Tuesday, December 27, 2011

ഓര്‍മ്മയിലെ ഉത്സവങ്ങള്‍...

43

      അര നൂറ്റാണ്ട്  മുൻപ്.                                                              ഡിസംബര്‍ മാസം പിറന്നു വീഴുന്നത് തന്നെ  ശരണം വിളികള്‍ക്ക് കാതോര്‍ത്തു കൊണ്ടാണ്...അപ്പോള്‍ നാടും നഗരവും ഒരു ഉത്സവത്തിന്റെ ആവേശത്തില്‍ ആയിക്കഴിഞ്ഞിരിക്കും..."ഗ്രാന്‍ഡ്‌ കേരള ഷോപ്പിംഗ്‌ ഫെസ്റ്റിവല്‍" എന്ന പേരിലുള്ള  മാമാങ്കവും കേരളത്തില്‍ അലയടിക്കുന്നത് ഏതാണ്ട് ഇതേ സമയത്ത് തന്നെ...ആണ്ട് മുഴുവന്‍ ചെലവാക്കിയിട്ടും തീരാതെ എന്തെങ്കിലും കയ്യില്‍ മിച്ചം ഉണ്ടെങ്കില്‍ അത് ഈ മാമാങ്കതോടെ തീര്‍ന്നു കിട്ടും..ഇത് ഇപ്പോഴത്തെ കഥ...
                                                                          ഓര്‍മ്മയായ കാലം മുതല്‍ കാത്തിരുന്നത് മറ്റൊരു ഉത്സവത്തിന്‌ വേണ്ടി ആയിരുന്നു...അതെ, മുല്ലയ്ക്കല്‍ ശ്രീ രാജ രാജേശ്വരി ക്ഷേത്രത്തിലെ "ചിറപ്പ്" മഹോല്‍സവം കാണാന്‍ വേണ്ടി...അനുഭവിക്കാന്‍ വേണ്ടി...അത് ഈ മാസമാണ്...നഗരം മുഴുവന്‍ ഒരു പുതു പെണ്ണിനെ പോലെ  അണിഞ്ഞ് ഒരുങ്ങി നില്‍ക്കുന്ന കാഴ്ച അതി മനോഹരം...മുല്ലക്കല്‍ തെരുവില്‍ ഈ സമയത്ത് വാങ്ങാന്‍ കിട്ടാത്തത് ഒന്നുമില്ല...വഴി വാണിഭക്കാരുടെ തിരക്കാണ് എങ്ങും...
                                                                            ഈ തിരക്കിന് ഇടയിലേക്കാണ് ക്രിസ്മസ് ഇരച്ചു കയറുന്നത്...അതിനു മുന്‍പേ ക്രിസ്മസ് പരീക്ഷയും... അപ്പോള്‍ പഠിക്കാന്‍ എവിടെ നേരം??? അതിനു രണ്ടാം സ്ഥാനം കൊടുത്തു മൂലയില്‍ ഇരുത്തും...കുറച്ചു ദിവസത്തേക്ക്...മുല്ലക്കല്‍ ചിറപ്പില്‍ മുങ്ങണം..അതാണ്‌ പ്രധാനം... വര്‍ഷത്തില്‍ ഒരിക്കല്‍ കിട്ടുന്ന പത്തു ദിവസമാണ് അര്‍മാദിക്കാന്‍... അത് വെറുതെ കളയാനോ??? അപ്പോഴേക്കും ജൈമ്സിന്റെ വീട്ടിലെ ക്രിസ്മസിനുള്ള ഒരുക്കങ്ങള്‍ തുടങ്ങും... ഇന്നത്തെപ്പോലെ അന്ന് നക്ഷത്രങ്ങള്‍ വാങ്ങാന്‍ കിട്ടിയിരുന്നില്ല...മുളയുടെ വാരി ചീകി വെടിപ്പാക്കി സ്വന്തമായി നക്ഷത്രം ഉണ്ടാക്കണം.. പോരാത്തതിന് അവന്റെ വീട്ടില്‍ വൈദ്യുതിയുടെ മായാജാലം എത്തിയിട്ടും ഇല്ല,അന്ന്.. വര്‍ണ്ണ ക്കടലാസ് കൊണ്ട് ഭംഗിയായി ഉണ്ടാക്കിയ നക്ഷത്രതിനുള്ളില്‍ ചെറിയ വിളക്ക് കൊളുത്തി അത് വലിച്ചു മുകളിലേക്ക് ഉയര്‍ത്തുമ്പോള്‍ ആയിരിക്കും വിളക്ക് മറിഞ്ഞു വീണ് നക്ഷത്രവും വിളക്കും കത്തി നശിക്കുന്നത്..ചില വര്‍ഷങ്ങളില്‍ അഞ്ചും ആറും നക്ഷത്രങ്ങള്‍ വരെ ഉണ്ടാക്കേണ്ടി വന്നിട്ടുണ്ട്...അത് ഒരു മടുപ്പും തോന്നാതെ എല്ലാവരും ചേര്‍ന്ന് ഉത്സാഹത്തോടെ ചെയ്യും...ഇന്നോ??സന്തോഷ്‌ പണ്ഡിറ്റിന്റെ പേരില്‍ പോലും അല്ലെ നക്ഷത്രങ്ങള്‍ സുലഭം???കൂടാതെ വൈദ്യുതിയുടെ മായജാലവും...പണ്ടത്തെ കാര്യങ്ങള്‍ ഒരു മുത്തശി കഥ പോലെ പ്രാചീനം ആയി തോന്നുന്നു...
