്ചു.രാത്രി ഹോട്ടല്‍ ഭക്ഷണം ആകാമെന്ന് കരുതി.ആകെ സന്തോഷത്തിന്റെ അന്തരീക്ഷം.അന്ന് രാത്രി വളരെ വൈകുന്നത് വരെ നഗരത്തില്‍ തന്നെ കഴിഞ്ഞു.നല്ല ഒരു ദിവസത്തിന്റെ സംപ്രിപ്തി യോടെ യാണ്  അന്ന് ഉറങ്ങാന്‍ കിടന്നത്..പിറ്റേന്ന് അതിരാവിലെ ഫാക്ടറിയില്‍ എത്തണം.വളരെ കാര്യങ്ങള്‍ ചെയ്യാന്‍ ഉണ്ട്.ക്ഷീണം കാരണം കിടന്ന ഉടനെ ഉറങ്ങിപ്പോയി.രാവിലെ ഏകദേശം ആറു മണി ആയിക്കാണും.നേരം വെളുത്തു വരുന്നതേ ഉള്ളു.അപ്പോള്‍ കാളിംഗ് ബെല്‍ അടിക്കുന്ന ശബ്ദം.ഈ നേരത്ത് ഇത് ആരാണെന്നുള്ള ആകാംക്ഷയോടെ മുന്‍വാതില്‍ തുറന്നതും ഞെട്ടിപ്പോയി.മാന്യമായി വസ്ത്രം ധരിച്ച ഒരു വ്യക്തിയും സ്റെന്‍ ഗണ്ണും ആയി രണ്ടു കാക്കി ധാരികളും.പെട്ടെന്ന് ഷോലെ സിനിമ മനസ്സില്‍ മിന്നിമറഞ്ഞു.ഉറക്കപ്പിചിന്റെ കൂടെ പകുതി കാഴ്ച ശക്തി  പോയത് പോലെ.ഞാന്‍ എന്തെങ്കിലും പറയുന്നതിന് മുന്‍പ് എന്റെ വെപ്രാളം കണ്ടിട്ടാവണം , ആഗതന്‍ പരിചയപ്പെടുത്തി."ഞാന്‍ ആദായനികുതി വകുപ്പില്‍ നിന്നാണ്, ഫാക്ടറി പരിശോധിക്കണം".വകുപ്പിന്റെ പേര് കേട്ടപ്പോള്‍ തന്നെ ബാക്കിയുള്ള ധൈര്യവും പോയി.അത് വരെ ഈ വകുപ്പിനെ നേരിടേണ്ടി വന്നിട്ടില്ല.തന്നെയല്ല ,കണ്ടിട്ടുള്ള സിനിമകളില്‍ എല്ലാം ഈ വകുപ്പിനെ ഒരു ഭീകര രൂപത്തിലാണ് കാണിച്ചിട്ടുള്ളത്.വലിയ വാഗ്മികള്‍ പോലും ഇവരുടെ മുന്‍പില്‍ ഊമകള്‍ ആകുന്നത് ആണ് കണ്ടു പരിചയം.ഇതിലും ഭേദം കൊള്ളക്കാര്‍ ആകുന്നത് ആണ് നല്ലതെന്ന് എനിക്ക് തോന്നി.എങ്കിലും ധൈര്യം സംഭരിച്ചു ഞാന്‍ ചോദിച്ചു."ഈ നേരം വെളുക്കുന്നതിനു മുന്‍പ് എന്ത് പരിശോധന"? "ചോദ്യങ്ങള്‍ ഒന്നും വേണ്ട ,വേഗം റെഡി ആയി ഞങ്ങളുടെ കൂടെ വരിക.ഓഫീസിന്റെ താക്കോല്‍ എടുക്കാന്‍ മറക്കേണ്ട." ഓ ,ഇയാള്‍ എന്നെ തിന്നാനാണ് ഭാവം എന്ന് തോന്നുന്നു.അതിനിടയ്ക്ക് ഞാന്‍ എവിടെ നിന്നാണെന്നു  അയാള്‍ ചോദിച്ചു."ഞാന്‍ കേരളത്തില്‍ നിന്നാണ്"ഞാന്‍ മെല്ലെ പറഞ്ഞു."ഞാനും കേരളത്തില്‍ നിന്നാണ്".അതുവരെ ഹിന്ദിയിലും ഇന്ഗ്ലീഷിലും സംസാരിച്ച മാന്യന്‍ മലയാളത്തിലേക്ക് തെന്നി വീണു.ഇന്നത്തെ ഭാഷയില്‍ പറഞ്ഞാല്‍  എന്റെ മനസ്സില്‍ ഒരു ലഡ്ഡു പൊട്ടി.അത് അധികം നീണ്ടു നിന്നില്ല.അധിക സ്വാതന്ത്ര്യം ഞാന്‍ എടുക്കാതിരിക്കാന്‍ എന്നവണ്ണം അയാള്‍ ധൃതി വെച്ചു."വേഗം റെഡി ആയി വരൂ".ഒരഞ്ചു മിനിട്ട് തരാം." ഞാന്‍ കിട്ടിയ തക്കത്തിന് അകത്തേക്ക് വലിഞ്ഞു വേഗം ദ്യ്രെക്ടര്‍ക്ക് ഫോണ്‍ ചെയ്തു."അതിഥികള്‍ വന്നിട്ടുണ്ട്"എന്ന് പറഞ്ഞു.അങ്ങേ തലക്കല്‍ നിന്നും നിര്‍വികാരമായ ഒരു ഓക്കേ ആണ് വന്നത്.അന്ന് ഉച്ചയോടെ ആണ് ഞാന്‍ അറിഞ്ഞത് ആ "ഓക്കേ" ഈ വകുപ്പിന്റെ ആപ്പീസറുടെ വക ആയിരുന്നു എന്നത്.ഞാന്‍ പെട്ടെന്ന് തന്നെ ഓഫീസില്‍ എത്തിയപ്പോള്‍ അവിടെ ഒരു പത്തു പതിനഞ്ചു പേര്‍ റെഡി യായി നില്‍പ്പുണ്ട്.ഒരു മിനി ബസ്സില്‍ ആണ് അണ്ണന്മാര്‍ വന്നിരിക്കുന്നത്.ഞാന്‍ ഓഫീസ് തുറന്നു.അപ്പോള്‍ അടുത്ത ഓര്‍ഡര്‍ "ഞങ്ങള്‍ പരിശോധന തുടങ്ങുകയാണ്.നിങ്ങള്‍ സഹകരിക്കണം.എന്നാല്‍ എളുപ്പം തീര്‍ക്കാം.അയാള്‍ തന്നെ ഓഫീസിലെ പരിശോധനയ്ക്കായിട്ടു നാല് പേരെ ചുമതലപ്പെടുത്തി.ബാക്കിയുള്ളവരും ഞാനും ആയി ഫാക്ടറിയില്‍ പ്രവേശിച്ചു.ഉല്പ്പന്നവും  അസംസ്കൃത വസ്തുക്കളും ആയി വളരെ അധികം സ്റോക്ക് ഉണ്ടായിരുന്നു."അതൊക്കെ എണ്ണി തിട്ടപ്പെടുത്താന്‍ ഇരുന്നാല്‍ ഒരു മാസമെങ്കിലും എടുക്കും".ഇവരെ എത്രയും പെട്ടെന്ന് ഒഴിവാക്കാന്‍ ഞാന്‍ ഒരു വിദ്യ പ്രയോഗിച്ചു നോക്കിയതാണ്.പക്ഷെ പാലം കുലുങ്ങിയാലും കേളന്‍ കുലുങ്ങുകേല എന്ന മട്ടില്‍ ഉത്തരവും വന്നു."ഞങ്ങള്‍ക്ക് ധൃതി ഇല്ല."                                                                                                      
                                                                           അന്ന് വൈകുന്നേരം വരെ എലി മലയെ തുരക്കുന്നത് പോലെ അവര്‍ പല ഗ്രൂപ്പുകളായി തിരിഞ്ഞു പരിശോധന തുടര്‍ന്നു.ഒരേ സമയം ഈ കമ്പനിയുടെ ബന്ധപ്പെട്ട പതിനൊന്നു ഇടങ്ങളില്‍ ആണ് പരിശോധന തുടങ്ങിയത്.വൈകുന്നേരം എല്ലാവരും ഒത്തു ചേര്‍ന്ന് റിപ്പോര്‍ട്ട്‌ എല്ലാം ഉണ്ടാക്കി ഏകദേശം ആറു മണിയോടെ ഓഫീസ് സീല്‍ ചെയ്തു.ഫാക്ടറി ഓടിച്ചു കൊള്ളൂ.പക്ഷെ ഒരു ഈര്‍ക്കിലി പോലും പുറത്തു കൊണ്ട് പോകാന്‍ പാടില്ല.അതാണ്‌ ഉത്തരവ്.എല്ലാവരും അന്നത്തേയ്ക്കു പിരിഞ്ഞു.പിറ്റേന്നും ഞാന്‍ അതി രാവിലെ റെഡി ആയി ഇരിക്കുകയാണ്,പക്ഷെ അവര്‍ വന്നപ്പോള്‍ പതിനൊന്നു മണി."അത് ശരി,തുടക്കം മാത്രം ഗംഭീരം അല്ലെ?" ഞാന്‍ ചോദിച്ചു.എന്റെ ഭയം കുറഞ്ഞു തുടങ്ങിയിരുന്നു.ഞാന്‍ ഒരു കുഴപ്പക്കാരന്‍ അല്ല എന്ന് അവര്‍ക്ക് തോന്നിയത് കൊണ്ടോ എന്തോ,എന്നോട് മാന്യമായിട്ടാണ് പെരുമാറ്റം ഒക്കെ.നമ്മുടെ രാജ്യത്ത് എന്തെങ്കിലും ചെയ്താലാണ് കുഴപ്പം.ഒന്നും ചെയ്യാതിരിക്കുന്നവന്‍ മിടുക്കന്‍.അവനു ആരെയും പേടിക്കേണ്ട.ഒരു വകുപ്പില്‍ നിന്നും ആരും വന്നു ചോദിക്കില്ല, നിങ്ങള്‍ എന്താണ് വെറുതെ ഇരിക്കുന്നതെന്ന്.എന്തെങ്കിലും ചെയ്യാന്‍ ഇറങ്ങുന്നവന്റെ പിറകെ ഒരു രണ്ടു ഡസന്‍ വകുപ്പുകള്‍ എങ്കിലും ഉണ്ടാവും.കാരണം,ഇവരെ പിഴിഞ്ഞിട്ടു വേണം വെറുതെ ഇരിക്കുന്നവരെയും പോറ്റാന്‍.അങ്ങെനെ ഏകദേശം ഇരുപതു ദിവസത്തോളം ഈ പരിശോധന തുടര്‍ന്നു.ആദ്യ ദിവസ്സം നഗരത്തിലെ മുന്തിയ ഹോട്ടലില്‍ നിന്നും അവര്‍ തന്നെ ഉച്ച ഭക്ഷണം വിളിപ്പിച്ചു.ഞാനും വിചാരിച്ചു,ഏതായാലും പാട് പെടുത്തുകയല്ലേ,ഭക്ഷണം എങ്കിലും ഫ്രീ ആയി പോരട്ടെ.പക്ഷെ ആ സന്തോഷം പിറ്റേന്ന് ഉച്ച വരെയേ ഉണ്ടായിരുന്നുള്ളൂ.ഒരു മണി ആയപ്പോള്‍ ഞാന്‍ ചോദിച്ചു,"ഭക്ഷണം എത്ര മണിക്ക് വരും സര്‍"മറുപടി പെട്ടെന്നാണ്,"ഭക്ഷണവും ആദ്യ ദിവസ്സം ഞങ്ങളുടെ വക." ഞാന്‍ വിളിക്കാതെ കയറി വന്ന   അതിഥികളെ പിന്നെയുള്ള ദിവസങ്ങളില്‍ തീറ്റി പ്പോറ്റെണ്ട ഭാരവും എനിക്കായി.എങ്കിലും അവസാന റിപ്പോര്‍ട്ടില്‍  എനിക്ക് ദോഷം വരുന്ന ഒരു പരാമര്‍ശവും ഇല്ലായിരുന്നു എന്നത് ഒരു മാനേജര്‍ എന്ന നിലയിലുള്ള  എന്റെ യശസ്സ് വര്‍ധിപ്പിച്ചു എന്നതാണ് സത്യം.കൂടാതെ ഈ വകുപ്പിനെ പറ്റി ഉണ്ടായിരുന്ന ഭയവും ഇല്ലാതായി.ഒരു കാര്യം ഞാന്‍ മനസ്സില്‍ ആക്കി.സത്യം ഉച്ചത്തില്‍ പറയാം.കേള്‍ക്കുന്നവന്‍ ശ്രദ്ധിക്കും.  