                                                                            നക്ഷത്രം ഉയര്‍ത്തി ഉറപ്പിച്ചു കഴിഞ്ഞാല്‍ പിന്നെ ക്രിസ്മസ് കാരളിനു പോണം...ഈ പോകുന്ന കൂട്ടത്തില്‍ ജൈമ്സും ചാര്‍ളിയും മാത്രമേ ഉള്ളൂ ക്രിസ്ത്യന്‍...പത്തു പന്ത്രണ്ടു പേരുള്ള സംഘത്തില്‍ പട്ടരും കൊങ്ങിണിയും വരെ ഉണ്ടാവും...ക്രിസ്മസ് പപ്പാ ആയി വേഷം ഇടുന്നത് ഒന്നാം തരം പട്ടരും...പോരെ പൂരം..റാന്തല്‍ ആണ് വെളിച്ചത്തിനായി കൊണ്ട് പോകുന്നത്...കൊട്ടാന്‍ തകരപാട്ടയും ചെത്തിയവടിയും മറ്റും...അരണ്ട വെളിച്ചത്തില്‍ കാരള്‍ സംഘത്തെ ആര്‍ക്കും ശെരിക്കു മനസ്സിലാവില്ല... ഓരോ വീട്ടില്‍ നിന്നും കിട്ടുന്നതോ??? ഇന്ന് അന്യം നിന്ന് പോയ പത്തു പൈസയും നാലണയും... നാലണ അന്ന് വലിയ വിലയുള്ളതാ...അതും കാശുള്ള വീടുകളില്‍ നിന്നു മാത്രം കിട്ടുന്നത്... പാട്ടും കൂത്തുമായി രണ്ടു മണിക്കൂര്‍ അങ്ങനെ പോയിക്കിട്ടും...ക്രിസ്മസിന്റെ തലേന്ന് വരെ ഇത് തുടരും...
                                                                             ഇതിനിടയില്‍ നല്ല ഭംഗിയുള്ള ഒരു പുല്‍ക്കൂടും ഒരുക്കും...അതിനു വേണ്ടിയുള്ള പങ്കപ്പാടുകള്‍ എത്ര രസമായിട്ടാണ് തോന്നുന്നത്...ബലൂണുകളും ചെറിയ നക്ഷത്രങ്ങളും ഒക്കെ തൂക്കി നല്ല ഭംഗിയുള്ള പുല്‍ക്കൂട്...അതില്‍ അതീവ ശ്രദ്ധയോടെ  ഉണ്ണി യേശുവിന്റെയും ഔസെഫ് പിതാവിന്റെയും മാതാവിന്റെയും രൂപങ്ങള്‍...രാത്രി അരണ്ട വെളിച്ചത്തില്‍ തിളങ്ങുന്ന രൂപങ്ങള്‍....
                   ക്രിസ്മസ് പരീക്ഷ എഴുതി എന്ന് വരുത്തി , അവധിയിലേക്ക് പ്രവേശം..പിന്നെയുള്ള സമയം മുഴുവന്‍ നമുക്ക് സ്വന്തം... വീട്ടില്‍ ശല്യം ഇല്ലാത്തത് കൊണ്ട് അവിടെയും സ്വസ്ഥം..ഉച്ച കഴിഞ്ഞുള്ള നേരങ്ങളില്‍ നേരെ മുല്ലക്കല്‍ ക്ഷേത്രത്തിലേക്ക്...അവിടെ നല്ല മോരുംവെള്ളം വിതരണം ഉണ്ട്...ഫ്രീ ആയി..അത് ആവോളം വാങ്ങി കുടിക്കും..മിക്കവാറും ദിവസങ്ങളില്‍ ഹരിപ്പാട്‌ അച്യുത ദാസിന്റെ  "പാഠകം " ഉണ്ടായിരിക്കും..അവിടെ... പുരാണ കഥകള്‍ പൊടിപ്പും തൊങ്ങലും വെച്ച് , ഭാവഹാവാദികളോടെ അവതരിപ്പിക്കുന്ന ഈ കല എനിക്ക് വളരെ ഇഷ്ടമായിരുന്നു.. അത് കൊണ്ട് തന്നെ ഏറ്റവും മുന്നില്‍ തന്നെ ഇടം പിടിക്കുമായിരുന്നു... ഇതിനിടയില്‍ പാഠകക്കാരന്‍ , സദസ്യരില്‍ ചിലരെ സാന്ദര്‍ഭികമായി കളിയാക്കുകയും പതിവായിരുന്നു...അതിന്റെ രസം ഒന്ന് വേറെ...കളിയാക്കപ്പെടുന്നയാളും അത് വൈക്ലബ്യത്തോടെ  ആണെങ്കിലും ആസ്വദിച്ചിരുന്നു... മറ്റുള്ളവര്‍ കളിയാക്കപ്പെടുമ്പോള്‍ ആസ്വദിക്കാന്‍ നമുക്ക് എന്ത് രസമാണ്??? പക്ഷെ , ഒരു ദിവസം എന്നെയും പിടിച്ചു...അന്ന് ഞാന്‍ വിയര്‍ത്തു പോയി... അതിനു ശേഷം പിന്നെ ഒരിക്കലും പാഠകം കേള്‍ക്കാന്‍ മുന്‍പില്‍ പോയി ഇരുന്നിട്ടില്ല...എന്നാല്‍ പിന്നിലിരുന്നു ആസ്വദിച്ചിട്ടുണ്ട് താനും..