Friday, April 15, 2011

"ഉറുമി"യെ "പാമ്പ് " കടിച്ചു.

37

                                                                     വളരെ നാള്‍ കൂടിയുള്ള ഭാര്യയുടെയും മക്കളുടെയും ഒരു  ആഗ്രഹം ആയിരുന്നു ഒരു നല്ല സിനിമ , ടാക്കീസില്‍ പോയി കാണണം എന്നുള്ളത്.ഐ .പി .എല്‍ കലക്കുന്ന  കാലം ആയതു കൊണ്ട് ഞാന്‍ വലിയ താല്പര്യം കാണിച്ചില്ല.പരാതിയും  പരിദേവനവും കൂടിയപ്പോള്‍  ഞാനും കരുതി , സിനിമ എങ്കില്‍ സിനിമ ,പോയ്ക്കളയാമെന്നു.അതിനകം മക്കള്‍ ഏതു സിനിമ എന്ന് ഓര്‍ത്തു  ഞാന്‍ വിഷമിക്കാതിരിക്കാന്‍ വേണ്ടി എന്നോണം സിനിമയുടെ പേരും അത് പ്രദര്‍ശിപ്പിക്കുന്ന ടാക്കീസ്സും  ഒക്കെ മണിമണിയായി പറഞ്ഞും കഴിഞ്ഞു.അതോടെ അവരുടെ ജോലി   യും കഴിഞ്ഞു.ഇനി ജോലി എന്റേതാണ്.ടികെറ്റ്  ബുക്ക് ചെയ്യാം എന്ന് കരുതി ടാക്കീസില്‍ ചെന്നപ്പോള്‍ നൈറ്റ്‌ ഷോയ്ക്ക് സീറ്റ് നമ്പര്‍ തരാന്‍ ബുദ്ധിമുട്ടാണെന്ന് അവര്‍ പറഞ്ഞു.കാരണം,കഴിഞ്ഞ രണ്ടു ദിവസ്സങ്ങളിലും പോലീസിനെ വിളിച്ചാണ് ,ബുക്ക് ചെയ്തവര്‍ക്ക് സീറ്റ് നമ്പര്‍ അനുസരിച്ച് സീറ്റ് കൊടുത്തത്.അത് കൊണ്ട് അവര്‍ ഒരു നിര്‍ദേശം വച്ചു.ടികെറ്റ് ഇപ്പോള്‍ തരാം,പക്ഷെ നേരത്തെ വന്നു സീറ്റ് ഉറപ്പാക്കണം എന്ന്. ഞാനും വിചാരിച്ചു,നനഞ്ഞു ഇറങ്ങിയതല്ലേ,ഇനി കുളിച്ചു കയറുക  തന്നെ.ടികെറ്റും വാങ്ങി നേരെ വീട്ടില്‍ ചെന്നു.ഇനി രണ്ടു മണിക്കൂര്‍ സമയം ഉണ്ട് ഷോ തുടങ്ങാന്‍ എങ്കിലും ഭാര്യയും മക്കളും വേഗം ഒരുങ്ങി കൊള്ളാന്‍ ഞാന്‍ പറഞ്ഞു. ഇപ്പോള്‍ ഒരുക്കം തുടങ്ങിയാലേ നേരത്തെ പോയി സീറ്റ് പിടിക്കാന്‍ പറ്റുകയുള്ളു എന്നും കൂടി തട്ടിവിട്ടപ്പോള്‍  അവരുടെ വേഗം കൂടി.ഞാന്‍ കുടുംബ സമേതം അര മണിക്കൂര്‍ മുന്‍പേ ടാക്കീസില്‍ എത്തി.                                                                        ആദ്യം കയറാന്‍ പറ്റിയത് കൊണ്ട് ഇഷ്ട്ടപ്പെട്ട സീറ്റും കിട്ടി.ഞങ്ങള്‍ നാല് പേരാണ് ഉണ്ടായിരുന്നത്.അതില്‍ പുരുഷകേസരി ഞാന്‍ മാത്രവും.ഞങ്ങള്‍ക്ക് പിന്നാലെ  ആളുകള്‍ കയറി ഇഷ്ട സീറ്റുകള്‍ കൈവശപ്പെടുത്തി കൊണ്ടും ഇരുന്നു.അതനുസരിച്ച് കാലി സീറ്റുകളുടെ എണ്ണവും കുറഞ്ഞു.ലൈറ്റുകള്‍ അണഞ്ഞു.സിനിമ തുടങ്ങി."ഉറുമി" എന്ന സിനിമ.ഒരു അഞ്ചു മിനിറ്റ് കഴിഞ്ഞപ്പോള്‍ സാമാന്യം നല്ല ഒരു മദ്യപന്‍ ഇഴഞ്ഞു വന്നു ഞങ്ങളുടെ മുന്‍പിലത്തെ നിരയിലുള്ള സീറ്റില്‍ വന്നിരുന്നു.ഉറുമിയും പാമ്പും ഒരുപോലെ പുളയും എങ്കിലും എന്റെ ശ്രദ്ധ നമ്മുടെ പാമ്പിലായി.ഇരുളില്‍  നിഴല്‍ അനക്കം ആണെങ്കിലും പാമ്പിനു സീറ്റ് പിടിച്ചില്ല എന്ന് തോന്നി.പെട്ടെന്ന് പാമ്പ് മുന്നിലെ സീറ്റില്‍ ചവുട്ടി  കയറി പിന്നിലേക്ക്‌ വന്നു.എന്റെ കുടുംബവും പാമ്പും തമ്മിലുള്ള അകലം അപകട കരമാം വിധം  കുറഞ്ഞു.പാമ്പ് സുഖകരമായി ഉറുമി കാണുകയാണ്.ഞങ്ങള്‍ പാമ്പിനെയും. പാമ്പിനോടുള്ള ബഹുമാനം  കളയാതെ ഞാനും കുടുംബവും മുന്നിലെ നിരയിലുള്ള സീറ്റിലേക്ക് മാറി.തിരിഞ്ഞു നോക്കിയാണ് എന്റെ ഇരുപ്പ്. "ഉറുമി"യെ ഞാന്‍ മറന്നു കഴിഞ്ഞു.പകുതി സമയം കഴിഞ്ഞപ്പോള്‍ കുറേക്കൂടി സുരക്ഷിതമായ ഒരു ഭാഗത്തേക്ക് ഞങ്ങള്‍ മാറി.രണ്ടാം പകുതി തുടങ്ങി കഴിഞ്ഞപ്പോള്‍ പാമ്പ് ഉണര്‍ന്നു.പുറത്തു പോയി തിരിച്ചു  വന്നിട്ട് വീണ്ടും ഞങ്ങളുടെ അടുത്ത സീറ്റില്‍.രാത്രി നേരത്ത് സ്ത്രീകളുമായി ഇറങ്ങുന്നതിന്റെ ബുദ്ധിമുട്ട് ഞാന്‍ ശെരിക്കും അനുഭവിച്ചു.ഞങ്ങള്‍ വീണ്ടും സീറ്റ് മാറി.അതിനകം വേറൊരു കുടുംബവും പാമ്പ് ഭയത്താല്‍ സീറ്റ് മാറിയിരുന്നു.അങ്ങെനെ ഞങ്ങളും പാമ്പും കൂടി ഏണിയും പാമ്പും കളിച്ചു.അപ്പോഴും സ്ക്രീനില്‍ ഉറുമി പുളയുന്നുണ്ടായിരുന്നു.ഒരു പരാതി പറയാനുള്ള തരത്തിലുള്ള ആക്രമണം ഒന്നും  പാമ്പില്‍ നിന്നും ഉണ്ടായില്ല,എങ്കിലും സിനിമ ടികെറ്റില്‍ പാമ്പ് കളിയും കൂടി ആസ്വദിച്ചു.ഇനി ടാക്കീസില്‍ പോയുള്ള  സിനിമ കാഴ്ച വേണമോ എന്നത് ആലോചിക്കേണ്ട കാര്യമാണ്.ഈ പാമ്പുകള്‍ ഇങ്ങെനെ  ഇഴയുന്നത്‌  കൊണ്ടാണല്ലോ  ഖജനാവും നിറയുന്നത് എന്ന സത്യം നമ്മെ  ഇരുത്തി ചിന്തിപ്പിക്കെണ്ടതാണ്.

Saturday, April 2, 2011

ഒരു യാത്രയിലെ നൊമ്പരം.

29

                                                               അന്ന് യാത്ര കേരളാ എക്സ്പ്രെസ്സില്‍ ആണ്.ഡല്‍ഹിയില്‍ നിന്നും തിരുവനന്തപുരത്തേക്ക് സന്തോഷങ്ങളും സന്താപങ്ങളും സ്വപ്നങ്ങളും വാരിപുതച്ചു ഭാരതത്തിന്റെ നട്ടെല്ല് പോലെ തോന്നിക്കുന്ന റയില്‍ പാതയുടെ നെഞ്ചിടിപ്പുകള്‍ ഏറ്റുവാങ്ങിയാണ് ഈ വണ്ടിയുടെ സഞ്ചാരം.ഞാന്‍ കയറിയത് പക്ഷെ , മധ്യ ഇന്ത്യന്‍ നഗരമായ നാഗ്പൂരില്‍ നിന്നും ആണ്.വളരെ വര്‍ഷങ്ങള്‍ ആയിട്ടും ഈ യാത്രയുടെ ഓര്‍മ്മകള്‍ ഇന്നും പച്ചയായി നില്‍ക്കുന്നു.വെളുപ്പിന് നാല് മണിക്കാണ് വണ്ടി എത്തിയത്.എല്ലാവരും നല്ല ഉറക്കത്തില്‍ ആണ്.എന്റെ സീറ്റ് കണ്ടുപിടിച്ചു ഞാനും ഉറങ്ങാന്‍ ഉള്ള തയ്യാര്‍ എടുപ്പിലായി.ഈ ഭാഗത്ത്‌ ഈ വണ്ടിയില്‍ സ്ഥിരമായി കൊള്ള നടക്കുന്ന കാലമാണ്.കാരണം ഈ വണ്ടിയില്‍  മലയാളികള്‍ ധാരാളം ഉണ്ടാവും.മലയാളി സ്ത്രീകളും ഉണ്ടാവും.എടുത്തു പറയാന്‍ കാരണം കൊള്ളക്കാരുടെ  ലക്‌ഷ്യം ഇവരെ ആയിരിക്കും.ഒരു സാധു സ്ത്രീയുടെ കഴുത്തിലും ഒരു നാല് പവന്‍ എങ്കിലും  ഉണ്ടാവുമല്ലോ.അതാണ്‌ കൊള്ളക്ക് പ്രധാന കാരണം.ഇപ്പോള്‍ കൊള്ള കുറഞ്ഞു.കാരണം നമ്മുടെ  സ്ത്രീകള്‍ വണ്ടിയിലെങ്കിലും സ്വര്‍ണ്ണം അണിയുന്നത് കുറച്ചു.ജീവനേക്കാള്‍ വലുതാണോ സ്വര്‍ണ്ണം?                  എന്തായാലും ഞാന്‍ നല്ല സുഖമായി ഉറങ്ങി.30 മണിക്കൂര്‍ യാത്രയാണ് കൊച്ചി വരെ .ഒരു ഫുട്ബോള്‍ മൈതാനതോളം സമയമുണ്ട്. രാവിലെ പ്രഭാത കൃത്യങ്ങള്‍ക്ക് ശേഷം പ്രഭാത ഭക്ഷണം.ഭക്ഷണം എന്നാല്‍ ശിക്ഷയാണ്.തീവണ്ടിയില്‍ യാത്ര ചെയ്യുന്നവര്‍ക്ക് റയില്‍വെ വക ശിക്ഷ.ജയിലില്‍ അകപ്പെട്ട പോലെയുള്ള അവസ്ഥയില്‍ ഈ ശിക്ഷയുടെ ഭാഗമായുള്ള ഭക്ഷണം മാത്രം ശരണം.