                                       അതിനു ശേഷം പ്രശസ്ത കലാകാരന്‍മാരുടെ നാദസ്വര കച്ചേരി തുടങ്ങും...അതും ആസ്വദിക്കാന്‍ വലിയ ജനക്കൂട്ടം ഉണ്ടാവും... രണ്ടു നാദസ്വര വിദ്വാന്‍മാരും രണ്ടു തകില്‍ വാദകരും ആണ് പ്രധാനം... അന്നത്തെ കേഴ്‌വി കേട്ട തകില്‍ വാദകര്‍ ആയിരുന്ന വളയപ്പെട്ടി എ .ആര്‍. സുബ്രമണ്യം, യാല്‍പ്പണം സുബ്രമണ്യം..എന്നിവരുടെ തനിയാവര്‍ത്തനം ഒരിക്കലും മറക്കാന്‍ കഴിയില്ല... രാത്രി ആയാല്‍ അതിലും വിശേഷം ..കരിമരുന്നു പ്രയോഗം ആണ് പിന്നെ...ഓരോ ദിവസവും ഒന്നിനൊന്നു മെച്ചം..കൂരിരുട്ടില്‍ ആകാശത്ത് പൊട്ടി വിടരുന്ന നക്ഷത്രങ്ങളെ പോലെ വര്‍ണ്ണം വാരി വിതറുന്ന അമിട്ടുകള്‍..അത് കഴിഞ്ഞു മാലപ്പടക്കത്തിന് തിരി കൊടുത്താല്‍ പിന്നെ ചെവിയില്‍ തിരുകിയ വിരലുകള്‍ ആണ് രക്ഷ...അത് കഴിഞ്ഞാല്‍   മുല്ലക്കല്‍, യേശുദാസിന്റെ ഗാനമേള ആണെങ്കില്‍ കിടങ്ങാംപറമ്പ് ക്ഷേത്രത്തില്‍ ജയചന്ദ്രന്റെ ഗാനമേള...ചിലപ്പോള്‍ തിരുവാമ്പാടി ക്ഷേത്രത്തില്‍ മാര്‍ക്കോസിന്റെ ഗാനമേള....ചില ദിവസങ്ങളില്‍ സാംബശിവന്റെ  കഥാപ്രസംഗം... ലോക ക്ലാസിക്കുകളെ പച്ച വെള്ളം കുടിക്കുന്ന ലാഘവത്തോടെ ശ്രോതാക്കളുടെ മനസ്സിലേക്ക് കടത്തി വിടുന്ന അനുപമം ആയ കല.....ആയിരങ്ങളെ ഒറ്റയാള്‍ പട്ടാളം കീഴ്പ്പെടുത്തുന്ന കല...  ടീവീയും മറ്റും നമ്മുടെ സമയം കീഴ്പ്പെടുത്തു ന്നതിന് മുന്‍പുള്ള കാലം... രാത്രി പന്തണ്ട് മണി വരെ ഈ പറയുന്ന ഇടങ്ങളിലെല്ലാം ഓട്ട പ്രദക്ഷിണം വെച്ച് കഴിയുമ്പോള്‍ കണ്ണുകള്‍ കനം വെച്ച് തൂങ്ങും..അതിനു ശേഷം നേരം വെളുക്കുന്നത് വരെ മേജര്‍ സെറ്റ്‌ കഥകളി...അതിന്റെ ആസ്വാദകര്‍ കുടുംബ സമേതം പായും ചുരുട്ടി വെച്ചാണ് വരവ്...കഥകളി തുടങ്ങുമ്പോള്‍ ഞങ്ങള്‍ വലിയും...കഥകളിയുടെ നിറപ്പകിട്ട് അല്ലാതെ അതിന്റെ മുദ്രകള്‍ ഒന്നും ഇന്നത്തെ പോലെ അന്നും ഒരു പിടിയും ഇല്ല...അതുകൊണ്ട് തന്നെ സമയം മിനക്കെടുത്താതെ വീട്ടില്‍ പോയി ഉറങ്ങും...
                                                                  ചില പകലുകളില്‍ പാമ്പാട്ടികള്‍ തെരുവ് കീഴടക്കും...അന്ന് പാമ്പ് വന്യ ജീവി അല്ലായിരുന്നത് കൊണ്ട്  പാമ്പാട്ടിയുടെ താളത്തിനൊത്ത് തുള്ളുന്ന പാമ്പുകള്‍ അത്ഭുതമായിരുന്നു..  അതിന്റെ കൂടെ അത്യാവശ്യം മാജിക്കുകളും അവര്‍ കാണിക്കുമായിരുന്നു... ഒരേ സമയം നാലും അഞ്ചും മൂര്‍ഖന്‍ പാമ്പുകള്‍ പത്തി വിടര്‍ത്തി നിന്ന് ആടുന്നത് ഇന്നും ഓര്‍ക്കുന്നു...ഇന്നിപ്പോള്‍ പാവം തവള പോലും വന്യ ജീവി ആയ സ്ഥിതിക്ക് ഇനി കാണാനുള്ള യോഗവും ഉണ്ടാവില്ല...അങ്ങനെ ഡിസംബര്‍ അവസാനത്തോടെ ചിറപ്പും ആഘോഷങ്ങളും കൊടിയിറങ്ങും... പിന്നെ നീണ്ട കാത്തിരിപ്പാണ് അടുത്ത ഉത്സവ കാലത്തിനു വേണ്ടി..
                                                                    അത് പോയിട്ട് ഇന്നത്തെ അവസ്ഥ ഭീതിപ്പെടുത്തുന്നു...ഇന്ന് അശാന്തിയുടെയും അവിശ്വാസത്തിന്റെയും നടുവില്‍ ജീവിക്കുന്ന നാം എന്ത് തരം നക്ഷത്രങ്ങളാണ് ഉയര്‍ത്തുന്നത്...തീവ്ര വെളിച്ചം വിതറുന്ന വൈദ്യുത ദീപങ്ങള്‍ക്ക് നടുവിലും കൂരിരുട്ട് അനുഭവിക്കുന്ന നാം എന്ത് വെളിച്ചമാണ് പ്രതീക്ഷിക്കുന്നത്???നമുക്ക് മുന്‍പ് കടന്നു പോയ മഹാപുരുഷന്മാര്‍ വിതറിയ വെളിച്ചം കാണാന്‍ നമ്മുടെ ഉള്‍കണ്ണ് എന്നാണു തുറക്കുക???
ഷാനവാസ്‌.
                                                             