റയില്‍വെയില്‍ മാറ്റമില്ലാത്തതും ഇന്നും ഇതിനു തന്നെ.എന്റെ തൊട്ട സീറ്റില്‍ ഒരു ആര്‍മി ഓഫീസര്‍ ആയിരുന്നു ഉണ്ടായിരുന്നത്.ഞങ്ങള്‍ ലോകകാര്യങ്ങളും ഒക്കെ സംസാരിച്ചു സമയം കൊല്ലുകയാണ്.സമയം ഉച്ച കഴിഞ്ഞു.വണ്ടി ആന്ധ്രയിലെ വിജയവാഡ സ്റ്റേഷനില്‍  എത്തി.സാധാരണ പത്തു മിനിട്ടാണ് അവിടെ നിര്‍ത്തുന്ന സമയം.പക്ഷെ അര മണിക്കൂറായിട്ടും വണ്ടി വിടുന്നില്ല.എന്താണ് തടസ്സം എന്നറിയാന്‍ വേണ്ടി വാതില്‍ക്കല്‍ വന്നു നോക്കിയപ്പോള്‍ പ്ലാറ്റ് ഫോറത്തില്‍ ഒരു ചെറിയ ആള്‍ക്കൂട്ടം കണ്ടു.ഈ വണ്ടിയില്‍ തന്നെ വന്ന യാത്രക്കാരാണ് കൂടിനില്‍ക്കുന്നത്‌.വല്ല മോഷണവും നടന്നു കാണും എന്ന് വിചാരിച്ചു ഞാനും ചെന്ന് നോക്കി.                                                                               ഒരു യാത്രക്കാരന്‍ മരിച്ചു പോയി.ശവശരീരം ഇറക്കി  കിടത്തിയ ബെഞ്ചിനു ചുറ്റുമാണ് യാത്രക്കാര്‍ കൂടി നിന്നത്.നല്ല ഒരു ചെറുപ്പക്കാരന്‍.കൂടെ അയാളുടെ ഭാര്യ  മാത്രം.മഞ്ഞപ്പിത്തം കൂടി,ചികിത്സക്കായിട്ടു നാട്ടിലേക്ക് കൊണ്ടുപോകുന്ന വഴിക്കാണ് മരണം.                      നിസ്സഹായയായ   ആ യുവതിയുടെ അവസ്ഥയില്‍ വല്ലാത്ത ദുഖം തോന്നി.ഈ വണ്ടിയില്‍ കൊണ്ടുപോകാന്‍  ആണെങ്കില്‍ ഇനിയും ഏകദേശം ഒരു ദിവസ്സം ഓട്ടം ബാക്കിയുണ്ട്.അവര്‍ക്ക് എങ്ങോട്ടാണ് പോകേണ്ടത് എന്ന് കരച്ചിലിന് ഇടയിലൂടെ ആ യുവതിയില്‍ നിന്നും ചോദിച്ചു മനസ്സിലാക്കി.അവര്‍ക്ക് കൊല്ലത്ത്‌ ആണ് പോകേണ്ടത്.ശവം വണ്ടിയില്‍ തന്നെ ഇത്രയും സമയം വെയ്ക്കാന്‍ റയില്‍വെ സമ്മതിക്കുകയുമില്ല. ആലോചനയായി.അന്ന് മൊബൈല്‍ ഫോണ്‍ ഒന്നും ഉള്ള കാലമല്ല.ഞാനും ഉള്‍പ്പെടെയുള്ള യാത്രക്കാര്‍  കൂടി  ആലോചിച്ചു.അപ്പോള്‍ ഒരു നല്ല ശമരിയാക്കാരനെപ്പോലെ ഒരു കൊല്ലം യാത്രക്കാരന്‍ തയ്യാറായി വന്നു. ആംബുലന്‍സ് പിടിച്ചു ശവശരീരവും കൂടെയുള്ള പെണ്‍കുട്ടിയെയും കൊല്ലത്ത്‌ എത്തിക്കാമെന്നു അയാള്‍ ഏറ്റു.ഞങ്ങള്‍ക്കെല്ലാം വളരെ ആശ്വാസമായി.വഴി ചിലവിനായി  നല്ല ഒരു സംഖ്യ സമാഹരിച്ചു പെണ്‍കുട്ടിയുടെ കയ്യില്‍ കൊടുത്തു.ഏതാണ്ട് ഒന്നര മണിക്കൂറിനു ശേഷമാണ് വണ്ടി വിട്ടത്.ഞാന്‍ ഒരു നല്ല  കാര്യം ചെയ്ത സന്തോഷത്തോടെ എന്റെ സീറ്റില്‍ വന്നിരുന്നു.ആര്‍മിക്കാരനോട് ഉണ്ടായ സംഭവം വിവരിച്ചു. അപ്പോള്‍ അയാളുടെ മറുപടി ഇങ്ങേനെയായിരുന്നു. "ആ കൊല്ലം യാത്രക്കാരന്‍ ഒരു കേസ്സ് കെട്ട് ആവാനാണ് വഴി.നിങ്ങളെല്ലാം പറഞ്ഞു ഏല്‍പ്പിച്ചു പോന്നില്ലേ,അയാള്‍ പുഷ്പം പോലെ ആ പെണ്ണിന്റെ കയ്യില്‍ നിന്നും നിങ്ങള്‍ എല്ലാവരും കൂടി ഏല്‍പ്പിച്ച പണം അടിച്ചുമാറ്റി സ്ഥലം വിട്ടുകളയും." ഞാന്‍ ഒന്ന് ഞെട്ടി.ആ ഞെട്ടലിന്റെ നൊമ്പരം ഇന്നും എന്റെ കൂടെ ഉണ്ട്.എങ്കിലും ആ പെണ്‍കുട്ടി സുരക്ഷിതം  ആയി  അവരുടെ വീട്ടില്‍ തന്നെ എത്തിക്കാണും എന്ന്  എന്റെ മനസ്സാക്ഷി എന്നോട് പറയുന്നു.    



Friday, April 1, 2011

ആദ്യ ബീഹാര്‍ യാത്ര.

16

                                                    1992 ഇല്‍ ഞാന്‍ ഒരു എന്നാര്‍കെ (N.R.K)ആയി.മധ്യ പ്രദേശിലെ ബെതൂല്‍ എന്ന ചെറു നഗരത്തിലെ ഒരു ഫാക്ടറിയുടെ മാനേജര്‍ ആയാണ് പ്രവാസം ആരംഭിച്ചത്.ആദ്യമായാണ് കേരളത്തിന്നു പുറത്തു പോയി ഉദ്യോഗം വഹിക്കാന്‍ അവസരം വന്നത്.കേരളത്തിലെ ഉദ്യോഗകാലത്ത് ബന്ധപ്പെടെണ്ടി വന്ന ഒരു മാര്‍വാടിയുടെതാണ് ഫാക്ടറി.കേരളത്തില്‍ നമ്മുടെ മലയാളവും അത്യാവശ്യം ഇന്ഗ്ലീഷും കൊണ്ട് കാര്യം നടക്കുമല്ലോ.പക്ഷെ അവിടെ ഇത് കൊണ്ട് ഒരു കാര്യവും ഇല്ല.ഹിന്ദി എഴുതാനും വായിക്കാനുമാല്ലാതെ സംസാരിക്കാന്‍ വശമേ ഇല്ലായിരുന്നു.പക്ഷെ കരയ്ക്ക്‌ പിടിച്ചിട്ട മീനിനെ പോലെയായി എന്റെ കാര്യം.ഒരു വശത്ത് ആദ്യമായി അനുഭവിക്കുന്ന വിരഹം.അതിന്റെ കൂടെ ഭാഷാ പ്രശ്നവും.തിരിച്ചു പോവാന്‍ ഒരുങ്ങി ഞാന്‍.പക്ഷെ മാര്‍വാഡി ഉണ്ടോ വിടുന്നു.എലി ഗര്‍ഭിണി ആയാലും പൂച്ച വിടുമോ.അയാളുടെ ഫാക്ടറി നല്ല രീതിയില്‍ നടത്താന്‍ വേണ്ടി , വളരെ ബുദ്ധിമുട്ടി , ഞാന്‍ പറഞ്ഞ എല്ലാ കാര്യങ്ങളും അന്ഗീകരിച്ചാണ് അയാള്‍ എന്നെ കൊണ്ട് വന്നത്.അതുകൊണ്ടുതന്നെ എളുപ്പത്തില്‍ വിട്ടുപോകാനും പ്രയാസമായിരുന്നു.വീട്ടിലെ കാര്യം പ്രത്യേകിച്ച് കുഞ്ഞു മക്കളുടെ കാര്യം ഓര്‍ക്കുമ്പോള്‍ വിഷമം ഇരട്ടിക്കും.പിന്നെ ഒരു സമാധാനം ഉണ്ടായിരുന്നത്  ഭാര്യയുടെ ഉദ്യോഗം ഇന്ത്യാ ഗവേര്‍ന്മെന്റിന്റെ  കീഴിലായതിനാല്‍ സ്ഥലം മാറ്റം കിട്ടും എന്നുള്ളതായിരുന്നു.ആദ്യമൊക്കെ അവധി ദിവസങ്ങളില്‍ റെയില്‍വേ സ്റ്റേഷനില്‍ പോയി റയിലും നോക്കി നില്‍ക്കുമായിരുന്നു.നാടുമായുള്ള മുറിയാത്ത പൊക്കിള്‍ കൊടി പോലെയായിരുന്നു അന്ന് റയില്‍ പാളം എനിക്ക് തോന്നിയിരുന്നത്.ഒരിക്കലും കൂട്ടി മുട്ടാതെ സമാന്തരമായി  പോകുന്ന ഈ റയില്‍ പാളങ്ങലാണ് ലക്ഷോപലക്ഷം ജനങ്ങളെ കൂടി ഇണക്കുന്നത് എന്നുള്ളത് വിരോധാഭാസം  പോലെ തോന്നി.കടിച്ചു പിടിച്ചു മൂന്നു മാസം കഴിച്ചു കൂട്ടിയപ്പോഴാണ്‌ ഒരു പുതിയ കുരിശു വന്നു വീണത്‌. പണ്ടെങ്ങോ കയറ്റി പോയ  കുറച്ചു ചരക്കു തര്‍ക്കത്തില്‍ ആയി.അത് ബീഹാറിലെ പുരുണിയ എന്ന സ്ഥലത്താണ് .കൂടുതല്‍ തുക ഉള്‍പ്പെട്ട പ്രശ്നമായതിനാല്‍ അവിടെപ്പോയി തര്‍ക്കം തീര്‍ത്തു തുക വസ്സൂലാക്കുക എന്ന ചുമതല,പണ്ടേ മോങ്ങാനിരിക്കുന്ന എന്റെ തലയില്‍ ആയി.ബീഹാര്‍ എന്ന് കേള്‍ക്കുമ്പോള്‍ തന്നെ പേടിയാണ്.അവിടെ പോകുന്ന കാര്യം ആലോചിക്കാന്‍ പോലും വയ്യ.എന്തായാലും പോകാതെ വയ്യല്ലോ.