43 comments:

ഇതൊക്കെ തന്നെയായിരുന്നു ഞങ്ങളുടെ നാട്ടിലും. ദേശവിളക്ക്, ഉത്സവം, തോറ്റം, പാഠകം, കഥകളി, കുറത്തിയാട്ടം. അന്നു് ആസ്വദിക്കാൻ അതൊക്കെയല്ലേ ഉണ്ടായിരുന്നുള്ളൂ. ഇന്നോ പലതരം റിയാലിറ്റി ഷോകൾ, സീരിയലുകൾ. ആർക്കും പുറത്തിറങ്ങുകയേ വേണ്ടാ.

വിരല്‍ത്തുമ്പില്‍ എല്ലാം കിട്ടണ ഈ കാലത്ത്, ഇതൊക്കെ ഓര്‍ക്കുമ്പോള്‍ത്തന്നെ ഒരു രോമാഞ്ചമാണ്..!
കോലും കടലാസും കൂട്ടി നക്ഷത്രമെത്ര കെട്ടിയിരിക്കുന്നു..!
കാട്ടിക്കൂട്ടുന്ന കുരുത്തക്കേടിന് തല്ലുകിട്ടുമ്പം, നക്ഷത്രമെത്ര എണ്ണിയിരിക്കണു...!!

ഞാനും ഒരു ബാല്യകാല സ്മരണ പോസ്റ്റിയിട്ടുണ്ട് ഒന്നു നോക്കുമല്ലോ.
പുതുവത്സരാസംസകളോടെ...പുലരി

Chilarkkokke ee postile pala karyangalum valiya albhuthamayirikkum. Soukaryangal oro divasam chellumthorum koodikkondirikkumbozhum enthellamaanu nammalkku nashttappettathu allenkil nashttappettukondirikkunnathu ennulla oru thiricharivu koodiyaanu ee post. Madhuramulla anubhavangaliloode chila sathyangal koodi parayan ikkaykku kazhinjittundu. Pathivupole thanne nannayi ikkaa!! Ishttappettu :)

Regards
http://jenithakavisheshangal.blogspot.com/

ഇപ്പോള്‍ മുല്ലക്ക ച്ചെറപ്പിന് മാറ്റുകൂട്ടാന്‍ ഫ്ലവര്‍ ഷോയുമുണ്ട്
വിവിധ തരം ചെടികളും പൂവുകളും തുടങ്ങി സ്കൂള്‍ ഗ്രൗണ്ടില്‍
കിട്ടാത്തതായി ഒന്നുമില്ല

ഡിസംബർ എപ്പോഴും ഓർമകളുടെ വസന്തമാണ് ,കാലം മായിച്ചാലും മായാത്ത ഓർമ്മകൾ.
ആശംസകൾ.

ആന, പഞ്ചവാദ്യം, ഉത്സവപ്പറമ്പിലെ പുരുഷാരം. അതിനപ്പുറം മറ്റൊരു കാഴ്ചയും ഇല്ല എന്ന തോന്നല്‍ ഉണ്ടായിരുന്ന ഒരു കാലം എന്നെന്നേക്കുമായി കടന്നു പോയി. ഇപ്പോള്‍ എല്ലാം ഓര്‍മ്മയുടെ തിരശീലയ്ക്ക് പിന്നില്‍.

ഇളം തലമുറക്ക്‌ ഇന്ന് ഇതൊക്കെ അത്ഭുതമായി തന്നെ തോന്നും. നമ്മുടെ മനസ്സില്‍ എന്നെന്നും പച്ചയായിരിക്കുകയും, ഈ ഓര്‍മ്മകള്‍ .

സംയോജിത പോസ്റ്റ്‌
എല്ലാം ഗ്രാന്റ് ആയിട്ട് സ്ക്രാച് ചെയ്യത്
നമ്പറും എസ് എം എസ്സും ചെയ്യുമ്പോള്‍ പിന്നെയും അവര്‍ക്ക് പണം കിട്ടും നല്ല പദ്ധതി

ഒരുവിധ വേർതിരിവുകളും സ്വാധീനിക്കാത്ത ആ കുട്ടിക്കാലം എത്ര രസകരം.
പക്ഷേ ഇതുപോലൊക്കെ ബാല്യം ആസ്വദിക്കാൻ ആൺ‌കുട്ടികൾക്കേ കഴിയൂ. ഞങ്ങളുടെ കുട്ടിക്കാലത്ത് യഥാർത്ഥ കരോൾ ഗായകർ തന്നെ വരുമായിരുന്നു. ജാതി മത ഭേദമെന്യെ എല്ലാവീടുകളിലും അവർ പോയി പാടും. ഇന്ന് ഇതിൽ പറഞ്ഞ പോലെ കുട്ടികളുടെ സംഘമാണ് വരുന്നത്. ഇത്തവണ വന്നവരോട് ജിംഗിൾ ബെൽ‌സ് പാടാൻ പറഞ്ഞു, അപ്പോൾ അവർക്ക് അറിയില്ലത്രേ :)

കുറെ നല്ല ഒര്മകളോടൊപ്പം..
ഇന്നിന്റെ ആശങ്കകള്‍ വ്യക്തമായി
പകര്‍ത്തിയ പോസ്റ്റ്‌....
നല്ലൊരു പുതു വര്ഷം ആശംസിക്കുന്നു..

മാഷേ. ഇപ്പോഴും ചിറപ്പ് പൊടി പൂരം തന്നെയാ. വീട്ടിലോട്ടു വിളിയ്ക്കുമ്പോള്‍
ഓരോരുത്തരും ചിറപ്പിനു പോയ കാര്യമൊക്കെ പ്പറയും.

പണ്ട് കളങ്കമില്ലാത്ത ഒരു തരം കുട്ടിത്തമായിരുന്നു ഉണ്ടായിരുന്നതെങ്കില്‍ ഇന്ന് അതിനു എല്ലാ വിധത്തിലും ഭാവമാറ്റം സംഭവിച്ചിരിക്കുന്നു. ഓര്‍മ്മകളിലൂടെ ഒരു താരതമ്യത്തിന് ഇടം കൊടുക്കുന്ന എഴുത്ത്‌ നന്നായി.

പുതുവല്‍സരാശംസകള്‍.

മാഷേ ..ഇന്ന് എന്ത് വേണമോ അതൊക്കെ ഗൂഗിള്‍ അമ്മച്ചി കാണിച്ചു തരും ...അല്ലാതെ ഇതൊക്കെ എവിടെ കാണാന്‍...
സുകമുള്ള ഓര്‍മ്മകള്‍ ആണ് ഇന്ന് വായിച്ച മിക്കവാറും പോസ്റ്റുകള്‍...

എഴുത്ത് നന്നായി.. തത്സമയ സംപ്രേഷണം പോലെയല്ലേ വിവരിച്ചത്...

ആശംസകള്‍...........

ഉത്സവങ്ങള്‍ കണ്ട കാലം മറന്നു ..പഴയ ഓര്‍മ്മകളിലേക്ക് ഒരു തിരിഞ്ഞുനോട്ടം നടത്താനായി ..

അന്നത്തെ ആ ഐക്യവും, സ്നേഹവുമൊക്കെ ഇന്നു പലയിടങ്ങളിലും കാണാറില്ല.എന്നും ഓർമ്മയിൽ തങ്ങുന്ന ആഹ്ലാദത്തിന്റെ ആ ഡിസംബറുകൾ ഇപ്പോഴത്തെ തലമുറയ്ക്ക് ലഭിക്കുക പ്രയാസം തന്നെ.
പഴയ വസന്തം പങ്ക് വെച്ചത് നന്നായി. താങ്കൾക്കും,കുടുംബത്തിനും പുതുവത്സരാശംസകൾ നേരുന്നു.