പോവുക തന്നെ.                                                                                                                                                                    ഞാന്‍ ബെയ്തൂളില്‍ നിന്നും പാട്നായിലെക്കുള്ള ട്രെയിനില്‍ ആണ്.ഏകദേശം 22 മണിക്കൂര്‍ യാത്രയുണ്ട്.അന്ന് ഇപ്പോഴത്തെ പോലെ വിമാനം സാധാരണം ആയിട്ടില്ല.ഇന്നാണെങ്കില്‍ അത്രയും തന്നെ ചിലവില്‍ പറന്നെത്താം.എനിക്കന്നും ഇന്നും തീവണ്ടി യാത്രയാണ് ഇഷ്ടം.യാത്രക്കും ജീവനുള്ളത് തീവണ്ടിയിലാണ്.ബാക്കിയെല്ലാ മാധ്യമത്തിലും കുറ്റി അടിച്ച പോലെ ഇരിക്കെണ്ടേ.അങ്ങെനെ അടുത്ത ദിവസം ഉച്ചയോടെ ഞാന്‍ പട്നയില്‍ വണ്ടി ഇറങ്ങി.സാമാന്യം വലിയ സ്റ്റേഷനും ഒക്കെ ആണ്.വെളിയില്‍ വന്നു ആദ്യം കണ്ട നല്ല ഒരു ഹോട്ടലില്‍ മുറിയെടുത്തു.ബീഹാറിനെ പറ്റി കേട്ടിട്ടുള്ളത് ഭീകരമായ കഥകള്‍ ആയിരുന്നത് കൊണ്ട് ഭയത്തോടെയായിരുന്നു എന്റെ ഓരോ നീക്കവും.എന്നെ നോക്കാത്തവര്‍ പോലും എന്നെ നോക്കുന്നുണ്ടോ എന്ന് സംശയം.അമാന്തിച്ചു നില്‍ക്കാന്‍ നേരവും ഇല്ല.എന്തായാലും ഉച്ച ഭക്ഷണം കഴിഞ്ഞു ഹോട്ടലിനു വെളിയില്‍ ഇറങ്ങി.നല്ല തിരക്കുള്ള റോഡ്‌.ബസ്സുകള്‍ നിറഞ്ഞു ഒഴുകുന്നു.ഒരു പ്രധാന  വ്യത്യാസം കണ്ടത് ബസ്സിനുള്ളില്‍ ഉള്ളതിനേക്കാള്‍ കൂടുതല്‍ യാത്രക്കാര്‍ ബസ്സിന്റെ മുകളിലും ഉണ്ടായിരുന്നു. സൈക്കിളും,ചാക്കു കെട്ടുകളും എല്ലാം ബസ്സിനു മുകളില്‍ ഉണ്ട്.പല ബസ്സുകള്‍ അങ്ങെനെ കണ്ടപ്പോള്‍ എനിക്കും തോന്നി ഇതായിരിക്കും ഇവിടുത്തെ രീതി എന്ന്..എനിക്കും രാത്രി ബസ്സിനു പുരുനിയയ്ക്ക്   പോകേണ്ടതാണ്. ഇങ്ങെനെയാണ് എങ്കില്‍ എനിക്കും ബസ്സിനു മുകളില്‍ വലിഞ്ഞു കയറേണ്ടി വരുമോ? എന്തായാലും ടികെറ്റ്  ബുക്ക്  ചെയ്യാന്‍ നോക്കാം.ഒരു എജെന്‍സിയില്‍ പോയി അന്വേഷിച്ചു.വളരെ സൌമ്യമായ പെരുമാറ്റം .എനിക്ക് ധൈര്യം വന്നു തുടങ്ങി.എനിക്ക് അകത്തു തന്നെ സീറ്റ് വേണമെന്ന് ഞാന്‍ പറഞ്ഞു. അപ്പോള്‍ മനസ്സിലായി.ബസ്സിനു മുകളിലുള്ള യാത്ര പകല്‍ മാത്രമേയുള്ളൂ.അത്രയും രക്ഷയായി.                                                                                രാത്രി കൃത്യം 9 മണിക്ക് തന്നെ വണ്ടി വിട്ടു.പുരുണിയ 8 മണിക്കൂര്‍ ദൂരെയാണ്.പിറ്റേന്ന് രാവിലെ 5 മണിക്ക് എത്തും.നല്ല ബസ്സ്‌ ആയിരുന്നു.ഞാന്‍ കയറിയ ഉടന്‍ തന്നെ എന്റെ ബാഗ് , ലഗേജ് കാരിയറില്‍ വച്ച് പൂട്ടി.ഇടയ്ക്കു ഇറങ്ങി കയറേണ്ടി വന്നാല്‍ ബാഗ് പോകരുതല്ലോ. കേട്ടറിവ് വച്ച് ദിവസേന അഞ്ചു കൊലപാതകം എങ്കിലും നടക്കുന്ന സ്ഥലമാണ് പുരുനിയ.നനഞ്ഞു ഇറങ്ങിയില്ലേ. കുളിച്ചു കയറുക തന്നെ.