താങ്കളുടെ ഓരോ രചനയിലും പഴയ കാലത്തെ ആ നന്മകളും സന്തോഷങ്ങളും അയവിറക്കുന്നതു കാണാം. ഇന്നു അന്ന്യം നിന്നു പോയ കുറെ സത്യങ്ങള്‍. പണ്ടൊക്കെ ഉത്സവത്തിന്റെ മറവിലാവും വീട്ടില്‍ നിന്നും പുറത്തിറങ്ങി സിനിമ കാണാനൊക്കെ പോയിരുന്നത്. ഇന്നു താങ്കള്‍ പറഞ്ഞ പോലെ ഗ്രാന്റ് കേരള ഷോപ്പിങ്ങ് ഫെസ്റ്റിവല്‍ അഥവാ വിപണന തന്ത്രങ്ങള്‍ മാത്രം. അങ്ങിനെ ഡിസമ്പറും കഴിഞ്ഞു. ഇവിടെ വരുന്ന എല്ലാവര്‍ക്കും താങ്കള്‍ക്കും എന്റെ പുതു വത്സരാശംസകള്‍ നേരുന്നു!.

മുല്ലക്കല്‍ ഉത്സവത്തെ പറ്റി വിശദമായി തന്നെ എഴുതി. ഞാന്‍ ചുരുക്കിയാണ് എന്റെ പോസ്റ്റില്‍ പറഞ്ഞത്.സാഹിബ് ആലപ്പുഴ തന്നെയാണല്ലോ ഇപ്പോഴും; പക്ഷേ ഞാന്‍ ദൂരത്തിലാണ്. അത് കൊണ്ട് തന്നെ എനിക്ക് ഗൃഹാതുരത്വം അല്‍പ്പം കൂടുതലാണ്. അങ്ങിനെയാണല്ലോ എല്ലാവര്‍ക്കും. ജനിച്ച മണ്ണും ബാല്യ കാലം കഴിച്ച് കൂട്ടിയ ഇടവും അന്നത്തെ സ്മരണകളും മരിക്കുന്നത് വരെ ആര്‍ക്കാണ് മറക്കാന്‍ കഴിയുക.വേര്‍പിരിയലിന്റെ വേദനയും നമ്മെ പിന്തുടരും.അങ്ങിനെയൊരു അവസ്ഥയില്‍ ഒരു സന്ധ്യയില്‍ മുലക്കല്‍ ഉത്സവം എന്നെ വല്ലാതെ അലട്ടിയപ്പോഴാണ് ഞാന്‍ പോസ്റ്റിട്ടത്. ഏതായാലും മുല്ലക്കലിനെ പറ്റി നാലാള്‍ അറിയട്ടെ. നമ്മള്‍ ആലപ്പുഴക്കാര്‍ക്ക് അതൊരു അഭിമാനമാണല്ലോ. പോസ്റ്റിനു അഭിനന്ദനങ്ങള്‍.

കാലം മാറുമ്പോള്‍ കോലവും മാറുന്നു. നാട്ട് നിയമമാണല്ലോ അത്.. പക്ഷെ അത് മനഃപ്പൂര്‍വ്വമാവുമ്പോള്‍...

നല്ല പോസ്റ്റ്. നാലൂസം മുന്‍പ് ക്രിസ്മസിനു കോളനീലെ കുട്ടികള്‍ സാന്താക്ലോസിന്റെ വേഷമൊക്കെ കെട്ടി പാട്ടും പാടി വീട്ടിലും വന്നു, എന്റെ മക്കള്‍ രണ്ടും കമ്പ്യൂട്ടറിന്റെ മുന്നില്‍ നിന്ന് എണീറ്റേയില്ല. ശരിക്കും എനിക്ക് സങ്കടം തോന്നി, എന്ത് മഹാല്‍ഭുതം കണ്ടാലും ഈ കുട്ടികള്‍ക്ക് ഒരു കൌതുകവും ഇല്ലാണ്ടായിരിക്കുന്നു. ഇതിലൊക്കെ എന്തിരിക്കുന്നു എന്ന നിസ്സംഗത. എന്റെ കുട്ടിക്കാലത്തൊക്കെ ഒരു ചെണ്ടകൊട്ട് കേട്ടാല്‍, അല്ലെങ്കില്‍ ഒരു കല്യാണം പോണത് കാണാന്‍ ഓടിപ്പോയ് നോക്കുമായിരുന്നു..

എല്ലാവര്‍ക്കും നല്ലത് വരട്ടേന്ന് പ്രാര്‍ത്ഥിക്കുകയല്ലാതെ എന്താ ചെയ്യാ...

പുതുവത്സരാശംസകള്‍...

ഓര്‍മ്മകളിലൂടെ വഴിനടത്തി. കഴിഞ്ഞു പോയ കാലങ്ങളിലെ മോഹിപ്പിക്കുന്ന നിമിഷങ്ങള്‍ മനസ്സിന്റെ ഭാഷയില്‍ അവതരിപ്പിച്ച്ചല്ലോ. അഭിനന്ദനങ്ങള്‍..

നാട്ടിലെ ഒരുത്സവം കൂടിയതേ ഉള്ളൂ..നല്ല ഈ ഓർമ്മപ്പെടുത്തലിനു നന്ദി..അഭിനന്ദനങ്ങൾ...