അടുത്ത സീറ്റില്‍ ഇരുന്നത് ഒരു പോലീസ് ഓഫീസര്‍ ആയിരുന്നു.അയാള്‍ പിന്നെയും ദൂരെയുള്ള കിഷന്‍ ഗന്ജിലേക്ക് ആണ് .അയാള്‍ പറഞ്ഞതാണ് രസം.ഏകദേശം 200 ബസ്സുകള്‍ ഈ റൂട്ടില്‍ ഓടുന്നുണ്ട്.പക്ഷെ ഒരു വണ്ടിക്കും പെര്‍മിറ്റ്‌ ഇല്ല.ബീഹാറില്‍ അന്ന് അങ്ങനെയൊക്കെയാണ്.ഇടയ്ക്ക് വച്ച് പോലീസ് ചെകിംഗ് ഉണ്ടായി.രണ്ടു പോലീസുകാര്‍ ബസ്സില്‍ കയറി എല്ലാ ബാഗുകളും എടുത്തു കുലുക്കി നോക്കി തുടങ്ങി.നമ്മുടെ നാട്ടില്‍ തേങ്ങയുടെ വിളവു നോക്കുന്നത് പോലെ.എന്റെ ബാഗിനടുത്ത്‌ വന്നിട്ട് ഒരു ചോദ്യം.ഈ പൂട്ടി വെച്ചിരിക്കുന്ന ബാഗ്‌ ആരുടെതാണ് ? ഞാന്‍ എഴുന്നേറ്റു നിന്ന് എന്റെതാണെന്നു പറഞ്ഞു.പൂട്ട്‌ തുറപ്പിച്ചു,ബാഗ്‌ തുറന്നു പരിശോധിച്ചു.എന്നിട്ടൊരു ചോദ്യം ,മദ്യം ഉണ്ടോ എന്ന്.അപ്പോള്‍ എനിക്ക്  മനസ്സിലായി.ഇവര്‍ ബാഗ്‌ കുലുക്കിനോക്കുന്നത് എന്തിനാണെന്ന്.എന്തായാലും അര മണിക്കൂറോളം കഴിഞ്ഞു വണ്ടി വിട്ടു.   പറഞ്ഞ പോലെ തന്നെ വെളുപ്പിന് 5 മണിക്ക് തന്നെ ഞാന്‍ പുരുനിയയില്‍ ബസ്സിറങ്ങി.ഒരുവിധം നല്ല ഇരുട്ടും ഉണ്ട്.മുനിഞ്ഞു കത്തുന്ന ഒരു വഴിവിളക്കിന് കീഴില്‍ ഒരു റിക്ഷാക്കാരന്‍ ഇരുന്ന് നല്ല ഉറക്കം.അയാളെ മെല്ലെ തട്ടി വിളിച്ചു.ഉറക്കം ഭംഗം വന്ന ദേഷ്യം അയാള്‍ക്കുണ്ടായിരുന്നു.എനിക്കും വേറെ വഴിയില്ലായിരുന്നു.എന്തായാലും ഒരു ഹോട്ടലില്‍ എത്തിക്കാമെന്നു അയാള്‍ സമ്മതിച്ചു.വേറെ ഒരു മനുഷ്യ ജന്മത്തെ യും അവിടെയൊന്നും കണ്ടില്ല.അയാളും ഇല്ലെങ്കിലുള്ള അവസ്ഥയെ പറ്റി ആലോചിച്ചപ്പോള്‍ ഉള്ളു കിടുങ്ങി.ഏകദേശം 15 മിനിറ്റ് കഴിഞ്ഞു ഞാന്‍ ഒരു ഇടത്തരം ഹോട്ടലിനു മുന്നില്‍ എത്തി.റിക്ഷാക്കാരന്‍ സലാം പറഞ്ഞു പോയി.ഞാന്‍ ആ ഹോട്ടലില്‍ മുറിയെടുത്തു.ഇനി 10  മണിക്ക് അവിടുത്തെ ഫാക്ടറിയില്‍ പോയാല്‍ മതി.എന്തായാലും ഇതുവരെ കുഴപ്പം ഒന്നും ഉണ്ടായില്ല.ഈ ഹോട്ടലും നന്നായിരുന്നു.ഞാന്‍ പ്രതീക്ഷിച്ചിരുന്നത് ക്രൂരന്മാരായ ,ഒന്ന് പറഞ്ഞു രണ്ടാമതെതിന്നു കൈ വെയ്ക്കുന്ന ആള്‍ക്കാര്‍ ആയിരിക്കും എന്നാണു.പക്ഷെ,ഏതാണ്ട് അഞ്ചു ദിവസത്തെ പുരുണിയ വാസം സുഖവും സന്തോഷവും പ്രദാനം ചെയ്യുന്നതായിരുന്നു.ഒരു കാര്യം അന്നാണ് എനിക്ക് ഉറപ്പായത്.നമ്മള്‍ കേള്‍ക്കുന്നത് പലതും അസത്യങ്ങളോ അര്‍ദ്ധ സത്യങ്ങളോ ആയിരിക്കുമെന്ന്.ഈ ബീഹാര്‍ യാത്രയോടെയാണ് എവിടെയും പോകാനുള്ള ചങ്കുറപ്പ് എനിക്ക് കിട്ടിയത്.ഇന്നത്തെ കാലം നാം എത്രയോ കാര്യങ്ങള്‍ കേള്‍ക്കുന്നു? ചാനലുകള്‍ മുടി അഴിച്ചിട്ടു ആടുകയല്ലേ?പക്ഷെ സൂക്ഷിക്കണം.സത്യം വേറെ എന്തൊക്കെയോ ആയിരിക്കും.