"പാഠകം "കാണാന്‍ മുന്നില്‍ ഇരിക്കുന്ന കാര്യം പറഞ്ഞപ്പോള്‍ ഞാന്‍ കൊട്ടാരക്കര ഗണപതി അമ്പലത്തില്‍ കഥകളി കാണാന്‍ പോയത് ഓര്‍മ്മ വന്നു ...ന്റെ അപ്പാടെ കൂട്ടുകാരന്‍ മുരളി അങ്കിളും ഫാമിലിയും വീട്ടില്‍ വന്നു ഞങ്ങളോടൊപ്പം ഉത്സവം കാണാന്‍ ...കൊണ്ടുപോകാന്‍ ബഹളം കൂട്ടിയിട്ടും കൊണ്ടുപോകാതെ ഇരുന്ന ഞങ്ങളെ അവര്‍ വന്ന ഉടന്‍ അവരുടെ കൂടെ കൊണ്ടുപോയി ...അന്ന് കഥകളി ആയിരുന്നു, കാണാനും ആളില്ല തിരക്ക് കുറവ് അല്ലേല്‍ നിന്ന് തിരിയാന്‍ പറ്റില്ല അമ്പലപരിസരത്ത്...അത്ര ദിവസം എന്തൊക്കെ പരുപാടി ഉണ്ടായിട്ടും ഇവര്‍ ഇന്നാണല്ലോ വരുന്നത് എന്ന് മനസ്സില്‍ അവരെയും വഴക്ക് പറഞ്ഞു മുന്നില്‍ പോയി ഇരുന്നു ...കഥകളി തുടങ്ങി കഥ അറിയാതെ ആട്ടം കാണുന്ന ഞാന്‍ നോക്കിയപ്പോള്‍ അങ്കിന്റെ മോന്‍ അതില്‍ ലയിച്ചു ഇരിക്കുന്നു ...വല്ലതും മനസ്സിലായോന്നു ചോദിച്ച എനിക്ക് അവന്‍ കഥ പറഞ്ഞു തന്നു ...അന്ന് തുടങ്ങി നിക്ക് കഥകളി കാണുന്നത് ഇഷ്ടാ .. പഴേ ഓര്‍മ്മപ്പെടുത്തലിനു നന്ദി ഷാനവാസിക്കാ..

പിന്നെ പാഠകക്കാരന്‍ കളിആക്കിയത് എന്താന്നു പറഞ്ഞില്ല ..ചുമ്മാ അറിഞ്ഞിരിക്കാനാ ...
പുതുവത്സരാശംസകള്‍.

ഉത്സവക്കാലക്കുറിപ്പ് അസ്സലായി. നേർത്ത കുളിരിൽ അൻപലപ്പറമ്പുകളിൽ അലഞ്ഞിരുന്ന കാലം ഓർത്തു പോയി. ഹാ!

ഓര്‍മകളേ കൈവള ചാര്‍ത്തി
വരൂ വിമൂകമി വേദിയിള്‍..!

ഉത്സവസ്മരണകള്‍ ഉത്സാഹസ്മൃതികള്‍..

സ്ഫുടസുന്ദരമായ ഓർമ്മകൾ..!

പഴയ ഒരു അവധിക്കാലം...ഈ ഓര്‍മ്മപെടുത്തലിന് ഒരായിരം നന്ദി...പുതുവത്സരാശംസകള്‍

ഷാനവാസ്‌ ഭായ്‌ , ഞാന്‍ ആദ്യമായാണീ വഴി. വഴി തെറ്റി ഇങ്ങോട്ടെത്തി. ഡിസംബര്‍ മാസത്തെ സംഭവികാസങ്ങളുടെ ഒാര്‍മ്മക്കുറിപ്പ്‌, വളരെ ഗൃഹാതുരത്വം ഉണര്‍ത്തുന്ന രീതിയില്‍ തന്നെ പറഞ്ഞിരിക്കുന്നു, തവളയേയും പാമ്പിനേയും വന്യ ജീവികളായി ഉള്‍പ്പെടുത്തിയെങ്കിലും ഗ്രാമങ്ങളിലെല്ലാം ഇപ്പോഴും സുലഭമായി കാണാം. എങ്കിലും പണ്‌ടത്തെ പോലെ ദിവസവും കാണാന്‍ കഴിയില്ല എന്നത്‌ സത്യം തന്നെ. ക്രിസ്മസ്‌ കരോളിലെ മത സൌഹാര്‍ദ്ദം തികച്ചും പരാമര്‍ശം അര്‍ഹിക്കുന്നു. എഴുത്തില്‍ കണ്‌ട പോരായ്മ ഒന്ന് കൂടി എഡിറ്റ്‌ ചെയ്ത്‌ ഭംഗി വരുത്തണമെന്നതായിരുന്നു. എല്ലാവിധ ആശംസകളും.

നല്ല എഴുത്ത്. മുഷിപ്പില്ലാതെ വായിച്ചു പോയി. അഭിനന്ദനങ്ങള്‍.

ഇന്ന് എല്ലാം റെഡി മെയ്ഡ് അല്ലെ ഇക്കാ അപ്പോള്‍ ഉത്സവവും ആഘോഷവവും എല്ലാം അങ്ങിനെ തന്നെയാ ഗുണോം മണോം നേരോം ഒന്നും ഇന്ടാവിലല്യ

പഴയ കാലത്തിലേക്ക് വീണ്ടും കൈ പിടിച്ചു കൊണ്ട് പോയി. നന്ദിയുണ്ട്.

നല്ല ഓര്‍മകളുടെ മുറ്റത്തേക്ക് കൊണ്ടുപോയതിനു നന്ദി .അങ്ങനെയൊരു കാലം ഇനിയുണ്ടാകുമെന്നു തോന്നുന്നില്ല .. ചാനലുകള്‍ ഒരുക്കുന്ന റിയാലിറ്റി ഷോയും ഉത്സവങ്ങളും കഴിഞ്ഞു പുറത്തിറങ്ങാന്‍ നമുക്കെവിടെ സമയം..!

ഈ പ്രവാസ ജീവിതത്തിനിടയില്‍ ഓര്‍മകളുടെ ആ പഴയ കാലത്തിലെക്കാണ് നമ്മളെ ഷാനവാസ് ബായി കൊണ്ടുപോയത്‌ ....ഗ്രഹാതുരത്വമുണര്തുന്ന ആ ഉത്സവ കാലങ്ങള്‍ എന്റെ മനസ്സിലേക്ക് ഓടിയെത്തി .....നന്നായി ബായി ആശംസകള്‍

ഇക്ക പഴയ കാര്യങ്ങളൊക്കെ പറഞ്ഞു ശെരിക്കും കൊതിപ്പിച്ചു കേട്ടോ ..

കൊട്ടിയടക്കപ്പെട്ട മൻസുകളിൽ ആഘോഷങ്ങൾക്കും കൂടിച്ചേരലുകൾക്കും സ്ഥാനം നഷ്ടപെടുന്നു...
വലിയൊരളവിൽ നമ്മൾതന്നെ പ്രതിസ്ഥാനത്ത് വരുന്നതാണ്‌ കഷ്ടം!!!!

പഴയ കാലത്തിലേക്ക്..മടക്കയാത്ര .
ഓര്‍മകളുടെ നിലാവില്‍ ..ആ നിലിമ ഇനി ഓര്മ മാത്രമാണ് ഇക്ക .

പ്രിയപ്പെട്ട ഷാനവാസ്,
ഹൃദ്യമായ നവവത്സരാശംസകള്‍!
അയ്യപ്പന്മാരുടെ ശരണം വിളി മുതല്‍,ച്രപ്പു മഹോത്സവത്തിന്റെ ഊര്‍ജം പകരുന്ന വിവരണവും ക്രിസ്മസ് രാവുകളിലെ മഞ്ഞു പോലെയുള്ള നന്മയും, പകര്‍ന്നു തന്ന ഈ പോസ്റ്റ്‌ വളരെ ഇഷ്ടമായി!
ഓര്‍മ്മകള്‍ സന്തോഷപ്രദമാകുമ്പോള്‍, ജീവിതത്തിന്റെ ഇന്നത്തെ നിമിഷങ്ങള്‍ക്കും ആ തിളക്കം ഉണ്ടാകും!
സസ്നേഹം,
അനു

Good post !
Keep writing and posts are followed !

'ഇന്ന് തവള പൊലും വന്യജീവി ആയ സ്ഥിതിക്ക്'......... ആ പ്രയോഗത്തിൽ ഒളിപ്പിച്ച ഹാസ്യം ഞാൻ നന്നായി ആസ്വദിച്ചു. പിന്നെ എനിക്കൊരു എതിരഭിപ്രായമുണ്ട്. ഇത്രയ്ക്കും നല്ലൊരു വിവരണത്തിനിടയ്ക്ക് ആ 'പണ്ഡിറ്റിനെ' വലിച്ചിഴച്ചത് ശരിയായില്ലാ. അപ്പി തൊട്ടാൽ നമ്മടെ കയ്യും നാറും ന്ന് ഇക്കായ്ക്ക് ഞാൻ പറഞ്ഞുതരേണ്ട ആവശ്യമുണ്ടോ ? നല്ലൊരു വിവരണമായിരുന്നു. കാശുണ്ടാക്കാൻ വേറെ എന്തൊക്കെ വഴികളുണ്ട് ? ഇങ്ങനെ സ്വയം നാണം വിറ്റു കാശുണ്ടാക്കുന്നവനെ കളിയാക്കിയാൽ അയാളും നാറും ഇക്കാ. ആശംസകൾ ഇക്കാ, നല്ല വിവരണമായിരുന്നു.

Yyo...ente aalappuzha

അടിപൊളി അവതരണം

ദീപ്തമായ ഓർമ്മകൾ. ഓരോ വ്യക്തിയുടെയും വ്യക്തിത്വത്തെ രൂപപ്പെടുത്തുന്നത് ബാല്യകൗമാരങ്ങളിലെ ഇത്തരം ജീവിതാവസ്ഥകളും അനുഭവങ്ങളുമാണ്. ഈ സ്മരണകളൊക്കെ എനിക്കും സ്വന്തം! എഴുത്ത് നന്നായി.

Post a Comment